സ്ത്രീകളുമായി ബന്ധപ്പെട്ട പദങ്ങള്‍; മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ ശൈലീപുസ്തകമിറക്കി സുപ്രീം കോടതി

'വിധിന്യായങ്ങള്‍ തയ്യാറാക്കുമ്പോള്‍ ജഡ്ജിമാരും ഹര്‍ജികള്‍ തയ്യാറാക്കുമ്പോള്‍ അഭിഭാഷകരും ഈ ശൈലീപുസ്തകം പാലിക്കണം'
സ്ത്രീകളുമായി ബന്ധപ്പെട്ട പദങ്ങള്‍; മാര്‍ഗ്ഗനിര്‍ദ്ദേശമടങ്ങിയ ശൈലീപുസ്തകമിറക്കി സുപ്രീം കോടതി

ന്യൂഡൽഹി: കോടതികളില്‍ സ്ത്രീകളുമായി ബന്ധപ്പെട്ട വാക്കുകള്‍ ഉപയോഗിക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി. രാജ്യത്തെ കോടതികളില്‍ ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വാക്കുകള്‍ ഉള്‍പ്പെടുത്തിയ ശൈലീപുസ്തകമാണ് സുപ്രീം കോടതി പുറത്തിറക്കിയത്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ഇക്കാര്യം കോടതിയില്‍ അറിയിച്ചു.

വിധിന്യായങ്ങള്‍ തയ്യാറാക്കുമ്പോള്‍ ജഡ്ജിമാരും ഹര്‍ജികള്‍ തയ്യാറാക്കുമ്പോള്‍ അഭിഭാഷകരും ഈ ശൈലീപുസ്തകം പാലിക്കണമെന്ന് കോടതി നിർദേശിച്ചു. ഇതര വാക്കുകളും ശൈലികളും നിർദ്ദേശിക്കുന്നുണ്ട്. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ സമ്പൂര്‍ണ്ണമായി ഒഴിവാക്കപ്പെടണമെന്നും സമൂഹത്തിന് അവബോധം നല്‍കുന്നതിനാണ് ശൈലീപുസ്തകം പുറത്തിറക്കുന്നത്. ഇത് അഭിഭാഷകർക്കും ജഡ്ജിമാർക്കുമുള്ളതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

സ്ത്രീകൾക്കെതിരായ മോശമായ വാക്കുകൾ എന്താണെന്ന് ശൈലീപുസ്തകത്തിലൂടെ വിശദീകരിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ കോടതി ഇത്തരം വാക്കുകൾ ഉപയോ​ഗിച്ചിട്ടുണ്ട്. അവ എങ്ങനെ കൃത്യമല്ലെന്നും നിയമത്തിന്റെ പ്രയോഗത്തെ എങ്ങനെ വളച്ചൊടിക്കുന്നുവെന്നും കാണിക്കുന്നു.

ലിം​ഗപരമായ സ്റ്റീരിയോടൈപ്പുകളെ പ്രോത്സാഹിപ്പിക്കുന്ന ഭാഷ തിരിച്ചറിയുന്നതിനും, പകരം മറ്റ് വാക്കുകളും ശൈലികളും തിരഞ്ഞെടുക്കാനും ശൈലീ പുസ്തകം ജഡ്ജിമാരെ സഹായിക്കുമെന്നും സുപ്രീംകോടതി പറഞ്ഞു.

ശൈലീ പുസ്തകം പുറത്തിറക്കുന്നത് മുൻകാലങ്ങളിലെ വിധികളെ സംശയിക്കാനോ, വിമർശിക്കാനോ അല്ല. മറിച്ച് അറിയാതെ എങ്ങനെ ഇത്തരം വാക്കുകൾ ഉപയോ​ഗിക്കുന്നുവെന്നത് സൂചിപ്പിക്കുന്നതിനാണ്. ലിം​ഗപരമായ സ്റ്റീരിയോടൈപ്പുകളെ എതിർത്ത മുൻകാല വിധിന്യായങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശൈലീപുസ്തകം ഉടൻ തന്നെ സുപ്രീം കോടതിയുടെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഉപയോക്തൃ മാനുവലും ഇ-ഫയലിംഗ് സംബന്ധിച്ച പതിവുചോദ്യങ്ങളും വീഡിയോ ട്യുട്ടോറിയലുകളും സൈറ്റിലുണ്ടാകുമെന്നും സുപ്രീംകോടതി അറിയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com