കൊച്ചി: കണ്ണൂർ സർവകലാശാല വി സി പുനർനിയമനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ആര്‍ ബിന്ദു രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രി അടിയന്തരമായി രാജിവെക്കണമെന്ന് ആവശ്യപ്പെടാന്‍ ഇന്ന് ചേർന്ന യുഡിഎഫ് യോഗം തീരുമാനിക്കുകയായിരുന്നു. മന്ത്രിയുടെ ഇടപെടൽ ഉണ്ടായെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി കണ്ടെത്തിയെന്നും മന്ത്രിയെ പുറത്താക്കിയില്ലെങ്കിൽ മുഖ്യമന്ത്രിയും കൂട്ട് പ്രതിയെന്ന് വ്യക്തമാകുമെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. സുപ്രീം കോടതി വിധി വായിച്ചിട്ട് വിധി എതിരാണെന്ന് മുഖ്യമന്ത്രിക്ക് മനസിലായില്ലേ. നിയമനം നടത്തിയപ്പോൾ ഗവര്‍ണറും സർക്കാരും ഒരേ കൈയ്യായിരുന്നു. മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് നിയമനം നടന്നത്. എല്ലാം കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയും നേതാക്കളും ഗവർണറെ ചതിച്ചുവെന്നും വി ഡി സതീശൻ പറഞ്ഞു.
കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഡോ. ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചാൻസലർ. ചാൻസലർ വെറും റബർ സ്റ്റാംപ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരമാർശിച്ചിരുന്നു.