

യുഎഇയിൽ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന സേവനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന 230 സോഷ്യൽ മീഡിയ അക്കൗണ്ടുകൾ കഴിഞ്ഞ ഒരു വർഷത്തിനിടെ അധികൃതർ അടച്ചുപൂട്ടി. ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റിയുമായി സഹകരിച്ചാണ് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം ഈ നടപടിയെടുത്തത്.
ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ് സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുടെ മേൽ മന്ത്രാലയം കർശനമായ മേൽനോട്ടം തുടരുമെന്ന് അധികൃതർ ആവർത്തിച്ചു. നേരിട്ടുള്ള പരിശോധനകളും ഡിജിറ്റൽ സംവിധാനങ്ങളും ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു നിയന്ത്രണ സംവിധാനമാണ് മന്ത്രാലയം ഇതിനായി ഒരുക്കിയിരിക്കുന്നത്.
ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഓഫീസുകളുമായി ഇടപഴകുന്ന തൊഴിലുടമകൾ നേരിടേണ്ടി വരുന്ന നിയമപരമായ പ്രത്യാഘാതങ്ങളെക്കുറിച്ചും ദോഷഫലങ്ങളെക്കുറിച്ചും മന്ത്രാലയം പ്രത്യേകം ഓർമിപ്പിച്ചു. അനധികൃത ഏജൻസികൾ വഴി തൊഴിലാളികളെ നിയമിക്കുമ്പോൾ തൊഴിലുടമയ്ക്ക് ലഭിക്കേണ്ട നിയമപരമായ യാതൊരു പരിരക്ഷ ലഭിക്കില്ല. നിർബന്ധിത വൈദ്യപരിശോധനകൾ, തൊഴിലാളിയുടെ പശ്ചാത്തല പരിശോധന, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ കൃത്യമായി നടക്കാത്തത് കുടുംബങ്ങളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയായേക്കാം.
സോഷ്യൽ മീഡിയ വഴി നിയമവിരുദ്ധമായി ഗാർഹിക തൊഴിലാളി സേവനങ്ങൾ വാഗ്ദാനം ചെയ്ത അക്കൗണ്ടുകൾ പൂട്ടിക്കുന്നതിൽ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്റ് റെഗുലേറ്ററി അതോറിറ്റി നൽകിയ സഹകരണത്തെ മന്ത്രാലയം പ്രശംസിച്ചു. ഇത്തരം നിയമ ലംഘനങ്ങൾ തടയുന്നതിൽ സർക്കാർ സ്ഥാപനങ്ങൾ തമ്മിലുള്ള യോജിച്ച പ്രവർത്തനം വലിയ സഹായകരമാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
Content Highlights: The United Arab Emirates (UAE) has taken decisive action against domestic worker recruitment violations, closing 230 social media accounts involved in illegal activities within a year. The Ministry of Human Resources and Emiratisation (MOHRE) led the crackdown, targeting unlicensed recruitment agencies and individuals exploiting workers.