പാലക്കാട്: പാലക്കാട് അകത്തേത്തറയില് ക്ഷേമപെന്ഷന് മുടങ്ങിയതിനെ തുടർന്നു സമരം ചെയ്ത 92കാരിക്കും മകള്ക്കും സുരേഷ് ഗോപി പെന്ഷന് തുക നല്കും. പ്രതിമാസം തന്റെ പെന്ഷനില് നിന്ന് തുക നല്കാമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. അകത്തേത്തറ സ്വദേശി പാർവ്വതിയമ്മയും മകൾ ഇന്ദിരയും ഇന്ന് രാവിലെ മുതലാണ് അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ സമരം തുടങ്ങിയത്.
നിത്യ രോഗികളായ 92കാരി പത്മാവതിയമ്മയും മകൾ 67കാരി ഇന്ദിരയും പെൻഷൻ മുടങ്ങിയതോടെ മരുന്ന് വാങ്ങാൻ പോലും കഴിയാത്ത അവസ്ഥയായി. ഇതിനെതുടർന്ന് ഗതികെട്ടാണ് അകത്തേത്തറ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. ആറ് മാസമായി ഇരുവർക്കും പെൻഷൻ ലഭിക്കാതെയായിട്ട്. എന്നിട്ടും പഞ്ചായത്തോ ജില്ലാ ഭരണകൂടമോ വയോജകരുടെ പ്രതിഷേധം കണ്ട ഭാവം നടിച്ചില്ല.
പൊലീസെത്തി ആശ്വസിപ്പിച്ച് വീട്ടിലേക്ക് അയച്ചെങ്കിലും തുക കിട്ടും വരെ പ്രതിഷേധം തുടരുമെന്ന് ഇരുവരും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് പാർവ്വതിയമ്മയ്ക്കും മകൾക്കും സഹായം വാഗ്ദനം ചെയ്ത് സുരേഷ് ഗോപി രംഗത്തെത്തിയത്. സര്ക്കാര് പെന്ഷന് നല്കുന്നത് വരെ താന് ഇരുവര്ക്കും പെന്ഷന് തുക നല്കുമെന്ന് സുരേഷ് ഗോപി കുടുംബത്തെ അറിയിച്ചു. തത്കാലം സമരം അവസാനിപ്പിച്ച് മടങ്ങണമെന്നും സുരേഷ് ഗോപി കുടുംബത്തോട് ആവശ്യപ്പെട്ടു. അതേസമയം സുരേഷ് ഗോപിയുടെ സഹായം സന്തോഷത്തോടെ സ്വീകരിക്കുന്നതായി കുടുംബവും പ്രതികരിച്ചു.