
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിയമന തട്ടിപ്പിന് വ്യാജരേഖകൾ നിർമ്മിച്ചതിൻ്റെ തെളിവുകൾ പുറത്ത്. പ്രതികൾ ഉദ്യോഗാർത്ഥികൾക്ക് നൽകിയ വ്യാജരേഖകൾ റിപ്പോർട്ടറിന് ലഭിച്ചു. മെഡിക്കൽ കോളേജിൻ്റെ പേരിൽ കത്ത് തയ്യാറാക്കി സൂപ്രണ്ടിൻ്റെ ഒപ്പും സീലും വ്യാജമായി പതിപ്പിക്കുകയായിരുന്നു. ഉദ്യോഗാർഥികളെ വിശ്വാസത്തിലെടുക്കാനാണ് വ്യാജരേഖകൾ നിർമിച്ചത്. ആശുപത്രി വികസന സമിതി നടത്തുന്ന കരാര് നിയമനങ്ങളുടെ പേരിലാണ് തട്ടിപ്പ് നടന്നത്. ഒളിവിലുള്ള പ്രതികൾക്കായി പൊലീസന്വേഷണം തുടരുകയാണ്.
ഒളിവിലുള്ള പ്രതി പൊക്കുന്ന് താച്ചയിൽ പറമ്പ് വി ദിദിൻ കുമാറിന്റെ വീട്ടിൽ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തിയിരുന്നു. കൊവിഡ് കാലത്ത് വാർഡ് അസിസ്റ്റന്റായി മെഡിക്കൽ കോളേജിൽ പ്രതി ജോലി ചെയ്തിരുന്നു. ജോലിയിൽ നിന്ന് പിരിച്ചുവിട്ടിട്ടും ഇയാൾ തിരിച്ചറിയൽ കാർഡ് തിരികെ നൽകിയിരുന്നില്ല. ഈ കാർഡ് ഉപയോഗിച്ചാണ് ഇയാൾ ജീവനക്കാരനെന്ന വ്യാജേന മെഡിക്കൽ കോളേജിൽ എത്തിയത്. ഒന്നരക്കോടിയോളം രൂപയാണ് പ്രതി തട്ടിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. വിവിധ സ്റ്റേഷനുകളിലായി 38 പരാതികളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.