
ബെർലിൻ: ജപ്പാനെതിരായ സൗഹൃദ മത്സരത്തിലെ തോൽവിക്ക് ശേഷം പരിശീലകൻ ഹാൻസി ഫ്ലിക്കിനെ പുറത്താക്കി ജർമ്മനി. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ജർമ്മനി ജപ്പാനോട് തോറ്റത്. രണ്ട് വർഷത്തോളം ഹാൻസി ജർമ്മനിയുടെ പരിശീലകനായിരുന്നു. 1926ൽ ജർമ്മൻ ഫുട്ബോൾ രൂപീകൃതമായതിന് ശേഷം ഇതാദ്യമായാണ് ടീം അധികൃതർ ഒരു പരിശീലകനെ പുറത്താക്കുന്നത്. റൂഡി ഫോളർ ഇടക്കാല കോച്ചായി ചുമതല ഏറ്റെടുക്കും. 2002ൽ ജർമ്മനിയെ ഫൈനലിൽ എത്തിച്ചത് റൂഡി വോല്ലർ ആണ്.
ഒഴിവാക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് പരിശീലകനെ പുറത്താക്കിയതെന്ന് ജർമ്മൻ ഫുട്ബോൾ തലവൻ ബെർൻഡ് ന്യൂഎൻഡോർഫ് പറഞ്ഞു. അടുത്ത വർഷം യൂറോ കപ്പ് ജർമ്മനിയിൽ നടക്കാനിരിക്കുകയാണ്. സ്വന്തം നാട്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയണമെന്നും ജർമ്മൻ ഫുട്ബോൾ തലവൻ വ്യക്തമാക്കി.
സമീപകാലത്ത് ജർമ്മൻ ഫുട്ബോൾ കടുത്ത തോൽവികളാണ് നേരിടുന്നത്. 2002 ലോകകപ്പ് ഫൈനലിസ്റ്റുകളും 2006ലും 2010ലും മൂന്നാം സ്ഥാനക്കാരുമാണ് ജർമ്മനി. 2014 ലോകകപ്പിൽ ജർമ്മനി കിരീടം നേടി. എന്നാൽ 2018ലും 2022ലും മുൻ ചാമ്പ്യന്മാർ ആദ്യ റൗണ്ടിൽ പുറത്തായി. 2024ൽ സ്വന്തം നാട്ടിൽ നടക്കുന്ന യൂറോ കപ്പിൽ ആത്മവിശ്വാസം വീണ്ടെടുക്കുകയാണ് ജർമ്മൻ ഫുട്ബോളിന്റെ ലക്ഷ്യം.