അഹമ്മദാബാദ്: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്ക് സന്തോഷത്തിന്റെ ദിനമായിരുന്നു ശനിയാഴ്ച. ഏകദിന ലോകകപ്പിലെ ക്ലാസിക് പോരാട്ടത്തില്‍ ഇന്ത്യ പാകിസ്താനെതിരെ ആധികാരിക വിജയം സ്വന്തമാക്കിയിരുന്നു. അഹമ്മദാബാദ് നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാകിസ്താനെ ഏഴ് വിക്കറ്റുകള്‍ക്കാണ് ഇന്ത്യ തകര്‍ത്തത്. ഏകദിന ലോകകപ്പില്‍ പാകിസ്താനെതിരെ ഇന്ത്യ നേടുന്ന എട്ടാമത്തെ വിജയമാണിത്.
പൊതുവേ ക്രിക്കറ്റ് ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ക്ലാസിക് മത്സരങ്ങളാണ് ഇന്ത്യ-പാക് പോരാട്ടങ്ങള്‍. മത്സരഫലങ്ങളേക്കാള്‍ കൂടുതല്‍ മൈതാനത്ത് നടക്കുന്ന സംഭവവികാസങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ചിരവൈരികളായ രാജ്യങ്ങള്‍ ഏറ്റുമുട്ടുമ്പോള്‍ താരങ്ങള്‍ പരസ്പരം എങ്ങനെ പെരുമാറുന്നുവെന്നത് കാണാനുള്ള കൗതുകവും കൂടുതലാണ്. ഇന്നലെ ലോകകപ്പില്‍ നടന്ന ഇന്ത്യ-പാക് മത്സരത്തിലുണ്ടായ ഒരു സംഭവമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നത്.
മത്സരത്തിന് ശേഷം പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമിന് വിരാട് കോഹ്‌ലി ഇന്ത്യന്‍ ജേഴ്‌സി സമ്മാനിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മത്സര ശേഷം സംസാരിക്കവെയായിരുന്നു കോഹ്‌ലി ബാബറിന് തന്റെ ഓട്ടോഗ്രാഫോട് കൂടിയ ജേഴ്‌സി സമ്മാനിച്ചത്. പാകിസ്താന്‍ താരങ്ങളുമായി വിരാട് സംസാരിക്കുകയും ചെയ്തിരുന്നു. ഇരുവരും പരസ്പരം സൂക്ഷിക്കുന്ന ബഹുമാനത്തിന്റെ തെളിവാണ് ഇതെന്നും പാക് ക്യാപ്റ്റന്റെ ഫാന്‍ബോയ് മൊമന്റാണെന്നുമെല്ലാമാണ് സോഷ്യല്‍ മീഡിയയിലെ പ്രതികരണങ്ങള്‍.
ഇരുടീമുകളുടെയും പ്രധാന താരങ്ങളാണ് വിരാട് കോഹ്‌ലിയും ബാബര്‍ അസമും. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. പാകിസ്താനും ഇന്ത്യയും തമ്മില്‍ കളത്തിനകത്ത് ബദ്ധവൈരികൾ ആണെങ്കിലും കളത്തിന് പുറത്ത് വളരെ നല്ല ബന്ധമാണ് കളിക്കാർ തമ്മിൽ പുലര്‍ത്തുന്നത്. നേരത്തെ ഏഷ്യാ കപ്പിനിടയില്‍ ജസ്പ്രീത് ബുമ്രയുടെ കുഞ്ഞിന് പാക് താരം ഷഹീന്‍ അഫ്രീദി സമ്മാനം നല്‍കിയത് ക്രിക്കറ്റ് ആരാധകരുടെ മനസ്സ് കീഴടക്കിയിരുന്നു.