യേശുക്രിസ്തുവിനു ശേഷം ആര്? ഉത്തരമായി; കെ സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

കേരള സാഹിത്യ അക്കാദമി പുറത്തിറക്കാന്‍ പോകുന്ന കേരള ഗാനത്തിന് വരികളെഴുതാന്‍ ശ്രീകുമാരന്‍ തമ്പിയോട് ആവശ്യപ്പെടുകയും പിന്നീട് വരികള്‍ ക്ലീഷേയാണെന്ന് ആരോപിച്ച് കവിത നിരസിച്ചുവെന്നുമാണ് ആരോപണം
യേശുക്രിസ്തുവിനു ശേഷം ആര്? ഉത്തരമായി; കെ സച്ചിദാനന്ദനെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി

തിരുവനന്തപുരം: കേരള ഗാന വിവാദത്തില്‍, പങ്കില്ലാത്ത പ്രവര്‍ത്തിയുടെ കുരിശ് ഏറ്റെടുക്കുന്നുവെന്ന സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്റെ പ്രതികരണത്തെ പരിഹസിച്ച് ശ്രീകുമാരന്‍ തമ്പി. 'ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാന്‍ യേശുക്രിസ്തുവിനു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കള്‍ക്ക് ഉത്തമമാതൃക!' എന്ന് ശ്രീകുമാരന്‍ തമ്പി ഫേസ്ബുക്കിലൂടെ സച്ചിദാനന്ദനെ പരിഹസിച്ചു.

'തല്‍ക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയില്‍ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരന്‍! ഒറ്റവാക്കില്‍ പറഞ്ഞാല്‍ 'ക്‌ളീഷേ'' എന്നും കുറിച്ചു.

ത്യാഗത്തിന്റെയും സഹനത്തിന്റെയും പ്രതീകമാകാൻ യേശുക്രിസ്തുവിനു ശേഷം ആര് ? എന്ന ചോദ്യത്തിന് ഉത്തരം കിട്ടിയിരിക്കുന്നു. 'മഹത് പ്രവൃത്തി'കൾക്ക് ഉത്തമമാതൃക! തൽക്കാലം അദ്ദേഹം കേരളസാഹിത്യ അക്കാദമിയിൽ അധ്യക്ഷസ്ഥാനത്തിരുന്ന് തന്റെ ത്യാഗം തുടരുന്നു. ഞാനോ വെറുമൊരു പാമരനാം പാട്ടെഴുത്തുകാരൻ! ഒറ്റവാക്കിൽ പറഞ്ഞാൽ 'ക്ളീഷേ'!! പക്ഷേ, ഒരാശ്വാസമുണ്ട്. മഹാനായ തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനും പാട്ടെഴുത്തുകാരനായിരുന്നു. അദ്ദേഹത്തിന്റെ പ്രധാനകൃതിയുടെ പേര് ''അദ്ധ്യാത്മരാമായണം കിളിപ്പാട്ട്'' --എന്നാണല്ലോ..

മറ്റുള്ളവരുടെ തെറ്റുകള്‍, അഥവാ തെറ്റുകള്‍ എന്ന് വിലയിരുത്തപ്പെടുന്നവ ഏറ്റെടുത്ത് കുരിശില്‍ ഏറുക ഒരു മഹത്പ്രവൃത്തിയാണ്. നിയമം യാന്ത്രികമായി അനുസരിച്ച ഒരു പാവം ഓഫീസ് ജീവനക്കാരിയുടെതായാലും, പ്രശസ്തനായ ഒരു പാട്ടെഴുത്തുകാരനോട് ഒരു ഗാനം ഒരു ഉദ്യോഗസ്ഥന്‍ വഴി ആവശ്യപ്പെടുകയും അത് സകാരണം തിരസ്‌കരിക്കുകയും ചെയ്ത ഒരു ഉദ്യോഗസ്ഥയുടേതായാലും. ഞാന്‍ തികഞ്ഞ നിസ്സംഗതയോടെ എനിക്ക് പങ്കില്ലാത്ത ഈ പ്രവൃത്തികളുടെ കുരിശ് ഏറ്റെടുക്കുന്നു. സെന്‍ ബുദ്ധിസം എന്നെ പഠിപ്പിച്ചത് അതാണ്, ബൈബിളും. എന്നായിരുന്നു സച്ചിദാനന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

കേരള സാഹിത്യ അക്കാദമി പുറത്തിറക്കാന്‍ പോകുന്ന കേരള ഗാനത്തിന് വരികളെഴുതാന്‍ ശ്രീകുമാരന്‍ തമ്പിയോട് ആവശ്യപ്പെടുകയും പിന്നീട് വരികള്‍ ക്ലീഷേയാണെന്ന് ആരോപിച്ച് കവിത നിരസിച്ചുവെന്നുമാണ് ആരോപണം. ബികെ ഹരിനാരായണന്റെ വരികളാണ് കേരളഗാനത്തിനായി പരിഗണനയിലുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com