പ്രഖ്യാപനം മുതൽ വലിയ പ്രേക്ഷക സ്വീകാര്യത ലഭിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടർബോ. വൈശാഖ് സംവിധാനം ചെയ്ത സിനിമ ഇപ്പോൾ ഐഎംഡിബിയുടെ രാജ്യത്തെ മോസ്റ്റ് ആന്റിസിപ്പേറ്റഡ് മൂവീസിന്റെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തിയിരിക്കുകയാണ്. കമൽ ഹാസന്റെ ഇന്ത്യൻ 2, രാജ്കുമാർ റാവു നായകനാകുന്ന ബോളിവുഡ് ചിത്രം ശ്രീകാന്ത് എന്നിവയെ പിന്നിലാക്കിയാണ് ടർബോ പട്ടികയിൽ രണ്ടാമതെത്തിയത്.
മെയ് 23 ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. മിഥുൻ മാനുവൽ തോമസിന്റേതാണ് തിരക്കഥ. ഹോളിവുഡ് സിനിമകളിലെ ചേസിങ് സീനുകളിൽ ഉപയോഗിക്കുന്ന ഡിസ്പ്ലേ മോഷൻ ബ്ലർ മെഷർമെന്റിന് അനുയോജ്യമായ 'പർസ്യുട്ട് ക്യാമറ' ടർബോയിൽ ഉപയോഗിക്കുന്നുണ്ട് എന്നതും പ്രത്യേകതയാണ്. 200 കി.മീ സ്പീഡ് ചേസിങ് വരെ ഇതിൽ ചിത്രീകരിക്കാം. 'ട്രാൻഫോർമേഴ്സ്', 'ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ്' പോലുള്ള ഹോളിവുഡ് ചിത്രങ്ങളിൽ ഉപയോഗിച്ച ക്യാമറയാണിത്. ബോളിവുഡിൽ 'പഠാൻ' ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പർസ്യുട്ട് ക്യാമറ ഉപയോഗിച്ചിട്ടുണ്ട്.
മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കന്നഡ താരം രാജ് ബി ഷെട്ടിയും തെലുങ്ക് താരം സുനിലും സുപ്രധാന വേഷങ്ങളിൽ ടർബോയിൽ ഉണ്ടാകും.