'ഏഷ്യൻ ​ഗെയിംസ് പാരീസിലേക്കുള്ള ആദ്യ കടമ്പ'; പി ആർ ശ്രീജേഷ്

‍ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ വിജയം ഇന്ത്യയ്ക്ക് മികച്ച പ്രതീക്ഷയാണ് നൽകുന്നത്
'ഏഷ്യൻ ​ഗെയിംസ് പാരീസിലേക്കുള്ള ആദ്യ കടമ്പ'; പി ആർ ശ്രീജേഷ്

ഏഷ്യയിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിനായി ഇന്ത്യ തയ്യാറെടുക്കുകയാണ്. സുവര്‍ണ്ണ നേട്ടത്തോടെ പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടുകയാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ ലക്ഷ്യം. ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ ജേതാക്കളായത് വലിയ ആത്മവിശ്വാസമാണ് നിലപ്പടയ്ക്ക് നല്‍കുന്നത്. ഏഷ്യാഡിനിറങ്ങുന്ന ഇന്ത്യന്‍ ഹോക്കി ടീമിന്റെ പ്രതീക്ഷകള്‍ റിപ്പോര്‍ട്ടറിനോട് പങ്കുവെയ്ക്കുകയാണ് മലയാളി താരവും ഗോള്‍ കീപ്പറുമായ പി ആര്‍ ശ്രീജേഷ്.

ഏഷ്യന്‍ ഗെയിംസിന് തയ്യാറെടുക്കുമ്പോള്‍ ഇന്ത്യന്‍ ടീമിന്റെ പ്രതീക്ഷകള്‍ എത്രത്തോളമാണ് ?

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ പ്രകടനം നോക്കുമ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയാണ് ഏറ്റവും മികച്ച ടീം. പക്ഷേ ഏഷ്യന്‍ ഗെയിംസ് എപ്പോഴും സമ്മര്‍ദ്ദമുള്ള ഒരു വേദിയാണ്. നന്നായി കളിച്ചാല്‍ മാത്രമെ വിജയം നേടാന്‍ കഴിയു. ഏഷ്യന്‍ ഗെയിംസ് വിജയിച്ചാല്‍ ഇന്ത്യന്‍ ടീമിന് പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാന്‍ കഴിയും. ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം പാരിസിലേക്കുള്ള യോഗ്യതയാണ്.

ശ്രീജേഷിന് 35 വയസ് കഴിഞ്ഞിരിക്കുന്നു. എങ്കിലും ഗോള്‍പോസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിയുന്നു. എന്തുകൊണ്ടാണ്?

നിരന്തരമായ പരിശീലനമാണ് ഒന്നാമത്തെ കാര്യം. രണ്ടാമത്തെ കാര്യം, ഹോക്കിയോടുള്ള അഭിനിവേശം. കഴിഞ്ഞ ഒളിംപിക്‌സില്‍ ലഭിച്ച മെഡലിന്റെ നിറം മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് എന്നും പരിശീലനം നടത്തുന്നത്. നമുക്ക് ഒരു ലക്ഷ്യബോധമുണ്ടാകണം. അച്ചടക്കം ഉണ്ടാകണം. ഇതുകൊണ്ടാണ് എന്നും കളിക്കാന്‍ സാധിക്കുന്നത്.

പാരിസ് വരെയും ടീമില്‍ തുടരുമെന്ന് ശ്രീജേഷ് വ്യക്തമാക്കിയിട്ടുണ്ട്. പാരിസില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത് ?

നമ്മുക്ക് എപ്പോഴും പ്രതീക്ഷ ഒളിംപിക്‌സില്‍ വിജയിക്കുകയെന്നതാണ്. അതിന്റെ ആദ്യ പടിയാണ് ഏഷ്യന്‍ ഗെയിംസ്. ഇവിടെ വിജയിച്ചാല്‍ പാരിസിലേക്ക് യോഗ്യത നേടാന്‍ കഴിയും. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ പാരിസ് ഒളിംപിക്‌സിനെക്കുറിച്ചും അവിടുത്തെ പ്രകടനത്തെകുറിച്ചും ചിന്തിക്കാം.

കഴിഞ്ഞ തവണത്തെ മെഡല്‍നേട്ടം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടോ?

അതിനുവേണ്ടിയാണ് കഠിനാദ്ധ്വാനം ചെയ്യുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ വിജയം നേടണമെന്നതാണ് ആഗ്രഹം.

ശ്രീജേഷിന് മികച്ച ശരീരമുണ്ട്. ഗോള്‍പോസ്റ്റിന് മുന്നില്‍ നില്‍ക്കുമ്പോള്‍ പന്ത് സേവ് ചെയ്യാന്‍ ശരീരം ഉപയോഗിക്കാറുണ്ടോ ?

അങ്ങനെ ചിന്തിച്ചല്ല നില്‍ക്കുന്നത്. പന്ത് എങ്ങനെയും തടയുകയെന്നതാണ് ലക്ഷ്യം. ചില സമയത്ത് പന്തിനെ തടയാന്‍ ശരീരം അതിന് മുന്നിലേക്ക് വെയ്ക്കും. മറ്റവസരങ്ങളില്‍ ഹോക്കി സ്റ്റിക് മാത്രം ഉപയോഗിച്ച് പന്ത് സേവ് ചെയ്യും. സാഹചര്യങ്ങള്‍ എന്താണോ ആവശ്യപ്പെടുന്നത് അതാണ് ചെയ്യുന്നത്.

എതിര്‍ ടീം ഒരു ഗോള്‍ നേടിയാല്‍ ആ ഒരു സമ്മര്‍ദ്ദത്തെ എങ്ങനെയാണ് മറികടക്കുന്നത്?

അത് അപ്പോള്‍ തന്നെ മറക്കുക. ഗോള്‍ ആയാലും സേവ് ആയാലും വേഗത്തില്‍ മറക്കണം. അതിന്റെ ചിന്തയില്‍ നിന്നാല്‍ എന്തും സംഭവിക്കാം. ചിലപ്പോള്‍ എതിരാളികള്‍ വീണ്ടും ഗോള്‍ നേടിയേക്കാം.

ശ്രീജേഷ് ശ്രമിച്ചാല്‍ 2026ല്‍ ലോകകപ്പ് കളിക്കാന്‍ സാധിച്ചേക്കാം. അങ്ങനെയെങ്കില്‍ സച്ചിനെയും മെസ്സിയെയും പോലെ കരിയറിന്റെ അവസാനം ലോകകപ്പ് വിജയം നേടിയതുപോലെ ശ്രീജേഷിനും ലോകകപ്പ് നേടി കരിയര്‍ അവസാനിക്കുക. അങ്ങനെ ഒരു ആഗ്രഹം ഉണ്ടോ ?

ഓരോ മെഡലും നമ്മുക്ക് ആഗ്രഹങ്ങള്‍ നല്‍കുന്നു. ക്രിക്കറ്റിലും ഫുട്‌ബോളിലും താരങ്ങളുടെ ഏറ്റവും വലിയ സ്വപ്നം ലോകകപ്പ് നേടുകയെന്നതാണ്. പക്ഷേ ഹോക്കിയില്‍ ഒളിംപിക്‌സ് വിജയിക്കുകയെന്നതാണ് ഒരു താരത്തിന്റെ വലിയ ലക്ഷ്യം. പാരിസ് ഒളിംപിക്‌സിന് ശേഷവും അടുത്ത ലോകകപ്പ് നടക്കാന്‍ രണ്ട് വര്‍ഷം കൂടിയുണ്ട്. ആ സമയത്ത് ലോകകപ്പിനെ കുറിച്ച് ചിന്തിക്കാം.

ഇന്ത്യന്‍ ഹോക്കി ധ്യാന്‍ചന്ദിന്റെ ഒക്കെ കാലത്തെ പോലെ ഒരു പ്രതാപം തിരിച്ചുപിടിക്കുമോ?

ധ്യാന്‍ചന്ദിന്റെ കാലഘട്ടം ഇന്ത്യന്‍ ഹോക്കിയുടെ സുവര്‍ണ കാലഘട്ടമാണ്. എവിടെ കളിക്കാന്‍ പോയാലും സ്വര്‍ണവുമായാണ് ഇന്ത്യ മടങ്ങിവരുന്നത്. ആ ഒരു പ്രതാപത്തിലേക്ക് തിരികെ വരണമെങ്കില്‍ ഒരുപാട് കഠിനാദ്ധ്വാനം ചെയ്യണം. അക്കാദമി ലെവലില്‍ ഹോക്കി ഉയരണം. എന്നാല്‍ മാത്രമെ ആ പ്രതാപകാലത്തേയ്ക്ക് ഇന്ത്യന്‍ ഹോക്കിയെ തിരികെ കൊണ്ടുവരാന്‍ സാധിക്കുകയൊള്ളു. ഇപ്പോള്‍ ഇന്ത്യ പോകുന്ന വഴി കൃത്യമാണ്. ഒരുപാട് മത്സരങ്ങള്‍ വിജയിക്കുന്നുണ്ട്. ലോകോത്തര ടീമുകളോട് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ സാധിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ ഉടന്‍ തന്നെ ഇന്ത്യയ്ക്ക് ആ പ്രതാപകാലം തിരിച്ചുപിടിക്കാന്‍ സാധിക്കും.

ശ്രീജേഷ് കുറച്ചുകാലം ഇന്ത്യന്‍ ടീമിന്റെ നായകനായിരുന്നു. അന്ന് ശ്രീജേഷിന്റെ പ്രകടനം അല്‍പം മോശമായതാണ് വിലയിരുത്തല്‍. നായകനായപ്പോള്‍ ഒരു സമ്മര്‍ദ്ദം ഉണ്ടായിരുന്നോ?

ഞാന്‍ നായകനായപ്പോള്‍ പ്രകടനം മോശം ആയിട്ടില്ല. എല്ലാ ടൂര്‍ണമെന്റുകളും ഇന്ത്യയ്ക്ക് മെഡല്‍ ഉണ്ടായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയില്‍ രണ്ട് തവണ മെഡല്‍ നേടാന്‍ കഴിഞ്ഞു. നായകസ്ഥാനം സമ്മര്‍ദ്ദം ഉണ്ടാക്കിയില്ല. പ്രകടനവും മോശമായിട്ടില്ല. ആകെ ഉണ്ടായ തിരിച്ചടി മുട്ടിന് പരിക്കേറ്റതാണ്. എട്ട് മാസത്തോളം ടീമില്‍ നിന്ന് മാറി നില്‍ക്കേണ്ടതായും വന്നു.

പലരും സ്‌പോര്‍ട്‌സിനെ കാണുന്നത് ഗ്രേസ് മാര്‍ക്കിനും ജോലിക്കുമാണ്. അങ്ങനെയുള്ളവരോട് എന്താണ് പറയാനുള്ളത് ?

ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ കിട്ടിയ ശേഷം ജോലിക്ക് പോകുന്നതിനോട് തനിക്ക് യോജിപ്പാണ്. സ്പോർട്സിലെ നേട്ടങ്ങളില്‍ ഗ്രേസ് മാര്‍ക്കോ ഒരു പെണ്‍കുട്ടിയുടെ സ്‌നേഹമോ അങ്ങനെ എന്തു ലഭിച്ചാലും അത് നല്ലതാണ്. എന്താണ് നമ്മളെ സ്‌പോര്‍ട്‌സിലേക്ക് എത്തിച്ചതെന്നല്ല, എത്ര വിജയം നേടിയെന്നതാണ് വലിയ കാര്യം. മറ്റൊരു കാര്യം സ്‌പോര്‍ട്‌സ് ഒരു കാലഘട്ടത്തില്‍ മാത്രം ചെയ്യാവുന്ന കാര്യമാണ്. ഒരു ജോലി ആയി എന്നതിനാല്‍ സ്‌പോര്‍ട്‌സ് ഉപേക്ഷിക്കുന്നത് ശരിയല്ല. ഏഷ്യന്‍ ഗെയിംസ് പോലെ വലിയ വേദിയില്‍ നേട്ടമുണ്ടാക്കാന്‍ കഴിയണം.

ശ്രീജേഷ് എന്തുകൊണ്ടാണ് ഗോള്‍കീപ്പിങ് തിരഞ്ഞെടുത്തത്?

ഓടണ്ട. ഓടാന്‍ മടിയായതുകൊണ്ടാണ് ഗോള്‍ കീപ്പിങ്ങ് തിരഞ്ഞെടുത്തത്.

ആദ്യം ഓട്ടമത്സരത്തിലായിരുന്നല്ലോ താല്‍പ്പര്യം?

ഹോക്കിയിലേക്ക് വരുന്നതിന് മുമ്പായിരുന്നു ഓട്ടമത്സരത്തില്‍ താല്‍പ്പര്യം ഉണ്ടായിരുന്നത്. ഓട്ടത്തില്‍ 100 മീറ്റര്‍ അല്ലെങ്കില്‍ 200 മീറ്റര്‍ ഓടി നിര്‍ത്താന്‍ കഴിയുമായിരുന്നു. ഹോക്കിയില്‍ 60 മിനിറ്റോളം സ്റ്റിക് കൈയില്‍ പിടിച്ച് പന്തിന് പിന്നാലെ ഓടണം. അത് ഒഴിവാക്കാന്‍ ഗോള്‍ കീപ്പിങ്ങ് തിരഞ്ഞെടുത്തു.

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഗോള്‍വല കാക്കുവാനാണ് ശ്രീജേഷ് തയ്യാറെടുക്കുന്നത്. പാരിസ് ഒളിംപിക്‌സ് പോലെ വലിയ ലക്ഷ്യങ്ങളിലേക്കുള്ള മുന്നൊരുക്കമാണ് ഏഷ്യന്‍ ഗെയിംസ്. ശ്രീജേഷിന് പാരിസിനും അപ്പുറം ഇന്ത്യന്‍ ഹോക്കി ടീമില്‍ വലിയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com