'ദൃഢം എന്റെ ചെറുകഥ, ഭൂതകാലം അനുഭവ കഥ'; മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ

'ഭൂത ഭവനം' എന്നായിരുന്നു താന്‍ കഥയ്ക്കിട്ട പേരെന്നും അവര്‍ പറയുന്നു

'ദൃഢം എന്റെ ചെറുകഥ, ഭൂതകാലം അനുഭവ കഥ'; മോഷണ ആരോപണവുമായി ആര്‍ ശ്രീലേഖ
dot image

തിരുവനന്തപുരം: ദൃഢം സിനിമക്കെതിരെ മുന്‍ ഡിജിപി ആര്‍ ശ്രീലേഖ. തന്റെ ചെറുകഥ മോഷ്ടിച്ചാണ് സിനിമയാക്കിയതെന്നാണ് അവരുടെ പ്രതികരണം. വര്‍ഷങ്ങള്‍ക്കുമുമ്പ് മാതൃഭൂമി വാരികയിലെഴുതിയ കരിങ്കൊടി പൊലീസ് സ്റ്റേഷനെന്ന ചെറുകഥയാണ് സിനിമയാക്കിയത്. തന്റെ യൂട്യൂബ് ചാനലില്‍ മൂന്ന് വര്‍ഷം മുന്‍പ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് 'ഭൂതകാലം' എന്ന സിനിമയെന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. തലക്കെട്ടിലും സാമ്യമുണ്ട്. 'ഭൂത ഭവനം' എന്നായിരുന്നു താന്‍ ആ കഥക്കിട്ട പേരെന്നും അവര്‍ പറയുന്നു.

വിവാദത്തിലായ ഈ രണ്ട് സിനിമകൾക്കും തമ്മിൽ മറ്റൊരു പ്രധാന കണക്‌ഷൻ കൂടിയുണ്ടെന്നും ശ്രീലേഖ പറയുന്നു. രണ്ട് ചിത്രങ്ങളിലെയും നായകൻ ഷെയ്ൻ നിഗം ആണെന്നതാണത്. 'പറവ' എന്ന സിനിമ മുതൽ തന്നെ ഷെയ്ൻ നിഗത്തെ തനിക്ക് ഏറെ ഇഷ്ടമാണെന്നും ശ്രീലേഖ പറയുന്നു.

പൊലീസുകാരുടെ ജീവിതം മുന്‍നിര്‍ത്തി കഥ പറയുന്ന ചിത്രമാണ് ദൃഢം. ജോമോന്‍ ജോണ്‍, ലിന്റോ ദേവസ്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. എസ് ഐ വിജയ് രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഷെയ്ന്‍ അവതരിപ്പിച്ചിരിക്കുന്നത്.

ഷെയ്ൻ നിഗം- രേവതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്ത ചിത്രമാണ് ഭൂതകാലം.

ശ്രീലേഖയുടെ പോസ്റ്റിന്റെ പൂർണരൂപം:


"ദൃഢം" (Dridam) എന്ന സിനിമ കണ്ടു. പോലീസ് കഥയായത് കൊണ്ടും കാണാൻ അവസരം കിട്ടിയതുകൊണ്ടും വളരെ യാദൃശ്ചികമായി കണ്ടതാണ്. ഞാൻ കുറെ വർഷങ്ങൾക്കു മുൻപ് എഴുതി മാതൃഭൂമി ആഴ്ച പതിപ്പിൽ പ്രസിദ്ധീകരിച്ച "കരിങ്കുടി പോലീസ് സ്റ്റേഷൻ" എന്ന ചെറുകഥ മോഷ്ടിച്ചതാണ് ഇതിലെ മൂല കഥ എന്ന് പറഞ്ഞാൽ ഒരു തെറ്റുമില്ല.

ഈ കഥ ഞാൻ എന്റെ യൂട്യൂബ് ചാനലിൽ ശ്രവണകഥയായി അവതരിപ്പിച്ചിട്ടുണ്ട്. കഥ വായിച്ചിട്ടില്ലാത്തവർക്കായി link താഴെ കൊടുക്കുന്നു.

എന്റെ ചാനലിൽ 3 വർഷം മുൻപ് പറഞ്ഞ ഒരു അനുഭവ കഥയുടെ മോഷണമാണ് "ഭൂതകാലം" എന്ന പല അവാർഡുകളും കിട്ടിയ സിനിമ. തലക്കെട്ടിലും സാമ്യം. 'ഭൂത ഭവനം' എന്നായിരുന്നു ഞാൻ ആ കഥക്കിട്ട പേര്. അത് കൂടി കണ്ടു നോക്കൂ.

ഈ രണ്ടു സിനിമകളും തമ്മിൽ മറ്റൊരു കണക്ഷൻ ഉണ്ട്‌. രണ്ടിലെയും നായകൻ "ഷെയിൻ നിഗം" ആണ്! ഈ മോനെ എനിക്ക് പറവ എന്ന സിനിമ കണ്ടപ്പോൾ മുതൽ ഇഷ്ടവുമാണ്. കാരണം എന്നോടൊപ്പം ജോലി ചെയ്തിരുന്ന, ഞാൻ ഒരു കുഞ്ഞു സഹോദരനായി കണ്ടിരുന്ന ഒരു പോലീസുദ്യോഗസ്ഥനെ പോലെ തന്നെയാണ് ഈ താരവും കാണാൻ. പ്രത്യേകിച്ച് ദൃഡം എന്ന സിനിമയിൽ, പോലീസ് വേഷത്തിൽ.

എനിക്ക് വീട്ടിലെ കോശ്ശേരി മാവിന്റെ തൈയ്യും ഇടയ്ക്കിടെ ശുദ്ധമായ തേനും, നെയ്യും ഒക്കെ സമ്മാനിച്ചിരുന്ന മുഹമ്മദ്‌ എന്ന പോലീസുദ്യോഗസ്ഥനാണ് കക്ഷി.

Content Highlights: Former DGP R Sreelekha has raised serious plagiarism allegations against Malayalam films ‘Dhridam’ and Bhoothakaalam

dot image
To advertise here,contact us
dot image