'ഖലിസ്ഥാന്‍ നേതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാര്‍'; ആവര്‍ത്തിച്ച് ട്രൂഡോ

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ഉറച്ച നിലപാടാണ് കാനഡ സ്വീകരിക്കുന്നത്.
'ഖലിസ്ഥാന്‍ നേതാവിനെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാര്‍'; ആവര്‍ത്തിച്ച് ട്രൂഡോ

ടൊറന്റൊ: ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറെ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്റുമാരെന്ന് വീണ്ടും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. അന്വേഷണത്തില്‍ ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കനേഡിയന്‍ പൗരനെ കാനഡയുടെ മണ്ണില്‍ കൊലപ്പെടുത്തിയത് ഇന്ത്യന്‍ ഏജന്‍സികളാണ്. ഇത് രാജ്യാന്തര ധാരണകളുടെ ലംഘനമാണ്. പാര്‍ലമെന്റില്‍ പറഞ്ഞത് ഉത്തമബോധ്യത്തോടെയാണ്. നീതി നടപ്പിലാക്കാന്‍ ഇന്ത്യയുടെ സഹകരണം തേടുന്നുവെന്നും ട്രൂഡോ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ഉറച്ച നിലപാടാണ് കാനഡ സ്വീകരിക്കുന്നത്. ഇന്ത്യന്‍ ഉദ്യോഗസ്ഥരും കാനഡയിലെ നയതന്ത്ര ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തിയെന്നാണ് ആരോപിക്കുന്നത്. ഇതിനുള്ള തെളിവ് രാജ്യാന്തര രഹസ്യാന്വേഷണ കൂട്ടായ്മ നല്‍കിയതായി കാനഡ അവകാശപ്പെടുന്നു. അത് മാത്രമല്ല നേരിട്ടും അല്ലാതെയും തെളിവുശേഖരിച്ചതായും കാനഡ വ്യക്തമാക്കി.

എന്നാല്‍ തെളിവ് ഇപ്പോള്‍ കൈമാറാനാവില്ലെന്ന നിലപാടാണ് കാനഡ സ്വീകരിക്കുന്നത്. വിശദമായ അന്വേഷണത്തിന് ശേഷമേ തെളിവ് കൈമാറാനാകൂ എന്നാണ് കാരണമായി പറയുന്നത്. കാനഡയുമായുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ കനേഡിയന്‍ പൗരന്മാര്‍ക്കു വിസ നല്‍കുന്നത് ഇന്ത്യ അനിശ്ചിതകാലത്തേക്ക് നിര്‍ത്തിവച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com