
തിരുവനന്തപുരം: വേനലനവധിക്ക് വാങ്ങിയ കോഴി കുഞ്ഞുങ്ങളെ അമ്മുമ്മയെ ഏല്‍പ്പിച്ച് പുത്തനുടുപ്പും ബാഗുമെല്ലാമിട്ട് ആൻഡേഴ്സൺ എന്ന അഞ്ചാം ക്ലാസുകാരനും പുതിയ പാഠ്യ വർഷത്തേക്ക് കടക്കാൻ തയ്യാറെടുക്കുകയാണ്. എന്നാല്‍ സ്കൂളിലേക്കുള്ള ആന്‍ഡേഴ്‌സണിൻ്റെ യാത്ര തുടങ്ങുന്നത് ഒമ്പതോളം കുടുബങ്ങള്‍ തിങ്ങി പാര്‍ക്കുന്ന ഒരു ഗോഡൗണില്‍ നിന്നാണ്. കനത്ത മഴയിലും കാറ്റിലും വീട് നഷ്ടമായ മത്സ്യ തൊഴിലാളികളുടെ കുടുംബങ്ങള്‍ താമസിക്കുന്ന വലിയതുറയിലെ ഗോഡൗണില്‍ നിന്നാണ് ആൻഡേഴ്സണും സൂളിലേയ്ക്ക് പോകുന്നത് . കടലാക്രമണത്തെയും കനത്ത മഴയെയും തുടർന്ന് വീടുകൾ നഷ്ടപ്പെട്ടതോടെയാണ് ഇവർ സിമൻ്റ് ചാക്കുകൾ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ എത്തിയത്. ഇവർ ഇവിടെ എത്തിയിട്ട് കുറച്ചധികം നാളുകളായെങ്കിലും ഇതുവരെ ഇവരെ മാറ്റി പാര്‍പ്പിക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല.
ഗോഡൗണിനുള്ളിൽ തകര ഷീറ്റുകള്‍ കൊണ്ട് മറ തീര്‍ത്ത കുഞ്ഞു മുറികളിലാണ് ഇവിടെയുള്ള കുടുംബങ്ങൾ താമസിക്കുന്നത്. കഷ്ടിച്ച് രണ്ട് പേര്‍ക്ക് മാത്രമാണ് ഈ മുറികളിൽ കിടക്കാന്‍ സാധിക്കുക. ആന്‍ഡേഴ്‌സനുള്ളപ്പടെ ഗോഡൗണില്‍ താമസിക്കുന്ന മൂന്ന് കുട്ടികളാണ് ഇന്ന് സ്‌കൂളിലേക്ക് പോകുന്നത്. സ്കൂൾ വിട്ട് തിരികെ വരുമ്പോൾ ക്ലാസ് മുറികളില്‍ പഠിപ്പിച്ച പാഠങ്ങൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ ഗോഡൗണിലിരുന്ന എങ്ങനെ പഠിക്കുമെന്നത് ഈ കുരുന്നുകള്‍ക്ക് മുന്നില്‍ ചോദ്യ ചിഹ്നമായി തുടരുകയാണ്. വാടക വീട്ടിലേക്ക് മാറുന്നതിനെ പറ്റി കുടുംബങ്ങള്‍ ചിന്തിക്കുന്നുണ്ടെങ്കിലും വീടിൻ്റെ വാടക തുക തങ്ങള്‍ക്ക് താങ്ങാനാവുന്നതല്ല എന്നാണ് ഇവർ പറയുന്നത്. അതേ സമയം, എത്രയും വേഗം മറ്റുള്ള കുട്ടികളെ പോലെ തങ്ങൾക്കും അടച്ചുറപ്പുള്ള വീടുകളിലേക്ക് മാറാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആൻഡേഴ്സണും കൂട്ടുകാരും.
Content Highlights- Anderson, a 5th grade student is heading to school From a godown