സൂംബ വിവാദം; മത പണ്ഡിതന്മാരെ പൊള്ളിക്കുന്നത് ഡാൻസോ, അതോ വസ്ത്രധാരണമോ?

ഡാൻസിൽ പോലും മതവും, ധരിക്കുന്ന വസ്ത്രത്തിന്റെ അളവും തിരയുന്നവർ പേടിക്കുന്നത് യഥാർത്ഥത്തില്‍ സൂംബയെ തന്നെയാണോ?

അതുല്യ മുരളി
1 min read|28 Jun 2025, 09:12 pm
dot image

രണ്ടുദിവസമായി കേരളത്തിൽ പുകഞ്ഞുകൊണ്ടിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഒരു തീരുമാനം. സ്‌കൂളുകളിൽ കായിക പരിശീലനം നൽകുന്നതിന്റെ ഭാഗമായി വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയ സൂംബ ഡാൻസ് പരിപാടിക്കെതിരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി കെ അഷ്റഫാണ് ആദ്യം രംഗത്തെത്തുന്നത്. 'ആണും പെണ്ണും അൽപ വസ്ത്രം ധരിച്ച് മ്യൂസിക്കിനൊപ്പം തുള്ളുന്നതാണ് സൂംബ, ഇതിനോട് യോജിക്കാനാവില്ല' എന്നായിരുന്നു ടി കെ അഷ്റഫിന്‍റെ വാക്കുകള്‍. പിന്നെ കണ്ടത് അഷ്‌റഫിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ രണ്ടുചേരികൾ ഉദയംകൊള്ളുന്നതാണ്. സൂംബയ്‌ക്കെന്താണ് പ്രശ്‌നമെന്ന ചർച്ച സോഷ്യൽ മീഡിയയിൽ കത്തിക്കയറി. ഇത്രമേൽ വിമർശിക്കപ്പെടാൻ മാത്രം സത്യത്തിൽ എന്താണ് സൂംബ എന്ന വ്യായാമ മുറയ്ക്കുള്ള പ്രശ്‌നം. പ്രശ്‌നം സൂംബയുടേതോ അതോ സൂംബ ചെയ്യുമ്പോൾ ധരിക്കുന്ന വസ്ത്രത്തിന്റെയോ?

സാക്ഷര കേരളമെന്ന വിശേഷണത്തെ ലജ്ജയോടെ നോക്കേണ്ടിവരുന്നത് ഇത്തരത്തിൽ അടിസ്ഥാനമില്ലാത്ത വാദഗതികൾ ഉയർന്നുവരുമ്പോഴാണ്. ലഹരി വിരുദ്ധ ദിനത്തിൽ, ശരീര ആരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സൂംബ ഡാൻസ് സ്‌കൂളുകളിൽ കൊണ്ടുവരുമ്പോൾ അത് ഭാവി സമൂഹത്തെ ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകും എന്നത് കാണാതെ, അതിലും മതവും, ധരിക്കുന്ന വസ്ത്രത്തിന്റെ അളവും തിരയുന്നവർ പേടിക്കുന്നത് യാഥാർഥത്തിൽ സൂംബയെ തന്നെയാണോ?

സൂംബ പരിശീലനത്തെ 'ആഭാസം' എന്ന് പോലും വിശേഷിപ്പിക്കാൻ മടി കാണിക്കാത്ത മതനേതാക്കളോട് ഇതൊരു കായിക വിനോദമാണെന്നും, അതിൽ വസ്ത്രത്തിന്റെ അളവെടുക്കാൻ ടേപ്പുമായി വരേണ്ടെന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ? ലോകം വളരുകയാണ്, പുതിയ കണ്ടെത്തലുകളും, പഠനരീതികളും, ലക്ഷ്യങ്ങളുമായി മുന്നോട്ട് കുതിക്കുമ്പോൾ കേരളം പോലെ സാക്ഷരത കൈവരിച്ച സംസ്ഥാനത്ത് കുട്ടികൾ സൂംബ ഡാൻസ് കളിക്കട്ടെ എന്ന തീരുമാനത്തിന് മുകളിൽ വിവാദം ഉണ്ടാകുന്നത് ഒരു സമൂഹമെന്ന നിലയിൽ നാമെവിടെയെത്തി എന്ന് ആത്മപരിശോധന നടത്തേണ്ടതിന്റെ ആവശ്യകതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.

'മ്യൂസിക് ഇഷ്ടമില്ലാത്ത മുസ്ലീം വിഭാഗമുണ്ട്, അവരെ സർക്കാർ കേൾക്കണം' എന്നായിരുന്നു ഒരു മതനേതാവിന്റെ ന്യായീകരണം. സ്‌കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പ് കൊണ്ടുവരുന്ന നല്ല മാറ്റങ്ങളെ പോസിറ്റീവായി കാണുകയും അംഗീകരിക്കുകയും ചെയ്യുന്നതിലൂടെ കുട്ടികളുടെയും, അധ്യാപകരുടെ നിലവാരം ഉയർത്താൻ കഴിയും. നിലവിൽ കുട്ടികളെ കൂടുതൽ ഉന്മേഷവാന്മാരാക്കുകയും, ലഹരിയുടെ കൈപ്പിടിയിൽ നിന്ന് മോചിപ്പിക്കുകയും ചെയ്യുക എന്ന നല്ല ഉദ്ദേശത്തോടെ ഏർപ്പെടുത്തിയ പരിപാടിയായിരുന്നു സൂംബ. എന്നാൽ കുട്ടികൾ ലഹരിക്ക് അടിമപ്പെട്ടാലും കുഴപ്പമില്ല, പക്ഷെ ഡാൻസ് കളിക്കരുത് എന്നാണ് ചില മതനേതാക്കളുടെ കാഴ്ച്ചപ്പാട്.

'ധാർമികതയ്ക്ക് ക്ഷതമേൽക്കും'സൂംബ ഡാൻസ് കളിച്ചാൽ കുട്ടികളിൽ ഉണ്ടാകാവുന്ന വലിയ പ്രശ്നമായി മതനേതാക്കൾ ചൂണ്ടിക്കാണിച്ച പ്രശ്നമാണിത്. സുഹൃത്തുക്കളോ, സഹപാഠികളോ ആയ ആൺ കുട്ടികൾ അടുത്ത് നിൽക്കുന്നതിൽ പ്രശ്നം കാണുന്നതാണ് നിങ്ങൾ പറയുന്ന ധാർമികത എങ്കിൽ അതിന് ക്ഷതമേൽക്കുന്നതിലൂടെ കുട്ടികൾക്ക് ലോകത്തെ അൽപം കൂടി വിശാലമായി കാണാൻ കഴിയുമെന്നെ പറയാനുള്ളു. സത്യത്തിൽ സൂംബ വിവാദത്തിന്റെ പിന്നിലെ കാരണമെന്താണ്? പെൺകുട്ടികൾ ഡാൻസ് കളിക്കുന്നതിലുള്ള രോഷം? അതോ, ആൺകുട്ടികളുടെ അടുത്ത് നിൽക്കുന്നതോ?

ആണും പെണ്ണും എന്ന വേർതിരിവ് ചെറുപ്രായത്തിലെ കുട്ടികളുടെ മനസ്സിൽ നിങ്ങൾ ഇൻജെക്ട് ചെയ്യാൻ ശ്രമിക്കുന്നതെന്തിനാണ്. അവർ കുട്ടികളാണ് ഒന്നിച്ചു പഠിക്കുകയും കളിക്കുകയും വളരുകയും ചെയ്യേണ്ടവർ. സെക്‌സ് എജുക്കേഷൻ പോലും പാപമായി കാണുന്ന സമൂഹത്തോട് എന്തുപറയാൻ.. ആരുകേൾക്കാൻ!!

കേരള സമൂഹം ഉയർച്ചയുടെ പാതയിലാണ്. ഈ സമൂഹത്തിന്റെ ഭാഗമായ സ്‌കൂളുകളിലും അതിന്റെ പ്രതിഫലനം തീർച്ചയായും ഉണ്ടായിരിക്കും. വളർന്നു വരുന്ന പുതിയ തലമുറയെ വർഷങ്ങൾ പിറകോട്ട് കൊണ്ടുപോകുന്ന ഇത്തരം നിലപാടുകൾ അംഗീകരിക്കാനാവില്ല. യൂണിഫോം ധരിച്ചോ, ടീഷർട്ട് ധരിച്ചോ കുട്ടികൾക്ക് ഇഷ്ടമുള്ളത് പോലെ, അവർക്ക് ഇഷ്ടമുള്ള സഹപാഠികൾക്കൊപ്പം ഡാൻസ് കളിക്കട്ടെ… കുഞ്ഞുങ്ങൾ നാളെയുടെ പ്രതീക്ഷയാണ്, അവരിൽ ലിംഗവിവേചനം അടിച്ചൽേപ്പിക്കാൻ ശ്രമിക്കുന്നവർ സമൂഹത്തെ കൂടി ഇകഴ്ത്തുകയാണ് ചെയ്യുന്നത്. കുട്ടികൾ കളിച്ചും, പഠിച്ചും വളരണം അതിൽ മതത്തിന്റെയോ, ആൺ പെൺ വേർതിരിവിന്റെയോ ആശയങ്ങൾ തിരുകി കയറ്റേണ്ടതില്ല.

Content Highlight: Zumba Controversy, What did Muslim clergies really Mean?

dot image
To advertise here,contact us
dot image