പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

വിവാദവുമായി ബന്ധപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ ആരോപണങ്ങളും അന്വേഷിക്കും
പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുത്ത സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ച് കെപിസിസി. രണ്ടംഗ അന്വേഷണ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്. കെപിസിസി ജനറൽ സെക്രട്ടറി പി എം നിയാസ്, രാഷ്ട്രീയകാര്യ സമിതി അംഗം എൻ സുബ്രഹ്മണ്യൻ എന്നിവർ അംഗങ്ങളായ സമിതിയാണ് അന്വേഷിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോർട്ട്‌ സമർപ്പിക്കണമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ നിർദേശം. വിവാദവുമായി ബന്ധപ്പെട്ട രാജ്‌മോഹൻ ഉണ്ണിത്താൻ, ബാലകൃഷ്ണൻ പെരിയ എന്നിവരുടെ ആരോപണങ്ങളും അന്വേഷിക്കും.

യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പതിമൂന്നാം പ്രതി ബാലകൃഷ്ണന്റെ മകന്റെ വിവാഹത്തിനാണ് നേതാക്കൾ പങ്കെടുത്തത്. ഇതിന്റെ പേരിൽ പെരിയ മണ്ഡലം പ്രസിഡന്റ് പ്രമോദ് പെരിയയ്ക്കെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. മെയ് ഏഴിനായിരുന്നു പ്രമോദ് പെരിയ വിവാ​ഹസൽക്കാരച്ചടങ്ങിൽ പങ്കെടുത്തത്. താന്‍ മാത്രമല്ല വേറെയും കോണ്‍ഗ്രസ് നേതാക്കള്‍ വിവാഹത്തില്‍ പങ്കെടുത്തുവെന്ന് പ്രമോദ് പെരിയ പറഞ്ഞിരുന്നു. വിവാഹ സൽക്കാരത്തിൽ പങ്കെടുത്തത് എത്ര ഉന്നതനായാലും കോൺഗ്രസിലുണ്ടാകില്ലെന്ന ഫേസ്ബുക്ക് പോസ്റ്റുമായി രാജ്മോഹൻ ഉണ്ണിത്താനും രം​ഗത്തെത്തി.

ഇതിന് പിന്നാലെ ഉണ്ണിത്താനെതിരെ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ ആരോപണവുമായെത്തി. ഉണ്ണിത്താനെതിരെ ​ഗൗരവതരമായ ആരോപണങ്ങളാണ് ബാലകൃഷ്ണൻ പെരിയ ഉന്നയിച്ചത്. പെരിയ ഇരട്ടക്കൊലക്കേസിലെ 14-ാം പ്രതി കെ മണികണ്ഠനൊപ്പം ഉണ്ണിത്താൻ നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തുകൊണ്ടാണ് ബാലകൃഷ്ണൻ, ഉണ്ണിത്താനെതിരെ രൂക്ഷഭാഷയിൽ പോസ്റ്റിട്ടത്. പെരിയ കൊലപാതകം മണ്ഡലത്തിൽ ഇടതിനെതിരെ ആയുധമാക്കുന്നതിനിടയിൽ കോൺ​ഗ്രസിനുള്ളിൽ തന്നെ ഇതേ കേസ് വിവാദമായത് പാർട്ടിക്ക് ക്ഷീണമായ സാഹചര്യത്തിലാണ് അന്വേഷണ സമിതിയെ നിയോ​ഗിച്ചത്.

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി
ഉണ്ണിത്താനെതിരെ കോൺഗ്രസ് നേതാവ്; കല്യോട്ട് കൊലപാതക കേസ് പ്രതിയുമായി സംസാരിക്കുന്ന ചിത്രം പുറത്ത്

Related Stories

No stories found.
logo
Reporter Live
www.reporterlive.com