ടെൽഅവീവ്: രാജ്യത്തിന് ചുറ്റും തീവ്രവാദികൾ ശക്തമായതിനാൽ പ്രതിരോധ ബജറ്റ് ഗണ്യമായി വർദ്ധിപ്പിക്കണമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. നമ്മൾ സ്വയം ശക്തിപ്പെടേണ്ടതുണ്ട്. മേഖലയിലും അതിന് പുറത്തും സഖ്യമുണ്ടാക്കാനുളള കഴിവ് രാജ്യത്തിന് ആവശ്യമാണ്. ഇതിന് പ്രതിരോധ ബജറ്റിൽ ഗണ്യമായ വർദ്ധനവ് ആവശ്യമാണെന്നും ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ജിഡിപി വിഹിതത്തിൻ്റെ ശതമാനം കുറച്ചുകൊണ്ട് പ്രതിരോധ ബജറ്റ് വർദ്ധിപ്പിക്കാൻ ഇസ്രായേലിന് കഴിഞ്ഞിരുന്നു. പ്രതിരോധ ബജറ്റ് പ്രതിവർഷം കുറഞ്ഞത് 20 ബില്യൺ ഷെക്കലെങ്കിലും (5.5 ബില്യൺ ഡോളർ) വർദ്ധിപ്പിക്കേണ്ടതിനാൽ ഈ നയം ഇനി സാധ്യമല്ല. വർധന ജിഡിപിയുടെ ഒരു ശതമാനമോ അതിലോ കൂടുതലായിരിക്കാമെന്നും ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. യുദ്ധം ജയിക്കുന്നതിനപ്പുറം തങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇതാണെന്നും ബെഞ്ചമിൻ നെതന്യാഹു കൂട്ടിച്ചേർത്തു.
അതേസമയം ഗാസയ്ക്ക് നേരെയുളള ആക്രമണത്തിൽ വെടിയേറ്റ് ഇസ്രയേലികളായ ബന്ദികൾ കൊല്ലപ്പെട്ടതിൽ ഇസ്രയേലിനെതിരെ വിമർശനമുയർന്നിട്ടുണ്ട്. 'മൂന്ന് ഇസ്രയേലി ബന്ദികൾ, നൂറുകണക്കിന് മറ്റ് സാധാരണക്കാർ എന്നിവർ ഇസ്രയേലിന്റെ സൈനിക നടപടിയിലൂടെ കൊല്ലപ്പെട്ടു. ഇത് നിർത്തണം. ഒരു മാനുഷിക വിരാമം അടിയന്തിരമായി ആവശ്യമാണ്,' യൂറോപ്യൻ യൂണിയൻ ഫോറിൻ പോളിസി ചീഫ് ജോസെപ് ബോറെൽ പറഞ്ഞു. ബന്ദികളെ അബദ്ധത്തിൽ വെടിവെച്ചുകൊന്നുവെന്ന് ഇസ്രായേൽ സമ്മതിച്ചതിനെ തുടർന്നാണ് വിമർശനം.
ഷെജയ്യയിലെ പോരാട്ടത്തിനിടെ മൂന്ന് ഇസ്രായേലി ബന്ദികളെ ഇസ്രയേലി ഡിഫൻസ് ഫോഴ്സ് എതിരാളികളായി തെറ്റിദ്ധരിച്ചു. തുടർന്ന് സൈന്യം അവർക്ക് നേരെ വെടിയുതിർക്കുകയും അവർ കൊല്ലപ്പെടുകയും ചെയ്തുവെന്ന് ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞുിരുന്നു. സംഭവത്തെക്കുറിച്ച് പരിശോധന നടത്തിയെന്നും ഭാവിയിൽ ഇത് ആവർത്തിക്കാതിരിക്കാനുള്ള നിർദ്ദേശങ്ങൾ ഗാസയിൽ യുദ്ധരംഗത്തുള്ള സൈനികർക്ക് നൽകിയെന്നും സൈന്യം വ്യക്തമാക്കി. 'ദാരുണമായ സംഭവത്തിൽ അഗാധമായ പശ്ചാത്താപം പ്രകടിപ്പിക്കുന്ന'തായും സൈന്യം പറഞ്ഞു.
ഒക്ടോബർ 7-ന് ഹമാസിന്റെ ആക്രമണത്തിനിടെ കിബ്ബത്ത്സ് ക്ഫാർ ആസയിൽ നിന്ന് പിടികൂടിയ 28 കാരനായ യോതം ഹൈം, കിബ്ബത്ത്സ് നിർ ആമിൽ നിന്ന് പിടികൂടിയ 25 കാരനായ സമീർ അൽ-തലാൽക്ക, 26 കാരനായ അലോൺ ഷംരിസ് എന്നീ മൂന്ന് ബന്ധികളെയാണ് ഇസ്രയേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.