ഗ്രൗണ്ടില്‍ ബംഗ്ലാദേശ്- ദക്ഷിണാഫ്രിക്ക താരങ്ങളുടെ കയ്യാങ്കളി; ബാറ്ററുടെ ഹെല്‍മെറ്റ് ബോളര്‍ പിടിച്ചുവാങ്ങി

പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം

dot image

ബംഗ്ലാദേശും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ചതുര്‍ദിന എമേര്‍ജിങ് ടെസ്റ്റിനിടെ ഗ്രൗണ്ടില്‍ തമ്മിൽത്തല്ലി യുവതാരങ്ങൾ. പരമ്പരയിലെ രണ്ടാമത്തെ മത്സരത്തിന്റെ രണ്ടാം ദിവസമായിരുന്നു സംഭവം. ബംഗ്ലാദേശ് താരം റിപ്പോണ്‍ മൊണ്‍ഡലും ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ ഷെപ്‌റ്റോ എന്‍ടുലിയും തമ്മിലാണ് ​മത്സരത്തിനിടെ ​ഗ്രൗണ്ടിൽ തര്‍ക്കമുണ്ടായത്.

ബംഗ്ലാദേശ് ബാറ്റിങ്ങിന്റെ 105-ാം ഓവറിലെ ആദ്യ പന്തിൽ എന്‍ടുലിയെ സിക്‌സറിന് പറത്തിയതിന് ശേഷം റിപ്പോണ്‍ അദ്ദേഹത്തെ തുറിച്ചുനോക്കിയതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ എന്‍ടുലി റിപ്പോണിന്റെ അടുത്തെത്തുകയും കടുത്ത വാക്കേറ്റത്തിൽ ഏർപ്പെടുകയും ചെയ്തു. ഒടുവില്‍ റിപ്പോണിനെ എൻടുലി തള്ളിമാറ്റിയതോടെ രം​ഗം വഷളായി. കയ്യാങ്കളിക്കിടെ റിപ്പോണിന്റെ ഹെല്‍മറ്റില്‍ എന്‍ടുലി ഇടിക്കുകയും ചെയ്തു.

അമ്പയറും ദക്ഷിണാഫ്രിക്കൻ ഫീൽഡർമാരും ഇടപെട്ടിട്ടും രം​ഗം ശാന്തമായിരുന്നില്ല. ഒടുവില്‍ മറ്റ് താരങ്ങൾ‌ കൂടി എത്തിയാണ് കയ്യാങ്കളി അവസാനിപ്പിച്ചത്. എന്നാൽ മൂന്ന് പന്തുകള്‍ എറിഞ്ഞതിന് ശേഷവും വീണ്ടും ഇരുവരും തന്നെ തർക്കത്തിലേർപ്പെട്ടു. എന്‍ടുലിക്കെതിരെ റിപ്പോണ്‍ അടിച്ച പന്ത് കൈയിലെടുത്ത് താരം റിപ്പോണിന് നേര്‍ക്കെറിഞ്ഞു. എന്നാൽ കൃത്യസമയത്ത് ബാറ്റുകൊണ്ട് റിപ്പോൺ പന്ത് തടയുകയായിരുന്നു.

സംഭവത്തിൽ‌ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനും ക്രിക്കറ്റ് സൗത്ത് ആഫ്രിക്കയ്ക്കും മാച്ച് റഫറി റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് ക്രിക്കിൻഫോ റിപ്പോർട്ട് ചെയ്യുന്നത്. ബോർഡുകൾ ഈ വിഷയത്തിൽ തുടർനടപടി സ്വീകരിക്കാനാണ് സാധ്യത. പരമ്പരയിൽ ഇത് ആദ്യത്തെ സംഭവമല്ല. നേരത്തെ ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കയുടെ ആന്‍ഡില്‍ സിമെലാനെയും ബംഗ്ലാദേശിന്റെ ജിഷാന്‍ ആലമിനും വഴക്കുണ്ടാക്കിയിരുന്നു. ഇതിനുപിന്നാലെ ഇരുതാരങ്ങൾക്കും ഒരു മത്സരത്തില്‍ നിന്ന് വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

Content Highlights: Bowler grabs batter's helmet in ugly clash between South Africa, Bangladesh Emerging players

dot image
To advertise here,contact us
dot image