മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല പകുതി വടിക്കുമെന്ന് സോമനാഥ് ഭാരതി

മോദി വീണ്ടും പ്രധാനമന്ത്രിയായാൽ തല പകുതി വടിക്കുമെന്ന് സോമനാഥ് ഭാരതി

ദില്ലിയിലെ ഏഴ് സീറ്റിലും ഇന്‍ഡ്യാ സഖ്യം ജയിക്കുമെന്നും സോമനാഥ് ഭാരതി പറഞ്ഞു

മോദി മൂന്നാം തവണയും പ്രധാനമന്ത്രിയായാൽ തല പകുതി വടിക്കുമെന്ന് ദില്ലിയിലെ ഇന്‍ഡ്യാ മുന്നണി സ്ഥാനാർഥി സോമനാഥ് ഭാരതി. എക്സിറ്റ് പോളുകള്‍ തെറ്റാണെന്ന് 4-ാം തീയതി തെളിയുമെന്നും ദില്ലിയിലെ ഏഴ് സീറ്റിലും ഇന്‍ഡ്യാ സഖ്യം ജയിക്കുമെന്നും സോമനാഥ് ഭാരതി കൂട്ടിച്ചേർത്തു.

എൻഡിഎയ്ക്ക് മുൻ‌തൂക്കം നൽകുന്നതാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. 400 സീറ്റ് അവകാശപ്പെടുന്ന എന്‍ഡിഎക്ക് 358 സീറ്റില്‍ വരെ വിജയം പ്രവചിക്കുന്നതാണ് പോള്‍ ഓഫ് പോള്‍സ് എക്‌സിറ്റ് പോള്‍. പ്രതിപക്ഷ സഖ്യമായ ഇന്‍ഡ്യാ മുന്നണിക്ക് 148 സീറ്റും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു. മറ്റു കക്ഷികള്‍ 37 സീറ്റില്‍ വരെ വിജയിക്കുമെന്നാണ് പോള്‍ ഓഫ് പോള്‍സ് പ്രവചനം.

എന്‍ഡിടിവിയെ കൂടാതെ മറ്റു ആറ് എക്‌സിറ്റ് പോളുകളും എന്‍ഡിഎക്ക് മുന്‍തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്‍ക്ക് (359), ഇന്‍ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്‌സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്‌റസ് (353-368), ഡൈനിക് ഭാസ്‌കര്‍ (281-350), ന്യൂസ് നാഷണ്‍ (342-378), ജന്‍ കി ബാത് (362-392) എന്നിങ്ങനെയാണ് പ്രവചനം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 353 സീറ്റുകളാണ് എന്‍ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള്‍ തങ്ങള്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഇന്‍ഡ്യാ മുന്നണി. ഇന്ന് ചേര്‍ന്ന യോഗത്തിന് ശേഷം 295 സീറ്റില്‍ വരെ വിജയിക്കാനാവുമെന്ന് പ്രതീക്ഷ പ്രതിപക്ഷ മുന്നണി പങ്കുവെച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശ്-40, രാജസ്ഥാന്‍-7, മഹാരാഷ്ട്ര-24, ബീഹാര്‍-22, തമിഴ്‌നാട്-39, കേരളം-20, ബംഗാള്‍ 24 (തൃണമൂല്‍ കോണ്‍ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്‍ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്‍ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്‍ഡ്യാ മുന്നണി കണക്ക് കൂട്ടല്‍.

logo
Reporter Live
www.reporterlive.com