ഉത്തർപ്രദേശിൽ ആറ് മാസത്തേയ്ക്ക് സമരങ്ങൾക്ക് നിരോധനം; ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ

എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ആറ് മാസത്തേക്കാണ് നിരോധിച്ചിരിക്കുന്നത്
ഉത്തർപ്രദേശിൽ ആറ് മാസത്തേയ്ക്ക് സമരങ്ങൾക്ക് നിരോധനം; ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ

ലഖ്നോ: ഉത്തർപ്രദേശിൽ സമരങ്ങൾ നിരോധിച്ച് ഉത്തരവിറക്കി യോഗി ആദിത്യനാഥ് സർക്കാർ. ആറ് മാസത്തേയ്ക്കാണ് സമരങ്ങൾക്ക് നിരോധനം. നിരോധനം ലംഘിച്ചാൽ വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യും. എല്ലാ സംസ്ഥാന സർക്കാർ വകുപ്പുകളിലും കോർപ്പറേഷനുകളിലും സർക്കാർ ജീവനക്കാരുടെ പണിമുടക്ക് ആറ് മാസത്തേക്ക് നിരോധിച്ചുകൊണ്ടാണ് ഉത്തർപ്രദേശ് സർക്കാർ വെള്ളിയാഴ്ച ഉത്തരവിറക്കിയിരിക്കുന്നത്. അവശ്യ സേവന പരിപാലന നിയമം മൂലമാണ് സമരം നിരോധിച്ച് ഉത്തരവിറങ്ങിയിരിക്കുന്നത്. വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത കർഷക സമരത്തിനിടെയാണ് തീരുമാനം.

'1966ലെ ഉത്തർപ്രദേശ് എസൻഷ്യൽ സർവീസസ് മെയിൻ്റനൻസ് ആക്ടിൻ്റെ (1966ലെ യുപി ആക്‌ട് നമ്പർ 30) സെക്ഷൻ-3 ൻ്റെ ഉപവകുപ്പ് (1) പ്രകാരമുള്ള അധികാരങ്ങൾ വിനിയോഗിച്ച്, സംസ്ഥാന സർക്കാർ ആ തീയതി മുതൽ ആറുമാസത്തേക്ക് പണിമുടക്ക് നിരോധിച്ചിരിക്കുന്നു'വെന്നാണ് അഡീഷണൽ ചീഫ് സെക്രട്ടറി (എസിഎസ്) ദേവേഷ് ചതുർവേദി പുറത്തിറക്കിയ വിജ്ഞാപനത്തിൽ പറയുന്നത്. നിയമവിരുദ്ധമായ സമരത്തിന് പ്രേരിപ്പിക്കുന്ന ഏതൊരു വ്യക്തിയെയും വ്യവസ്ഥകൾ ലംഘിക്കുന്ന ജീവനക്കാരെയും വാറൻ്റില്ലാതെ അറസ്റ്റ് ചെയ്യാനും ഒരു വർഷം വരെ തടവോ 1,000 രൂപ വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ചുമത്താനും നിയമം പോലീസിന് അധികാരം നൽകുന്നു. നേരത്തെ കൊവിഡ് 19 മഹാമാരിയുടെ സമയത്തും 2021 മെയ് മാസത്തിലും സർക്കാർ ആറ് മാസത്തേക്ക് പണിമുടക്കുകൾ നിരോധിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com