'ബോളര്‍മാരെ അപമാനിക്കാന്‍ എളുപ്പമാണ്, ദിഗ്‌വേഷിനെ പന്ത് ചെറുതാക്കി കാണിച്ചു'; ആഞ്ഞടിച്ച് അശ്വിന്‍

'ഒരു ക്യാപ്റ്റന്റെ ജോലി തന്റെ കളിക്കാരെ പിന്തുണയ്ക്കുക എന്നതാണ്. അല്ലാതെ സ്വന്തം ബോളറെ ചെറുതാക്കി കാണിക്കുകയല്ല'

dot image

ഐപിഎല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ റിഷഭ് പന്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ സൂപ്പര്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍. ആർസിബി താരം ജിതേഷ് ശർമയെ മങ്കാദിം​ഗിലൂടെ പുറത്താക്കാനുള്ള ലഖ്നൗ സൂപ്പർ ജയന്റ്സ് ബോളർ ദിഗ്‌വേഷ് രാതിയുടെ നീക്കം തടഞ്ഞതിനാണ് റിഷഭ് പന്തിനെ അശ്വിൻ വിമർശിച്ചത്. തേർഡ് അംപയർ പരിശോധിച്ച് നോട്ടൗട്ട് എന്ന് വിധിച്ച ആ അപ്പീൽ ഒരു കാര്യവുമില്ലാതെ പിൻവലിച്ചതിലൂടെ, റിഷഭ് പന്ത് സ്വന്തം ടീമംഗമായ ദിഗ്‌വേഷ് രാതിയെ കോടിക്കണക്കിന് ആളുകൾക്ക് മുന്നിൽ അപമാനിച്ചെന്നാണ് അശ്വിൻ ആരോപിക്കുന്നത്. ബോളറെ അപമാനിതനാക്കുന്ന നീക്കമാണ് റിഷഭ് പന്തിൽ നിന്ന് വന്നത് എന്നാണ് അശ്വിന്റെ വിമർശനം.

'ഒരു ക്യാപ്റ്റന്റെ ജോലി തന്റെ കളിക്കാരെ പിന്തുണയ്ക്കുക എന്നതാണ്. അല്ലാതെ സ്വന്തം ബോളറെ ചെറുതാക്കി കാണിക്കുകയല്ല. ദിഗ്‌വേഷിന്‍റെ തീരുമാനത്തെ കോടിക്കണക്കിന് മനുഷ്യരുടെ മുന്നിൽ വെച്ച് അവന്റെ ക്യാപ്റ്റൻ അപമാനിക്കുകയാണ് ചെയ്യുന്നത്. ബോളർ അവിടെ എത്രമാത്രം ചെറുതായി എന്നത് നിങ്ങൾ മനസിലാക്കുന്നുണ്ടോ? അവൻ അങ്ങനെ ഇനിയൊരിക്കലും ചെയ്യാൻ സാധ്യതയില്ല. മങ്കാദിം​ഗ് ചെയ്യരുത് എന്നാവും ഭൂരിഭാഗം കമന്റുകളും. എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ?', തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ ചോദിച്ചു.

'ദിഗ്‌വേഷ് എന്റെ ബന്ധുവോ സുഹൃത്തോ അല്ല. ആരാണ് ദിഗ്‌വേഷ് എന്ന് എനിക്ക് അറിയില്ല. എന്നാൽ അവന്റെ ഉള്ളിലുണ്ടായ മുറിവ് അവനെ ഒരുപാട് ബാധിക്കുമെന്ന് ഉറപ്പാണ്. ബോളർമാരോട് ആർക്കും വലിയ കരുതലൊന്നുമില്ല. അതുകൊണ്ടുതന്നെ അവരെ അപമാനിക്കാനും എളുപ്പമാണ്. കോടിക്കണക്കിന് പേരുടെ മുൻപിൽ വെച്ച് ആ അപ്പീൽ പിൻവലിച്ചത് വലിയ അധിക്ഷേപമാണ്', അശ്വിന്‍ ചൂണ്ടിക്കാട്ടി.

'നമുക്ക് ക്രിക്കറ്റിനെ കുറിച്ച് സംസാരിക്കാം. ക്രിക്കറ്റ് നിയമം അനുസരിച്ച് അപ്പീൽ തേർഡ് അമ്പയറുടെ അടുത്തേക്ക് എത്തി. അംപയർ ഔട്ട് അല്ല എന്ന് വിധിച്ചു. അപ്പോൾ അത് നോട്ട്ഔട്ട് ആണ്. അവിടെ അപ്പീൽ പിൻവലിക്കേണ്ടതിന്റെ കാര്യമില്ല', അശ്വിൻ കൂട്ടിച്ചേർത്തു.

ലഖ്നൗവിനെതിരായ ആർസിബിയുടെ ബാറ്റിങ്ങിന്റെ 17-ാം ഓവറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മായങ്ക് അഗർവാളുമായി വിജയത്തിലേക്ക് നീങ്ങവേ പതിനേഴാം ഓവറിൽ ദിഗ്‌വേഷ് രാതി ജിതേഷ് ശർമയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാൻ നോക്കുകയായിരുന്നു.

മായങ്ക് അഗർവാൾ രാതിയുടെ ബോൾ നേടാനൊരുങ്ങവെ ബൗളിങ് എൻഡിൽ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു. എന്നാൽ രാതിയുടെ ഔട്ടിനായുള്ള അപ്പീൽ ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് പിൻവലിച്ചു.

അതേ ഓവറിൽ നേരത്തെ രാതി വിക്കറ്റ് നേടി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയെങ്കിലും പിന്നീട് നോബോൾ ആണെന്ന് കണ്ട് അംപയർ ഔട്ട് പിൻവലിച്ചിരുന്നു.

Content Highlights: Ravichandran Ashwin Slams Rishabh Pant Over Withdrawn 'Mankad' Appeal In LSG vs RCB Match

dot image
To advertise here,contact us
dot image