
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായതിന് പിന്നാലെ പ്രതികരണവുമായി ശുഭ്മാന്‍ ഗില്‍. ബിസിസിഐ നൽകിയ പുതിയ സ്ഥാനത്തിൽ സന്തോഷമുണ്ടെന്നും ബിസിസിഐ അർപ്പിച്ച വിശ്വാസം കാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഗിൽ പറഞ്ഞു. അടുത്തിടെ വിരമിച്ച രോഹിത് ശർമ, വിരാട് കോഹ്‌ലി, രവിചന്ദ്രൻ അശ്വിൻ എന്നിവരെ കുറിച്ചും ഗിൽ മനസ്സ് തുറന്നു.
വിദേശ മണ്ണില്‍ ടെസ്റ്റ് മത്സരങ്ങള്‍ ജയിക്കാന്‍ ഇന്ത്യയെ പ്രാപ്തരാക്കിയത് കോഹ്‌ലിയുടെയും രോഹിത്തിന്റെയും വ്യത്യസ്തമായ ക്യാപ്റ്റന്‍സി ശൈലികളാണെന്ന് പറഞ്ഞ ഗിൽ ഇവർക്കൊപ്പം അശ്വിന്റെ സംഭാവനയും വിസ്മരിക്കാനാവാത്തതാണെന്നും പറഞ്ഞു. ബിസിസിഐ പങ്കുവെച്ച വീഡിയോയിലാണ് ഗിൽ ആദ്യ പ്രതികരണം നടത്തിയത്.
'രോഹിത് ഭായ്, വിരാട് ഭായ്, അശ്വിന്‍ ഭായ് എന്നിവരാണ് ഇന്ത്യക്ക് വിദേശത്ത് വിജയിക്കാന്‍ വേണ്ട ബ്ലൂപ്രിന്റുണ്ടാക്കിയതെന്ന് പറയാം. അങ്ങനെയൊരു രൂപരേഖ നമ്മുടെ കൈയിലുണ്ടെങ്കില്‍ വിദേശത്തെ മത്സരങ്ങള്‍ നേരിടാന്‍ എളുപ്പമാണല്ലോ. ക്യാപ്റ്റന്‍സിയുടെ കാര്യത്തില്‍ രോഹിതിനും വിരാടിനും വ്യത്യസ്ത സമീപനമായിരുന്നെങ്കിലും കളിശൈലിയില്‍ ഇരുവരും ഒരുപോലെയായിരുന്നു. രണ്ട് പേരുടേയും ലക്ഷ്യം, ജയം
മാത്രമായിരുന്നു,' ഗിൽ കൂട്ടിച്ചേർത്തു.
ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ പ്രായം കുറഞ്ഞ അഞ്ചാമത്തെ നായകനാണ് ഗിൽ. 25 വർഷവും 285 ദിവസവും പ്രായമുള്ളപ്പോഴാണ് ഗിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് നായകനാകുന്നത്. അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെയാണ് ഗിൽ നയിക്കുക. വിദേശമണ്ണിൽ നടക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പര ഗില്ലിനും ഇന്ത്യയ്ക്കും നിർണായകമാണ്. സമീപകാലത്തെ ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ പരാജയവും വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവവുമാണ് ഇംഗ്ലണ്ട് പരമ്പരയിൽ ഇന്ത്യയെ അലട്ടുന്ന കാര്യങ്ങൾ.
Content Highlights: Gill on Rohit sharma, Virat kohli, aswin and new captaincy