
'Eight pink fingers standing up tall,
Two little ears to head mummy call..'
ഒന്നാം ക്ലാസിലെ പാഠപുസ്തകത്തിലെ വരികള്‍ സിത്തു ഉറക്കെ ചൊല്ലി. അഭിമാനത്തോടെ, കണ്ണുകള്‍ ഇറുക്കി അവള്‍ ചുറ്റും നിന്നവരെ നോക്കി പുഞ്ചിരിച്ചു. പക്ഷെ കൂടെ നിന്ന മുത്തച്ഛന്റെയും, മുത്തശ്ശിയുടെയും കണ്ണുകളില്‍ ഒരുപോലെ നീര്‍ത്തിളക്കം. അമ്മയുടെ വിളിക്ക് വേണ്ടി കാത്തിരിക്കുന്ന കാതുകളെ കുളിരണിയിപ്പിക്കാന്‍ ഇനി ആ അമ്മ ഒരിക്കലും തിരികെ വരില്ലെന്ന സങ്കടം.
2024 ജൂലൈയില്‍ കേരളത്തെ കണ്ണീരിലാഴ്ത്തിയ മുണ്ടക്കൈ ദുരന്തത്തില്‍ സിദറത്തുല്‍ മുന്‍തഹ എന്ന അഞ്ച് വയസുകാരിക്ക് നഷ്ടമായത് തന്റെ കുടുംബത്തെയായിരുന്നു. എന്നാല്‍, ഇന്ന് ആ നീറുന്ന ഓര്‍മകള്‍ക്ക് മേല്‍ പ്രതീക്ഷയുടെ വെളിച്ചം വീശിക്കൊണ്ട് സിത്തു സ്‌കൂളിലേക്ക്. പ്രവേശനോത്സവത്തിനായി പുതിയ ഉടുപ്പും, ബാഗും, കുടയുമെല്ലാം വാങ്ങി ദിവസങ്ങള്‍ക്ക് മുന്നേ തയ്യാറായിരിക്കുകയാണ് കൊച്ചു മിടുക്കി. ഇനി പുതിയ സ്‌കൂളില്‍ പോണം, പുതിയ കൂട്ടുകാരെ കാണണം, സന്തോഷം കൊണ്ട് പകുതി വാക്കുകള്‍ പറയാന്‍ പോലും പറ്റാത്തവിധം അവളുടെ മനസ് നിറഞ്ഞിട്ടുണ്ട്.
'മോള്‍ക്ക് വലുതാവുമ്പോള്‍ ആരാവണം' മുത്തച്ഛന്റെ ചോദ്യത്തിന് മറുപടി പറയാന്‍ സിത്തു തെല്ലും സമയമെടുത്തില്ല. 'എനിക്ക് ഡോക്ടറാവണം.' അവള്‍ ഉത്സാഹത്തോടെ പറഞ്ഞു. കുഞ്ഞി കയ്യില്‍ കളറിങ് ബുക്കും ക്രയോണ്‍സും പിടിച്ച്, പുഴുപ്പല്ല് കാണിച്ച് അവള്‍ നിറഞ്ഞ് ചിരിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ ചെറുപ്രായത്തില്‍ മറികടന്ന സിത്തുവിന്റെ ചിരി അന്ന് വരെ കണ്ട ഏത് കാഴ്ച്ചയെക്കാളും മനോഹരമായിരുന്നു. അത് സിത്തുവിന്റെ മാത്രം ചിരിയായിരുന്നില്ല, ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്തൊരു മുറിവ് പ്രകൃതി സമ്മാനിച്ച ഒരോ മേപ്പാടിക്കാരന്റെയും ചിരിയായിരുന്നു.
ഉരുള്‍പൊട്ടലില്‍ സിത്തുവിന് അച്ഛനെയും (ശംസുദീന്‍), അമ്മയെയും (ശബ്‌ന), ചേച്ചിയെയും (ശംഹ), മുത്തച്ഛനെയും (മുഹമ്മദ്) മുത്തശ്ശിയേയും (ബിയ്യ) നഷ്ടപ്പെട്ടു. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത ദിവസം. ദുരന്തം നടക്കുമ്പോള്‍ നാല് വയസായിരുന്നു കുഞ്ഞിന്. അന്ന് റവന്യൂ വകുപ്പിന്റെ ഉരുള്‍പൊട്ടല്‍ ജാഗ്രത നിര്‍ദ്ദേശത്തെ തുടര്‍ന്ന് മലമുകളിലെ സ്വന്തം വീട്ടില്‍ നിന്നും ശംസുദീന്റെ സഹോദരന്റെ വാടകവീട്ടിലേക്ക് മാറുകയായിരുന്നു കുടുംബം.
ദുരന്തം നടക്കുന്ന രാത്രി ഏറെ വൈകിയും അവര്‍ പറഞ്ഞിരുന്നത് ഉരുള്‍പൊട്ടിയാലുണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ചായിരുന്നു. അന്ന് ആ വീട്ടില്‍ കുട്ടികളുടെ കളി ഉരുള്‍പൊട്ടലുണ്ടായാലുള്ള റെസ്‌ക്യൂ ഓപ്പറേഷനായിരുന്നു. പക്ഷെ നാട്ടുകാരുടെയും അധികൃതരുടെയും വീക്ഷണത്തിനപ്പുറത്ത് പ്രകൃതി കലിതുള്ളി. അപ്രതീക്ഷിത ദുരന്തത്തില്‍ മേപ്പാടിയില്‍ ജീവന്‍ നഷ്ടമായത് ഔദ്യോഗിക കണക്കുകള്‍ പ്രകാരം 298 ആളുകള്‍ക്കാണ്. അച്ഛനും അമ്മയും സഹോദരിയുമുള്‍പ്പെടെ സിത്തുവിന്റെ വീട്ടിലെ ഒന്‍പത് കുടുംബാംഗങ്ങളെയും ഉരുളെടുത്തു.
ദുരന്തത്തിന്റെ ഓര്‍മകള്‍ ഒന്ന് പോലും വിട്ട് പോകാതെ ചില രാത്രികളില്‍ അവര്‍ പറഞ്ഞ് കേള്‍പ്പിക്കാറുണ്ടെന്ന് ശബ്‌നയുടെ അമ്മ പറഞ്ഞു. ശബ്‌നയുടെ അച്ഛന്റെയും അമ്മയുടെയും കൂടെയാണ് സിത്തു താമസിക്കുന്നത്. പകലെല്ലാം ചിരിയും കളിയുമാണെങ്കിലും ചില രാത്രികളില്‍ അവള്‍ അമ്മയെ കാണാന്‍ കരയും. അമ്മ ഇനി ഇല്ല എന്ന യഥാര്‍ത്ഥ്യം ആ അഞ്ച് വയസുകാരിക്ക് വ്യക്തമല്ല. ചില രാത്രികളില്‍ അവള്‍ അമ്മയെ കാണാന്‍ വാശി പിടിക്കും, എന്ത് പറഞ്ഞ് കുഞ്ഞിനെ സമാധാനിപ്പിക്കണമെന്നറിയാതെ സ്വന്തം മകളെ നഷ്ടപ്പെട്ട ആ രക്ഷിതാക്കള്‍ നിസ്സഹായരാകും. ചില രാത്രികളില്‍ തളര്‍ന്ന് കരഞ്ഞ് ഉറങ്ങുന്ന കുഞ്ഞിനെ വേദനയോടെ നോക്കിയിരിക്കാന്‍ മാത്രമെ മുത്തച്ഛനും, മുത്തശ്ശിക്കും കഴിയാറുള്ളൂ.
ആവേശകരമായി പകല്‍ അവസാനിപ്പിക്കുന്ന കുരുന്നിന് രാത്രിയെ പേടിയാണ്. അച്ഛന്‍ ഒഴുകി പോകുന്നതും, വെള്ളവും, ചെളിയും വന്ന് മേലാകെ മൂടുന്നതുമൊക്കെ ഒരു സ്വപ്നം പോലെ അവളുടെ മനസിലുണ്ട്. മണ്ണില്‍ പൊതിഞ്ഞ് കിടന്ന സിത്തുവിനെ രക്ഷാപ്രവര്‍ത്തകരായിരുന്നു കണ്ടെടുത്തത്. എന്നാല്‍ ഈ ഓര്‍മ്മയില്‍ നിന്നൊക്കെ പുറത്ത് കടക്കാന്‍, നഷ്ടപ്പെട്ടതിലും വലുത് നേടിയെടുക്കാനുണ്ടെന്ന് മനസിലാക്കാന്‍ ഇന്ന് മുതല്‍ സിത്തു സ്‌കൂളില്‍ പോകും.
പുതിയ കൂട്ടുകാരും, അധ്യാപകരും, പുസ്തകങ്ങളുമെല്ലാം അവളെ പുതിയൊരു ലോകത്തേക്ക് കൈപിടിച്ച് കയറ്റും എന്ന പ്രതീക്ഷയിലാണ് മുത്തച്ഛനും മുത്തശ്ശിയും. മേപ്പാടി ഡബ്ല്യുഎംഒ ഇംഗ്ലീഷ് സ്‌കൂളിലാണ് സിത്തു ചേര്‍ന്നിരിക്കുന്നത്. ഏത് കയറ്റത്തിനും ഇറക്കമുണ്ട്, ഏത് ഇരുളിന് ശേഷവും വെളിച്ചമുണ്ട്. പ്രശ്‌നങ്ങളെയും നഷ്ടങ്ങളെയും തരണം ചെയ്യാന്‍, ഉരുളിന്റെ ഓര്‍മകളെ മായിച്ചുകളയാന്‍ പുതിയ കൂട്ടുകാരും, അക്ഷരങ്ങളും, അധ്യാപകരും സിത്തുവിന് ആത്മവിശ്വാസം പകരട്ടെ…
Content Highlight; Sidarutal Muntaha, a survivor of the Mundakkai disaster, is going to school today.