ആലപ്പുഴ: സര്ക്കാരിനെതിരായ വിചാരണ സദസ്സ് ധര്മ്മടത്ത് നിന്ന് ആരംഭിക്കാനൊരുങ്ങി യുഡിഎഫ്. യുഡിഎഫ് കൺവീനർ എം എം ഹസൻ ആണ് ഇക്കാര്യം അറിയിച്ചത്. വിചാരണ സദസ്സിന്റെ സംസ്ഥാന തല, ജില്ലാ തല ഉദ്ഘാടനങ്ങള് മന്ത്രിമാരുടെ നിയോജക മണ്ഡലങ്ങളിലാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി രണ്ടാം തീയതി മുഖ്യമന്തിയുടെ നിയോജക മണ്ഡലമായ ധര്മ്മടത്ത് സദസ്സിന്റെ സംസ്ഥാന തല ഉദ്ഘാടനം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
തകഴിയിലെ കർഷകൻ കെ ജി പ്രസാദിന്റെ ആത്മഹത്യയിൽ സംസ്ഥാന സർക്കാരിനെ എം എം ഹസൻ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ആത്മഹത്യകളുടെ പാപം ഈ സർക്കാർ എവിടെ കൊണ്ട് കളയും. കർഷകന്റെ മുന്നിൽ കള്ളം പറയാൻ സിപിഎം മന്ത്രിമാർക്ക് നാണമില്ലേ എന്ന് അദ്ദേഹം ചോദിച്ചു. ധര്മ്മടത്ത് നിന്ന് സര്ക്കാരിനെതിരായ വിചാരണ സദസ്സ് ധര്മ്മടത്ത് നിന്ന് ആരംഭിക്കുമെന്നും എം എം ഹസൻ പറഞ്ഞു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും സഹകരണ സംഘങ്ങളും നവകേരള സദസിന് പൈസ കൊടുക്കരുത് എന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലാത്ത അധികാരം ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം നൽകാൻ ശ്രമിക്കരുത്. മാനദണ്ഡം ലംഘിക്കരുത്. എല്ലാക്കാലവും ഇടതു സർക്കാർ ആയിരിക്കില്ല ഭരിക്കുന്നത് എന്നോർക്കണം. ഇല്ലാത്ത തനത് ഫണ്ട് എങ്ങനെ ആണ് ബ്ലോക്ക് ജില്ലാ പഞ്ചായത്തുകൾ നവ കേരള സദസ്സിന് നൽകുന്നത് എന്ന് എം എം ഹസൻ ചോദിച്ചു.