'മതപണ്ഡിതന്മാർ ഉള്ള ആ സ്വർഗത്തിൽ എനിക്ക് പ്രവേശനം നിഷേധിക്കണേ..' എന്ന് പുതു തലമുറയിലെ മുസ്ലിം കുട്ടികൾ

സ്കൂളിലെ കേവലമായ വ്യായാമത്തെ കുറിച്ച് പോലും വാചാലരാവുന്ന, മതവിധികൾ പറയുന്ന, മുസ്ലിം സമുദായത്തെ പൊതു സമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കുന്ന പ്രസ്താവനകളിൽ നിന്ന് ദയവ് ചെയ്ത് മുസ്ലിം പണ്ഡിതന്മാർ പിന്മാറണം. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അഭ്യർഥനയാണിത്.

താഹ മാടായി
1 min read|28 Jun 2025, 08:17 pm
dot image

'നാഥാ,
മതപണ്ഡിതന്മാർ ഉള്ള
ആ സ്വർഗത്തിൽ
എനിക്ക് പ്രവേശനം നിഷേധിക്കണേ '

എന്ന് പുതിയ തലമുറയിലെ മുസ്ലിം കുട്ടികൾ പ്രാർഥിക്കാൻ ഇടയുണ്ട്. ആ വിധത്തിലാണ് ഏതു വിഷയത്തിലും മലയാളീ മുസ്ലിം പണ്ഡിതന്മാരുടെ ഇടപെടലുകളും പ്രസ്താവനകളും പുറത്തു വരുന്നത്. യഥാർഥത്തിൽ അവർ ആരെക്കുറിച്ചാണ് വ്യാകുലചിത്തരാവുന്നത് എന്ന് പുതിയ തലമുറയ്ക്ക് ബോധ്യമാകില്ല തന്നെ.

ഗോത്രകാലബോധനങ്ങളുമായി എത്ര കാലം ഈ മത പണ്ഡിതന്മാർ മുന്നോട്ടു പോകും? ഈ മതബാധിതരായ ആണുങ്ങളെല്ലാം കൂടി എന്തിനാണ് കുട്ടികളുടെ പഠന / വ്യായാമ കാര്യത്തിൽ ഇത്രയധികം ഉത്ക്കണ്ഠപ്പെടുന്നത്? കുട്ടികൾ ആർത്തുല്ലസിച്ച് തുള്ളിക്കളിച്ചാൽ നഷ്ടപ്പെടുന്നതാണ് നിങ്ങൾ വാഗ്ദാനം ചെയ്യുന്ന ആ സ്വർഗമെങ്കിൽ , ആ സ്വർഗ്ഗം ഞങ്ങളുടെ മക്കൾക്ക് വേണ്ടന്നേ. കളിക്കുന്നതിലെല്ലാം ദ്വയാർഥം കാണുന്നതിൻ്റെ മതവിധി എന്താണ്?

എൻ്റെ ബാല്യത്തിൽ , ദഫ് മുട്ടും കോൽക്കളിയും ഒപ്പനയും കളിക്കുന്ന മുസ്ലിം പെൺകുട്ടികൾ മാടായിയിൽ ഉണ്ടായിരുന്നു. ഒരു ഹാജിക്കയുടെ നേതൃത്വത്തിലായിരുന്നു ആ കലാസംഘം. മുസ്ലിം കല്യാണ ദിനങ്ങൾ ഇമ്പമുള്ള ഈശലുകളും ആ ഇശലുകൾക്കൊത്ത കൈക്കൊട്ടിക്കളിയും കൊണ്ട് ആനന്ദത്തിലാറാടി.

സ്വർഗം എന്താണ്? ആനന്ദം നൽകുന്ന സ്ഥലം. മതപാഠങ്ങളിലും അതങ്ങനെയാണ്. സുംബാ ഡാൻസ് കുട്ടികൾക്ക് ആരോഗ്യകരമായ ആനന്ദം നൽകുന്ന നൃത്ത വ്യായാമമാണ്. സന്തോഷം ഉള്ള ഇടങ്ങളിൽ വെറുപ്പും ഹിംസയും കുറയും. അന്യോന്യം ഉള്ള പ്രചോദനങ്ങൾ കൂടും. കൈകാൽ തരിപ്പുകൾ കുറയും. പഠനം ഉത്സാഹം നിറഞ്ഞതാവും.

അപ്പോൾ മതപണ്ഡിതന്മാരുടെ ഹാലിളക്കത്തിൻ്റെ കാരണമെന്താണ്? ഈ ലോകം തന്നെയാണ് സ്വർഗം എന്ന് കുട്ടികൾ മനസ്സിലാക്കുന്നു. തുല്യതയെക്കുറിച്ചുള്ള ബോധം അവരിലുണ്ടാവുന്നു. ആൺ പെൺ വേലിക്കെട്ടുകൾ പൊളിയുന്നു. അപ്പോൾ ഏത് സ്വർഗത്തെക്കുറിച്ച് ഇനി വാചാലരാവും ? ഈ 'ഇടുങ്ങിയ ബോധ'മുള്ള പണ്ഡിതന്മാരൊക്കെയുള്ള സ്വർഗത്തിൽ പോകാൻ കുട്ടികൾ ഇഷ്ടപ്പെടുമോ?

അവർ സ്വർഗത്തിൽ ആരെയാണ് പ്രതീക്ഷിക്കുന്നത് ? റൂമിയെ, ഗാന്ധിജിയെ, മുഹമ്മദ് റാഫിയെ. ബ്രൂസ്‌ലിയെ, അങ്ങനെ എണ്ണമറ്റ മനുഷ്യരെ...

സ്കൂളിലെ കേവലമായ വ്യായാമത്തെ കുറിച്ച് പോലും വാചാലരാവുന്ന, മതവിധികൾ പറയുന്ന, മുസ്ലിം സമുദായത്തെ പൊതു സമൂഹത്തിന് മുന്നിൽ താറടിച്ചു കാണിക്കുന്ന പ്രസ്താവനകളിൽ നിന്ന് ദയവ് ചെയ്ത് മുസ്ലിം പണ്ഡിതന്മാർ പിന്മാറണം. ഒരു എഴുത്തുകാരൻ എന്ന നിലയിലുള്ള അഭ്യർഥനയാണിത്.

നാസര്‍ ഫെെസി കൂടത്തായി

ഗസ്സയിലെ കുഞ്ഞുങ്ങൾ വിശന്ന് മരിച്ചു വീഴുകയാണ്. ഭക്ഷണത്തിനായി നീട്ടുന്ന പാത്രങ്ങളിൽ ഭക്ഷണപ്പൊതിയല്ല, വെടിയുണ്ടകളാണ് വന്നു വീഴുന്നത്. എവിടെയും ജീവൻ കരിയുന്ന മണം. അവർ ജീവിച്ചു മരിച്ച ജീവിതത്തെക്കുറിച്ചുള്ള അസാധാരണമായ ഒരു പുസ്തകം പെൻഗ്വിൻ പുറത്തിറക്കിയിട്ടുണ്ട്. 'ലെറ്റേഴ്സ് ഫ്രം ഗാസ '. കണ്ണീര് കൂടാതെ നിങ്ങൾക്കത് വായിച്ചു തീർക്കാനാവില്ല. ആ പുസ്തകം വായിച്ചു തീർന്ന രാവിൽ ഞാൻ എൻ്റെ അടുത്തുറങ്ങുന്ന മകൻ്റെ കവിളിൽ ഉമ്മ വെച്ചു. സ്വന്തം മക്കളെ ഉമ്മ വെച്ചുറങ്ങാൻ സാധിക്കാതെ , വിധിക്കു മുന്നിൽ സ്തംഭിച്ചു നിന്ന എത്രയോ പിതാക്കന്മാരെയും മക്കളെയും ഓർത്തു കരഞ്ഞു. ലോകം കൈയും കെട്ടി നോക്കി നിൽക്കുമ്പോഴാണ് ആ ഉന്മൂലനം. എത്രയെത്ര കുഞ്ഞുങ്ങൾ, സ്ത്രീകള്‍.

ഗസ്സയിലെ ജീവിതം അവർ കോറിയിട്ടത് കഥകളിലൂടെയും പാട്ടുകളിലൂടെയും നൃത്തത്തിലൂടെയുമാണ്. വാക്കുകൾ , വെട്ടിയുണ്ടയേൽക്കാത്ത വാക്കുകൾ. അതിൻ്റെ ആമുഖത്തിൽ പറയുന്നുണ്ട്, ഗസ്സ ഒരു കാലത്ത് ഓറഞ്ചുകളോടൊപ്പം കഥകളും കയറ്റുമതി ചെയ്തു. സംഗീതം, കവിതകൾ, പാട്ടുകൾ , നൃത്തം , ആനന്ദകരമായ വ്യായാമങ്ങൾ ഈ കെട്ട കാലത്തെ പ്രചോദനാത്മകമായി നിർവ്വചിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ട് ആനന്ദകരമായ സ്കൂൾ വ്യായാമങ്ങൾ നടക്കട്ടെ...
അവർ അവരുടേതായ കുഞ്ഞു കുഞ്ഞു സ്വർഗങ്ങൾ ഭൂമിയിൽ വെച്ചു തന്നെ കണ്ടെത്തട്ടെ. മതപണ്ഡിതന്മാർ ഒന്നു മാറി നിൽക്കൂ.

Content Highlights: Thaha Madayi on Zumba dance issue kerala

dot image
To advertise here,contact us
dot image