സൗദിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്ന മാധ്യമപ്രവര്‍ത്തകനെ തൂക്കിക്കൊന്നു

തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷയെ അപലപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുളള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടെനസ് ഡി ലാ സെര്‍ന രംഗത്തെത്തി

dot image

റിയാദ്: സൗദിയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരുന്ന മാധ്യമപ്രവര്‍ത്തകന്റെ വധശിക്ഷ നടപ്പിലാക്കി. തുര്‍ക്കി അല്‍ ജാസര്‍ എന്ന മാധ്യമപ്രവര്‍ത്തകനെയാണ് ജൂണ്‍ പതിനാലിന് തൂക്കിക്കൊന്നത്. സൗദി പരമോന്നത കോടതി തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷ ശരിവെച്ചിരുന്നു. സൗദി പ്രസ് ഏജന്‍സിയാണ് വാര്‍ത്ത പുറത്തുവിട്ടത്. 2018-ലാണ് മാധ്യമപ്രവര്‍ത്തകന്റെ വീട് റെയ്ഡ് ചെയ്ത് അദ്ദേഹത്തെ ജയിലിലടയ്ക്കുകയും കമ്പ്യൂട്ടറും ഫോണുകളും പിടിച്ചെടുക്കുകയും ചെയ്തത്. ഇയാളുടെ വിചാരണ എവിടെവെച്ചാണ് നടന്നതെന്നോ എത്രകാലം വിചാരണയുണ്ടായിരുന്നു എന്നോ വ്യക്തമല്ല. തുര്‍ക്കി അല്‍ ജസര്‍ ട്വിറ്റര്‍ (നിലവില്‍ എക്‌സ്) അക്കൗണ്ടുവഴി സൗദി രാജകുടുംബത്തിലെ അംഗങ്ങള്‍ക്കെതിരെ അഴിമതി ആരോപണങ്ങളുന്നയിച്ചിരുന്നുവെന്നും തീവ്രവാദികളെയും ഭീകരവാദ ഗ്രൂപ്പുകളെയും കുറിച്ച് പോസ്റ്റ് ചെയ്തിരുന്നുവെന്നുമാണ് ആരോപണം.

സൗദി അറേബ്യയില്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വിമര്‍ശിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്താല്‍ ശിക്ഷ മരണമാണ് എന്നാണ് തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷ തെളിയിക്കുന്നതെന്ന് അന്താരാഷ്ട വധശിക്ഷ വിരുദ്ധ അഭിഭാഷക ഗ്രൂപ്പായ റിപ്രൈവിന്റെ മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക വിഭാഗം മേധാവി ജീദ് ബന്യൂസി പറഞ്ഞു. 'മാധ്യമപ്രവര്‍ത്തനം എന്ന കുറ്റകൃത്യം' ചെയ്തതിനാണ് അല്‍ ജാസറിനെ പൂര്‍ണമായും രഹസ്യമായി വിചാരണ ചെയ്ത് വധശിക്ഷ നടപ്പാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കി അല്‍ ജാസറിന്റെ വധശിക്ഷയെ അപലപിച്ച് ന്യൂയോര്‍ക്ക് ആസ്ഥാനമായുളള കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്‌സ് പ്രോഗ്രാം ഡയറക്ടര്‍ കാര്‍ലോസ് മാര്‍ട്ടെനസ് ഡി ലാ സെര്‍ന രംഗത്തെത്തി. 2018-ല്‍ ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വാഷിംഗ്ടണ്‍ പോസ്റ്റ് കോളമിസ്റ്റ് ജമാല്‍ ഖഷോഗിയെ കൊലപ്പെടുത്തിയ സമയത്ത് അതിനെതിരെ കടുത്ത പ്രതിഷേധം ഉയരാതിരുന്നതു കൊണ്ടാണ് രാജ്യത്ത് ഇപ്പോഴും മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നടപടികളുണ്ടാകുന്നത്. ജമാല്‍ ഖഷോഗിയ്ക്ക് നീതി ലഭ്യമാക്കുന്നതില്‍ അന്താരാഷ്ട്ര സമൂഹം പരാജയപ്പെട്ടത് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മാധ്യമപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നത് തുടരാനുളള ധൈര്യം നല്‍കുക കൂടിയാണ് ചെയ്തത്'- കാര്‍ലോസ് പറഞ്ഞു.

സൗദി ഭരണകൂടത്തിന്റെ വിമര്‍ശകനായിരുന്ന ജമാല്‍ ഖഷോഗി 2018 ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ച് കൊല്ലപ്പെട്ടത്. മുഹമ്മദ് ബിന്‍ സല്‍മാനാണ് കൊലപാതകത്തിന് ഉത്തരവിട്ടതെന്ന് സിഎഎ ഉള്‍പ്പെടെയുളള യുഎസ് രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ സൗദി അറേബ്യ അന്ന് അദ്ദേഹത്തിന്റെ പങ്ക് നിഷേധിക്കുകയായിരുന്നു. കേസില്‍ അന്ന് അഞ്ച് പൗരന്മാര്‍ക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. പിന്നീട് ഖഷോഗിയുടെ ബന്ധുക്കള്‍ മാപ്പുനല്‍കിയെന്ന് ചൂണ്ടിക്കാട്ടി വധശിക്ഷ തടവുശിക്ഷയായി കുറയ്ക്കുകയും ചെയ്തു.

Content Highlights: Saudi Arabia Executes journalist after 7 years in jail over posts against royal family

dot image
To advertise here,contact us
dot image