കൊച്ചി: ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. ശ്വാസതടസ്സം അനുഭവപ്പെട്ടുവെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്നും എംഎൽഎ പറഞ്ഞു. ഇരുപതോളം ഡിവൈഎഫ്ഐ പ്രവർത്തകർ സംഘം ചേർന്നാണ് ആക്രമിച്ചതെന്നും എംഎൽഎ കൂട്ടിച്ചേർത്തു.
പരിക്കേറ്റ കെഎസ്‌യു പ്രവർത്തകനെ ആശുപത്രിയിൽ കൊണ്ടുപോയ സമയത്താണ് അക്രമണമുണ്ടായത്. ആശുപത്രിയിൽ നിന്ന് ഇറങ്ങിയ എംഎൽഎയും കൂട്ടരെയും ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിക്കുകയായിരുന്നു. പൊലീസ് എംഎൽഎയുടെ മൊഴി രേഖപ്പെടുത്തി. മർദ്ദനത്തിൽ എംഎൽഎയുടെ ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്.
പെരുമ്പാവൂരിൽ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി വീശിയ കെഎസ്‌യു പ്രവർത്തകനായ നോയലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം മടങ്ങുമ്പോഴാണ് എംഎൽഎയ്ക്ക് മർദ്ദനമേറ്റത്. പരിക്കേറ്റ നോയലിനെ എംഎൽഎയും സംഘവും ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പൊലീസ് നോക്കിനിൽക്കെ ഡിവൈഎഫ്ഐ പ്രവർത്തകരാണ് നോയലിനെ ഉപദ്രവിച്ചതെന്ന് എൽദോസ് എംഎൽഎ ആരോപിച്ചിരുന്നു.
ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ വേഷത്തിൽ വരുന്നുവെന്നും കാക്കി വസ്ത്രം അണിഞ്ഞ അവർ ലാത്തി കയ്യിൽ എടുക്കുന്നുവെന്നും ഡിവൈഎഫ്ഐ പ്രവർത്തകർ ഗുണ്ടകളെ പോലെ പെരുമാറുന്നുവെന്നും എൽദോസ് എംഎൽഎ ആരോപിച്ചു. കരിങ്കൊടി വീശിയതിന് പുറമെ മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങിയ ബസ് കടന്നുപോകവെ കെഎസ്‌യു പ്രവർത്തകർ കറുത്ത ചെരിപ്പ് എറിയുകയും ചെയ്തിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.