കൊച്ചി: റിപ്പോർട്ടർ ടി വി ചാനൽ ചർച്ചയിൽ പങ്കെടുത്ത എസ്എഫ്ഐ നേതാവ് നേതാവ് ഹസ്സൻ മുബാറക്കിനെ വിമർശിച്ച് എംഎസ്എഫ് അധ്യക്ഷൻ പി കെ നവാസ്. പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ കൊലപാതകമായിരുന്നു ചർച്ചയുടെ വിഷയം. സഹപാനലിസ്റ്റായി പി കെ നവാസും ചർച്ചയിൽ പങ്കെടുത്തു. ചർച്ചയിൽ ഏറെ അസഹിഷ്ണുതയോടെയാണ് എസ്എഫ്ഐ നേതാവ് ഹസ്സൻ മുബാറക് പെരുമാറിയത്. കൊന്ന് തിന്നുന്നവന്റെ അനുയായികൾ തല്ലിക്കൊന്നില്ലെങ്കിലെ അത്ഭുതമുള്ളു എന്നാണ് പി കെ നവാസ് ഫേസ്ബുക്കിൽ കുറിച്ചത്.
'സ്എഫ്ഐ നേതാവിന്റെ ന്യായീകരണവും ശരീര ഭാഷയും അനുയായികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്?. ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിട്ടും സമൂഹത്തിൻ്റെ മുന്നിൽ വന്ന് ന്യായീകരിക്കുകയും തർക്കിക്കുകയും ധിക്കാരത്തിന്റെയും അഹന്തതയുടെയും ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ഈ നേതാക്കളെ പിന്തുണക്കുന്ന അനുയായികൾ അധമ കൊലയാളി സംഘങ്ങളല്ലാതെ മറ്റെന്താണാവുക? ഇത്തരം സംഘടനകൾക്ക് പിറകിൽ നിന്ന് വിദ്യാർത്ഥികൾ സ്വയം പിന്മാറുകയും മക്കളെ മാറ്റി നിർത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കുകയും വേണമെന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നു എന്നും പി കെ നവാസ് കുറിക്കുന്നു.
കുറിപ്പിന്റെ പൂർണരൂപം:
കൊന്ന് തിന്നുന്നവന്റെ അനുയായികൾ തല്ലിക്കൊന്നില്ലെങ്കിലെ അത്ഭുതമൊള്ളൂ...
ഇന്നലെ റിപ്പോർട്ടർ ചാനലിൽ,
സിദ്ധാർത്ഥ് കൊലപാതക ചർച്ചയിൽ പങ്കെടുത്ത
എസ്എഫ്ഐ നേതാവിന്റെ ന്യായീകരണവും ശരീര ഭാഷയും അനുയായികൾക്ക് എന്ത് സന്ദേശമാണ് നൽകുന്നത്..??
മറ്റൊരു ചാനലിൽ, മൈക്ക് വലിച്ചെറിഞ്ഞ് ഞങ്ങൾക്ക് ഞങ്ങളെ വഴി പോകാനറിയാമെന്ന് പറഞ്ഞ് ധിക്കാരം കാണിച്ച് ഇറങ്ങി പോകുന്ന മറ്റൊരു നേതാവ്..!
ഒരു ചെറുപ്പക്കാരനെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയിട്ടും സമൂഹത്തിൻ്റെ മുന്നിൽ വന്ന് ന്യായീകരിക്കുകയും തർക്കിക്കുകയും ധിക്കാരത്തിന്റെയും അഹന്തതയുടെയും ഭാഷയിൽ സംസാരിക്കുകയും ചെയ്യുന്ന ഈ നേതാക്കളെ പിന്തുണക്കുന്ന അനുയായികൾ
അധമ കൊലയാളി സംഘങ്ങളല്ലാതെ മറ്റെന്താണാവുക..??
ഇത്തരം സംഘടനകൾക്ക് പിറകിൽ നിന്ന് വിദ്യാർത്ഥികൾ സ്വയം പിന്മാറുകയും മക്കളെ മാറ്റി നിർത്താൻ രക്ഷിതാക്കൾ ജാഗ്രത പാലിക്കുകയും വേണമെന്ന് കാലം നമ്മോട് ആവശ്യപ്പെടുന്നു.