
70 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിലിൽ കാൻസറിന്റെ തെളിവുകൾ കണ്ടെത്തി യുകെയിലെയും റൊമാനിയയിലെയും ശാസ്ത്രജ്ഞർ. ഇപ്പോഴത്തെ റൊമാനിയയിൽ ജീവിച്ചിരുന്ന പശുവിന്റെ വലിപ്പമുള്ള സസ്യഭുക്കായ ഈ ദിനോസറിന്റെ ഫോസിലിലെ താടിയെല്ലിന്‍റെ ഭാഗം ട്യൂമറിന്റെ ലക്ഷണങ്ങൾ കാണിച്ചെന്ന് ശാസ്ത്രജ്ഞർ പറയുന്നു. ഉയർന്ന പവർ മൈക്രോസ്‌കോപ്പ് ഉപയോഗിച്ച് തിരിച്ചറിഞ്ഞ ട്യൂമറിന് സമീപം സോഫ്റ്റ് ടിഷ്യു അവശിഷ്ടങ്ങളും കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള സോഫ്റ്റ് ടിഷ്യു വളരെ അപൂർവമായേ കണ്ടെത്താറുള്ളൂ. പ്രോട്ടീനുകൾ അടങ്ങിയ ആ ടിഷ്യു കാൻസർ പോലുള്ള അസുഖങ്ങളെ കുറിച്ച് കൂടുതൽ ആഴത്തിൽ പഠിക്കാൻ സഹായിക്കും. ദിനോസറിനെ പോലെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ ജീവിച്ചിരുന്ന ഈ ജീവികളില്‍ കാന്‍സര്‍ ബാധിച്ചത് എങ്ങനെയെന്ന് കണ്ടുപിടിക്കാനും അത് ആധുനിക മെഡിക്കല്‍ സയന്‍സിനെ അറിയിക്കാനും ശാസ്ത്രജ്ഞന്മാര്‍ക്ക് സാധിക്കും.
ഭാവിയിൽ മെച്ചപ്പെട്ട സാങ്കേതിക വിദ്യകളിലൂടെ ഇത്തരം ഫോസിലുകള്‍ ഉപയോഗിച്ച് രോഗങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ സാധിക്കുമെന്നും അതിനാൽ അസ്ഥികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, സോഫ്റ്റ് ടിഷ്യുകളും ശേഖരിക്കേണ്ടതുണ്ടെന്നും പഠനം നടത്തിയ ശാസ്ത്രജ്ഞൻമാർ പറയുന്നു. മുമ്പ് നടന്ന മറ്റൊരു പഠനത്തിൽ ഇതേ ദിനോസറില്‍ കാൻസറിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്.
'ഒരുപാട് കാലം ജീവിക്കുന്ന വലിയ ജീവിയായിരുന്നു ദിനോസറുകൾ. അവർ കാൻസറിനെ എങ്ങനെ നേരിട്ടു, അതിനെ എങ്ങനെ പ്രതിരോധിച്ചു എന്ന് പഠിക്കുന്നത് ഗവേഷണങ്ങൾക്ക് ഏറെ സഹായകരമാണ്,' ജസ്റ്റിൻ സ്റ്റെബ്ബിംഗ് എന്ന പ്രൊഫസർ പറയുന്നു.
Content Highlights- Dinosaur Fossil With Cancer Offers New Clues For Human Treatment