
യുഎഇയിലെ വീടുകളിലെ ഉപയോഗിക്കുന്ന ബേബി മോണിറ്ററുകൾ, നിരീക്ഷണ സംവിധാനങ്ങൾ തുടങ്ങിയവയിൽ സുരക്ഷ ശക്തമാക്കണമെന്ന മുന്നറിയിപ്പുമായി സൈബർ സെക്യൂരിറ്റി കൗൺസിൽ. ദുർബലമായ സുരക്ഷാ സംവിധാനങ്ങളുള്ള ഡിജിറ്റൽ ഉപകരണങ്ങളിൽ സൈബർ കുറ്റവാളികൾക്ക് നുഴഞ്ഞുകയറ്റം എളുപ്പമാണെന്ന് അധികൃതർ പറഞ്ഞു.
എമറാത്ത് അൽ യം റിപ്പോർട്ട് ചെയ്ത ഒരു ബോധവൽക്കരണ കാമ്പയിനിൽ, കുട്ടികളെ സംരക്ഷിക്കാനും മാതാപിതാക്കൾ വീട്ടിലില്ലാത്തപ്പോൾ വീടുകൾ നിരീക്ഷിക്കാനും ഇത്തരം ഡിജിറ്റൽ ഉപകരണങ്ങൾ വ്യാപകമായി ഉപയോഗിക്കാറുണ്ടെങ്കിലും അടിസ്ഥാന സുരക്ഷാ മുൻകരുതലുകൾ അവഗണിച്ചാൽ അവ സൈബർ കുറ്റവാളികൾക്ക് വീടുകളിലേക്കുള്ള തുറന്ന വാതിലായി മാറുമെന്ന് കൗൺസിൽ പറയുന്നു.
യുഎഇയിലെ വീടുകളിൽ സാധാരണമായി കാണുന്ന ബേബി മോണിറ്ററുകളും അവയുമായി ബന്ധപ്പെടുത്തിയ ക്യാമറകളും മാതാപിതാക്കൾക്ക് കുട്ടികളെ സ്മാർട്ട്‌ഫോൺ ആപ്പുകളിലൂടെ നിരീക്ഷിക്കാൻ സഹായമാകുന്നു. പല മോഡലുകളിലും വീഡിയോ, ഓഡിയോ ഫീഡുകൾ, ചലന-ശബ്ദ അലേർട്ടുകൾ, ടു-വേ കമ്മ്യൂണിക്കേഷൻ എന്നിവയുണ്ട്. എന്നാൽ ഈ സൗകര്യങ്ങൾ സൈബർ കുറ്റവാളികൾക്ക് ആയുധമായി മാറാൻ സാധ്യതയുണ്ടെന്ന് കൗൺസിൽ മുന്നറിയിപ്പ് നൽകി.
സുരക്ഷയില്ലാത്ത ഒരു ബേബി മോണിറ്റർ വഴി സൈബർ കുറ്റവാളികൾക്ക് കുട്ടികളുമായി നേരിട്ട് സംസാരിക്കാനും സംഭാഷണങ്ങൾ റെക്കോർഡ് ചെയ്യാനും വീടിനുള്ളിലെ ചലനങ്ങൾ നിരീക്ഷിക്കാനും കഴിയും. വീടിന്റെ സുരക്ഷ ഉറപ്പാക്കാന‍് ഇത്തരം സംവിധാനങ്ങൾക്ക് ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കാനും ഉപകരണങ്ങൾ എപ്പോഴും അപ്ഡേറ്റ് ചെയ്യാനും മാതാപിതാക്കളോട് കൗൺസിൽ അഭ്യർത്ഥിച്ചു.
Content Highlights: UAE Cybersecurity Council warns of risks in unsecured home devices