

പ്രവാസികള്‍ക്കായി നോര്‍ക്ക പ്രഖ്യാപിച്ച ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകാന്‍ ഇനി അവശേഷിക്കുന്നത് മൂന്ന് ദിവസം കൂടി മാത്രം. ഈ മാസം 30 വരെയാണ് പദ്ധതയില്‍ അംഗമാകാന്‍ അവസരം. നവംബര്‍ ഒന്ന് മുതല്‍ പദ്ധതി നിലവില്‍ വരും. നോര്‍ക്ക കെയര്‍ എന്ന പേരിലാണ് പ്രവാസികള്‍ക്കായി ആരോഗ്യ അപകട ഇന്‍ഷുറന്‍സ് പദ്ധതി നോര്‍ക്ക അവതരിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ മാസം 22 ന് ആരംഭിച്ച പദ്ധതിയിലേക്കുള്ള രജിസ്ട്രേഷൻ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. ഈ മാസം 22 വരെയാണ് നേരത്തെ പദ്ധതിയില്‍ അംഗമാകാന്‍ സമയം അനുവദിച്ചിരുന്നത്. എന്നാല്‍ വിവിധ പ്രവാസി സംഘടനകളുടെ ആവശ്യം പരിഗണിച്ച് 30-ാം തീയതിവരെ സമയം ദീര്‍പ്പിച്ച് നല്‍കുകയായിരുന്നു. രജിസ്ട്രേഷന്‍ അവസാനിച്ചാല്‍ പിന്നെ ഒരു വര്‍ഷത്തിന് ശേഷം മാത്രമെ പദ്ധതിയില്‍ അംഗമാകാന്‍ കഴിയുകയുളളു. പദ്ധതിയില്‍ ചേരുന്നതിനായി നോര്‍ക്ക കാര്‍ഡ് നിര്‍ബന്ധമാണ്. ആയിരക്കണക്കിന് പ്രവസികള്‍ ഇതിനകം പദ്ധതിയില്‍ അംഗമായിക്കഴിഞ്ഞു.
വിവിധ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് അഞ്ചു ലക്ഷം രൂപയും അപകട മരണം സംഭവിച്ചാല്‍ പത്തുലക്ഷവും ഉറപ്പാക്കുന്നതാണ് പദ്ധതി. ഭര്‍ത്താവ്, ഭാര്യ രണ്ടു കുട്ടികള്‍ എന്നിവരുള്‍പ്പെടുന്ന കുടുംബത്തിന് ജിഎസ്ടി ഉള്‍പ്പെടെ 13,275 രൂപയാണ് വാര്‍ഷിക പ്രീമിയം. അധികമായി ചേര്‍ക്കുന്ന ഒരോ കൂട്ടിക്കും 4,130 രൂപ വീതം നല്‍കണം. വ്യക്തിഗത ഇന്‍ഷുറന്‍സ് മാത്രമാണെങ്കില്‍ 7,965 രൂപ നല്കിയാല്‍ മതിയാകും.
ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും പദ്ധതിയില്‍ അംഗമാകാനാകും. നിലവിലുളള രോഗങ്ങള്‍ക്കും ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കുമെന്നതാണ് പ്രത്യേകത. പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് ഇന്ത്യയിലെ 10000ത്തോളം ആശുപത്രികളില്‍ ചികിത്സ നേടാനാകും. കേരളത്തില്‍ മാത്രം 410 ആശുപത്രികള്‍ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമാണ്. നോര്‍ക്കയുടെ വെബ്സൈറ്റിലൂടെ വേഗത്തില്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാകും. യുഎഇ ഉള്‍പ്പെടെയുളള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തില്‍ ഹെല്‍പ്പ് ഡെസ്‌ക്കുക്കളും പ്രവര്‍ത്തിക്കുന്നുണ്ട്.
Content Highlights: Norka health insurance scheme deadline is in three days