
അഹമ്മദാബാദ്: പറന്നുയർന്ന് നിമിഷങ്ങൾക്കകം തകർന്ന് വീണ എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തിൻ്റെ എന്തെങ്കിലും സാങ്കേതിക തകരാർ പൈലറ്റ് ടേക്ക് ഓഫ് സമയത്ത് തന്നെ മനസ്സിലാക്കിയിരുന്നോ എന്ന ചോദ്യമാണ് ഏറ്റവും ഒടുവിൽ ഉയരുന്നത്. ബ്ലാക്ക് ബോക്സിലെ വിവരങ്ങളും അപകടകാരണം സംബന്ധിച്ച സാങ്കേതിക പരിശോധനകൾക്ക് ശേഷം ലഭ്യമാകുന്ന വിവരങ്ങളും പുറത്ത് വരുന്നതോടെ മാത്രമെ ഈ ചോദ്യത്തിന് കൃത്യമായ ഉത്തരമാകുകയുള്ളു. എയർ ട്രാഫിക് കൺട്രോളിന് ലഭിച്ച മെയ്ഡേ കോളാണ് ( വളരെ അടിയന്തര സാഹചര്യത്തിൽ വിമാനം അപകടത്തിലാണെന്ന് അറിയിക്കുന്ന സന്ദേശം) ഇത്തരമൊരു സംശയം ബലപ്പെടുത്തുന്നത്. വിമാനത്തിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നുവെന്ന വിശകലനങ്ങൾ അപകട സമയത്തെ ദൃശ്യങ്ങൾ ചൂണ്ടിക്കാണിച്ച് വിദഗ്ധർ രംഗത്ത് വന്നിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെയ്ഡേ കോൾ എന്തിനായിരുന്നു എന്ന ചോദ്യം ഉയരുന്നത്. വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കകം പൈലറ്റ് എയർ ട്രാഫിക് കൺട്രോളിന് മെയ്ഡേ കോൾനൽകിയിരുന്നുവെന്നും ഡിജിസിഎ വ്യക്തമാക്കിയിട്ടുണ്ട്. തിരിച്ച് ബന്ധപ്പെടാൻ എടിസി ശ്രമിച്ചെങ്കിലും പ്രതികരണം ഉണ്ടായില്ലെന്നാണ് ഡിജിസിഎ വ്യക്തമാക്കിയിരിക്കുന്നത്.
പ്രതികൂല കാലാവസ്ഥ മൂലമുള്ള അടിയന്തര സാഹചര്യം, യന്ത്രത്തകരാർ, തെറ്റായി പ്രവർത്തിക്കുന്ന ഘടനാപരമായ വിഷയം, മെഡിക്കൽ എമർജൻസി തുടങ്ങിയ ഘട്ടങ്ങളിലാണ് പൈലറ്റ് മെയ്ഡേ കോൾ ചെയ്യുക. "മെയ്‌ഡേ" എന്ന വാക്ക് മൂന്ന് തവണ ആവർത്തിക്കുന്നതാണ് അന്താരാഷ്ട്ര തലത്തിൽ അടിയന്തിര അപകട സൂചന മുന്നറിയിപ്പായി അംഗീകരിക്കപ്പെട്ടിരിക്കുന്ന ഈ രീതി. ജീവന് ഭീഷണിയായ അടിയന്തര സാഹചര്യം റിപ്പോർട്ട് ചെയ്യാൻ പൈലറ്റുമാരും ജീവനക്കാരും ഉപയോഗിക്കുന്ന അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ട സിഗ്നലാണ് മെയ്‌ഡേ കോൾ. ഡിജിസിഎ സ്ഥിരീകരിച്ച വിവരപ്രകാരം അഹമ്മദാബാദ് വിമാനത്താവളത്തിലെ റൺവെ 23ൽ നിന്ന് 1.39നായിരുന്നു വിമാനം പറന്നുയർന്നത്.
അഹമ്മദാബാദ് എയർപോർട്ടിൽ നിന്നും പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം നിയന്ത്രിച്ചിരുന്നത് പരിചയമ്പന്നനായ ക്യാപ്റ്റൻ സുമീത് സബർവാളായിരുന്നു. ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദർ സഹപൈലറ്റ്. ഏറെ പരിചയ സമ്പന്നായിരുന്നു ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം നിയന്ത്രിച്ചിരുന്ന പൈലറ്റും സഹപൈലറ്റും. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) നൽകുന്ന വിവരങ്ങൾ പ്രകാരം ക്യാപ്റ്റൻ സുമീത് സബർവാൾ ലൈൻ ട്രെയിനിംഗ് ക്യാപ്റ്റൻ (എൽടിസി) സ്ഥാനം വഹിച്ചിരുന്ന പൈലറ്റാണ്. 8,200 മണിക്കൂറിലധികം വിമാനം പറത്തിയതിൻ്റെ അനുഭവ സമ്പത്തും സുമീത് സബർവാളിനുണ്ട്. മുതിർന്ന പൈലറ്റ് എന്ന നിലയിൽ മറ്റ് ഫ്ലൈറ്റ് ക്രൂ അംഗങ്ങളെ മെന്റർ ചെയ്യുന്നതിലും പ്രധാനിയായിരുന്നു. സഹപൈലറ്റായ ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറിന് ഏകദേശം 1,100 മണിക്കൂറോളം വിമാനം പറത്തിയുള്ള അനുഭവ പരിചയമുണ്ടായിരുന്നു. എന്നാൽ വാണിജ്യവിമാനങ്ങൾ പറത്തുന്നതിൽ താരതമ്യേന പുതിയ ആളായിരുന്നു സഹപൈലറ്റായിരുന്നു ക്ലൈവ് കുന്ദർ. ബോയിംഗ് 787 ഡ്രീംലൈനർ പ്രവർത്തിപ്പിക്കാൻ പക്ഷെ ക്ലൈവ് കുന്ദറിന് പൂർണ്ണ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.
ഇന്ന് ഉച്ചയ്ക്ക് 1.38ന് പറന്നുയർന്ന എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനമാണ് പറന്നുയർന്ന് നിമിഷങ്ങള്‍ക്കുളളില്‍ തകർന്നുവീണത്. 230 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷ് പൗരന്മാരും ഏഴ് പോർച്ചുഗീസ് പൗരന്മാരും ഒരു കനേഡിയൻ പൗരനും വിമാനത്തിൽ ഉണ്ടായിരുന്നത്. അപകടത്തിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണി ഉൾപ്പെടെ 241 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. സംഭവത്തിൽ ഒരാള്‍ എമര്‍ജന്‍സി എക്‌സിറ്റ് വഴി രക്ഷപ്പെട്ടു. രമേശ് വിസ്വാഷ് കുമാറാണ് രക്ഷപെട്ടത്. ഇന്ത്യക്കാരനായ ബ്രിട്ടീഷ് പൗരനാണ് രമേശ് വിസ്വാഷ്. 11 എ സീറ്റിലെ യാത്രക്കാരനായിരുന്നു രമേശ് വിസ്വാഷ്.
Content Highlights: Why was that Mayday call? Did the pilot have a warning before takeoff? Questions remain