

യുഎഇയിലെ വാടക വിപണിയിൽ വൻ മാറ്റങ്ങളെന്ന് റിപ്പോർട്ട്. രാജ്യത്തെ പകുതിയിലധികം വാടകക്കാരും പ്രതിവർഷം 50,000 ദിർഹത്തിനും ഒരു ലക്ഷം ദിർഹത്തിനും ഇടയിൽ വാടകയുള്ള ഇടത്തരം വീടുകളാണ് തിരഞ്ഞെടുക്കുന്നത്. പരമ്പരാഗത രീതികൾക്ക് പകരം പ്രതിമാസ ശമ്പളത്തിന് അനുസൃതമായ ഫ്ലെക്സിബിൾ പേയ്‌മെന്റ് രീതികളോടാണ് ഭൂരിഭാഗം പേർക്കും താൽപ്പര്യം.
യുഎഇയിലെ വാടക വിപണി കൂടുതൽ സുസ്ഥിരവും ആധുനികവുമായി മാറുന്നതിന്റെ സൂചനകളാണ് പ്രമുഖ ഡിജിറ്റൽ പ്ലാറ്റ്‌ഫോമായ 'റെന്റ്‌ലി'യുടെ പുതിയ പഠനങ്ങളിലുള്ളത്. രാജ്യത്തെ 56 ശതമാനം ഉപഭോക്താക്കളും ഇടത്തരം ബജറ്റിലുള്ള വീടുകളാണ് ഇപ്പോൾ തിരഞ്ഞെടുക്കുന്നത്. വിപണിയിലെ ശരാശരി വാർഷിക പാട്ടത്തുക 72,000 ദിർഹത്തിനും 92,000 ദിർഹത്തിനും ഇടയിലാണ്. ദുബായ് ലാൻഡ് ഡിപ്പാർട്ട്‌മെന്റ് അടുത്തിടെ ആരംഭിച്ച 'ഫ്ലെക്‌സി റെന്റ്' സംരംഭം കൂടിയായതോടെ ഡിജിറ്റൽ വഴിയുള്ള ഫ്ലെക്സിബിൾ പേയ്‌മെന്റ് സംവിധാനങ്ങൾക്ക് ഡിമാൻഡ് വലിയ രീതിയിൽ വർദ്ധിച്ചു.
മിഡ്-കരിയർ പ്രൊഫഷണലുകൾക്കിടയിലാണ് ഈ പുതിയ മാറ്റം ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തുന്നത്. വാടകയെ ഒരു വലിയ ബാധ്യതയായി കാണുന്നതിന് പകരം, തങ്ങളുടെ പ്രതിമാസ ശമ്പളത്തിനും വ്യക്തിഗത ബജറ്റിനും അനുയോജ്യമായ രീതിയിൽ തുക നൽകാനാണ് ഇവർ ആഗ്രഹിക്കുന്നത്. ഇത് വാടകക്കാരുടെ പണമൊഴുക്ക് എളുപ്പമാക്കുന്നതിനൊപ്പം പ്രോപ്പർട്ടി ഉടമകൾക്ക് കൃത്യസമയത്ത് പണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും സഹായിക്കും.
ദുബായിലെ വാടക വിപണിയിലെ ഈ തുടർച്ചയായ വളർച്ച കണക്കുകളിലും വ്യക്തമാണ്. 2,54,000 വരുന്ന പുതിയതും പുതുക്കിയതുമായ വാടക കരാറുകളിലൂടെ 32.2 ബില്യൺ ദിർഹത്തിന്റെ കരാർ മൂല്യമാണ് രേഖപ്പെടുത്തിയത്. കൂടാതെ വാടക കരാറുകൾ റദ്ദാക്കുന്നത് 25 ശതമാനം കുറഞ്ഞതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഡിജിറ്റൽ വാടക ഇടപാടുകൾ വർദ്ധിക്കുന്നതോടെ ലാൻഡ്‌ലോർഡുകൾ, റിയൽ എസ്റ്റേറ്റ് ഏജൻസികൾ എന്നിവരുൾപ്പെടുന്ന വലിയൊരു ഡിജിറ്റൽ ഇക്കോസിസ്റ്റം രാജ്യത്ത് ശക്തമാവുകയാണ്.
Content Highlights: The monthly rental system is gaining popularity in the UAE as residents look for flexible housing options. Most tenants are reportedly choosing affordable mid-range homes based on convenience and cost.