ഡൽഹി: അരവിന്ദ് കെജ്രിവാളിനെതിരായ നീക്കത്തിൽ പ്രതിഷേധിച്ച് ഇൻഡ്യ മുന്നണി നടത്തിയ ലോക്തന്ത്ര ബചാവോ മഹാറാലി പ്രതിപക്ഷ പാർട്ടികളുടെ ശക്തിപ്രകടനമായി മാറി. ഡൽഹി രാം ലീല മൈതാനത്ത് നടന്ന പരിപാടിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗേ, നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ദവ് താക്കറേ, എൻസിപി അധ്യക്ഷൻ ശരദ് പവാർ, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി തുടങ്ങി നിരവധി നേതാക്കൾ പങ്കെടുത്തു. അരവിന്ദ് കെജ്രിവാളിന്റെ ഭാര്യ സുനിത, ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ ഭാര്യ കൽപന സോറൻ തുടങ്ങിയവരും റാലിയുടെ ഭാഗമായി. ഹേമന്ത് സോറനെയും കെജ്രിവാളിനെയും മോചിപ്പിക്കണമെന്നും കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നത് തടയണമെന്നും ഇൻഡ്യ മുന്നണി റാലിയിൽ ആവശ്യപ്പെട്ടു.
അരവിന്ദ് കെജ്രിവാൾ ജയിലിൽ നിന്നയച്ച സന്ദേശം സുനിത വായിച്ചു. മോദി കെജ്രിവാളിനോട് ചെയ്തത് ശരിയാണെന്ന് കരുതുന്നോ എന്ന് അവർ സദസിനോട് ചോദിച്ചു. 'ഞാൻ നിങ്ങളോട് ചോദിക്കാൻ ആഗ്രഹിക്കുകയാണ്, നമ്മുടെ പ്രധാനമന്ത്രി നരേന്ദ്രമോദി എന്റെ ഭർത്താവിനെ ജയിലിലടച്ചിരിക്കുകയാണ്, പ്രധാനമന്ത്രി ചെയ്തത് ശരിയാണെന്ന് തോന്നുന്നുണ്ടോ? കെജ്രിവാൾ യഥാർത്ഥ ദേശസ്നേഹിയാണെന്നും സത്യസന്ധനാണെന്നും നിങ്ങൾ കരുതുന്നില്ലേ? നിങ്ങളുടെ കെജ്രിവാൾ ഒരു സിംഹമാണ്'. സുനിത കെജ്രിവാൾ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 400ലധികം സീറ്റുകൾ നേടാൻ മാച്ച് ഫിക്സിങ്ങിലൂടെ മാത്രമേ ബിജെപിക്ക് സാധിക്കൂ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. 400 കടക്കാൻ മോദി അമ്പയർമാരെ തിരഞ്ഞെടുത്തുകഴിഞ്ഞു എന്നും രാഹുൽ വിമർശിച്ചു. 'ഈ ഒത്തുകളി തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കുകയും ഭരണഘടന മാറ്റം വരുത്തുകയും ചെയ്താൽ രാജ്യം കത്തും, ഓർമ്മിച്ചോളൂ'- രാഹുൽ പറഞ്ഞു.
400 സീറ്റുകൾ നേടാനാകുമെന്ന് ഉറപ്പുണ്ടെങ്കിൽ പിന്നെന്തിനാണ് ബിജെപി കെ്ജരിവാളിനെ പേടിക്കുന്നതെന്നാണ് അഖിലേഷ് യാദവ് ചോദിച്ചത്. 400 കടക്കുമെന്ന് പറയുന്നവർ പ്രതിപക്ഷ നേതാക്കളെ ഭയക്കുന്നു, നേതാക്കളെ ജയിലിൽ ഇടുന്നു. ലോകത്തെ ഏറ്റവും വലിയ നുണയന്മാരാണ് ബിജെപി. ഇന്ത്യയിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെടാൻ പോകുകയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള ചരിത്രപരമായ പോരാട്ടമാണ് നടക്കുന്നതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
രാജ്യത്തെ രക്ഷിക്കാനാണ് ഈ ഒത്തൊരുമയെന്ന് റാലിയിൽ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ഈ തിരഞ്ഞെടുപ്പ് നിഷ്പക്ഷമല്ല. 3567 കോടി പിഴ കോൺഗ്രസിന് ചുമത്തി. കോൺഗ്രസിൻ്റെ പണം കൊള്ളയടിക്കുകയാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ ഭയപ്പെടുത്തുകയാണെന്നും ഖാർഗേ പറഞ്ഞു.