

വിജയ് ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജനനായകൻ. ചിത്രത്തിന് കഴിഞ്ഞ ദിവസം സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നു. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. A സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയ്ക്ക് ജനുവരിയിൽ കിട്ടേണ്ടിയിരുന്ന കളക്ഷൻ ഇനി കിട്ടില്ല എന്നും 30 മുതൽ 40 ശതമാനം ബിസിനസ് മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ എന്നും മനസുതുറക്കുകയാണ് ആർഎഫ്ടി ഫിലിംസിന്റെ സ്ഥാപകനും ഓവർസീസ് വിതരണക്കാരനുമായ റൊണാൾഡ് തൊണ്ടിക്കൽ.
'ജനനായകൻ ജൂലൈ 24 ന് പുറത്തിറങ്ങും. വിജയ്‌യുടെ അവസാനത്തെ സിനിമ ആയതുകൊണ്ട് ജനനായകന് ജനുവരിയിൽ വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു. പിന്നീട് വിജയ് സിഎം ആയപ്പോൾ ആ വാരം പുറത്തിറങ്ങുമെന്ന് കരുതി. പിന്നീട് സിനിമ ലീക്ക് ആയി. ഒത്തിരി ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ സിനിമ വന്നു. എന്നാലും വിജയ് ഫാൻസ് എല്ലാം തിയേറ്ററിൽ തന്നെ പോയി ജനനായകൻ കാണും. പക്ഷേ ഇനി 30 മുതൽ 40 ശതമാനം ബിസിനസ് മാത്രമേ ഇനി ജനനായകന് പ്രതീക്ഷിക്കുന്നുള്ളൂ. ആദ്യ സിനിമയ്ക്ക് കിട്ടേണ്ടിയിരുന്ന കളക്ഷൻ ഇനി കിട്ടില്ല', റൊണാൾഡിന്റെ വാക്കുകൾ.
തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം.
സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു. സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു.
Content Highlights: Producer Ronald Thondikkal commented on the box office prospects of the film Jananayakan, stating that a major collection may not be expected and predicting around 30 to 40 percent business.