

സ്ത്രീ വിരുദ്ധത നിറഞ്ഞ കുറിപ്പ് എഴുതിയതിന് കൂട്ടിക്കൽ ജയചന്ദ്രനെ വിമർശിച്ച യുവതിക്ക് എതിരെ നടന്റെ ഭാര്യ അയച്ച ശബ്ദ സന്ദേശം പുറത്ത്. സമൂഹമാധ്യമത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന ഈ വിഷയത്തിൽ കൂട്ടിക്കൽ ജയചന്ദ്രനെതിരെ വിമർശനവുമായി എത്തിയ സരിത സരിൻ എന്ന യുവതിയാണ് നടന്റെ ഭാര്യ ബസന്തി അയച്ച വോയ്സ് തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വെറുതെ പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കരുതെന്നും തന്റെ ഭർത്താവിന്റെ കാര്യം താൻ നോക്കിക്കോളാം എന്നാണ് ബസന്തി യുവതി അയച്ച വോയിസ് ക്ലിപ്പിൽ പറയുന്നത്.
'ഞങ്ങളുടെ വീട്ടിലെ പ്രശ്നങ്ങൾ ഞങ്ങൾ തീർത്തോളാം മോളേ, ഞാൻ കൂട്ടിക്കൽ ജയചന്ദ്രന്റെ ഭാര്യയാണ്. നീ ഇപ്പോൾ പൊക്കിക്കൊണ്ട് നിൽക്കുന്നുണ്ടല്ലോ, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്, ഒരാൾ ഒരു പോസ്റ്റ് ഇട്ടാൽ അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുക. അത് മനസ്സിലായില്ലെങ്കിൽ മിണ്ടാതിരിക്കുക, എന്തിനാ വെറുതെ ഓരോന്നു പറഞ്ഞ് പ്രാക് വാങ്ങി കാൻസർ വന്ന് ചാകാൻ നിൽക്കുന്നത്. എന്റെ ഭർത്താവിന്റെ കാര്യം ഞാൻ നോക്കിക്കോളാം, നീ നിന്റെ വീട്ടിലെ കാര്യങ്ങൾ നോക്ക്', ബസന്തി അയച്ച വോയിസ് ക്ലിപ്പിന്റെ പൂർണരൂപം.
ഒരു കുറിപ്പിനൊപ്പമാണ് സരിത സരിൻ ബസന്തിയുടെ വോയിസ് പങ്കുവെച്ചിരിക്കുന്നത്. 'ഒരു സ്ത്രീയെ അഭിനന്ദിക്കുന്നുവെന്ന വ്യാജനെ സ്ത്രീ വിരുദ്ധത എഴുതി വയ്ക്കുക, അത്തരം സ്ത്രീകൾ സമൂഹത്തിൽ ഉണ്ടോയെന്ന് ഉറപ്പില്ല എന്നാലും പറയുന്നുവെന്നാണ് പോസ്റ്റ്, സമൂഹത്തിൽ ഉണ്ടോയെന്ന് ഉറപ്പില്ലാത്ത കാര്യം എഴുതി വെക്കണമെങ്കിൽ മിസ്റ്റർ കൂജയ്ക്ക് അത് സ്വന്തമായി ഉണ്ടായ അനുഭവം ആണോയെന്ന് സംശയം തോന്നിയത് ഒരു തെറ്റാണോ?'.
ഇങ്ങനെ ആശയങ്ങളോട് പൊരുത്തക്കേട് പറയുന്നവർക്ക് വരുന്നവരെ പ്രാകി കാൻസർ വരുത്തുന്ന ദിവ്യ ശക്തിയുള്ള കൂജയുടെ ഭാര്യയോടാണ്, നിങ്ങൾക്ക് അയാൾ എഴുതി വെച്ചിരിക്കുന്നതിലെ തെറ്റ് എന്താണെന്ന് മനസ്സിലാക്കാൻ പറ്റാത്ത അജ്ഞത മനസിലാക്കാം. കാരണം സ്വന്തം ഭർത്താവ് എന്ത് പറഞ്ഞാലും അതിലെ തെറ്റും ശരിയും പറയാനുള്ള സ്വാതന്ത്ര്യം നിങ്ങൾക്ക് ഉണ്ടോന്ന് അറിയില്ല. പക്ഷേ ഒരു സമൂഹത്തെ ബാധിക്കുന്ന കാര്യം പറയുമ്പോൾ തിരുത്തുക എന്നൊരു ധാർമികത ഉള്ളത് കൊണ്ട് പറയുന്നു. ആരെങ്കിലും പ്രാകുമ്പോഴോ, ആരുടെയെങ്കിലും പ്രാക് കിട്ടിയാലോ വരുന്ന രോഗം അല്ല ‘കാൻസർ’. സ്ത്രീവിരുദ്ധത പറഞ്ഞതും പോരാഞ്ഞിട്ട് കാൻസർ രോഗം ബാധിക്കുന്നത് ശാപം കിട്ടിയത് കൊണ്ടാണെന്നുള്ള സ്റ്റേറ്റ്മെന്റ് കൂടി', എന്നാണ് സരിത സരിൻ ഫേസ്ബുക്കിൽ കുറിച്ചത്.
കഴിഞ്ഞ ദിവസം നടി മഞ്ജു വാര്യരെ പ്രശംസിച്ച് കുട്ടിക്കൽ ജയചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ആണ് വിവാദമായത്. ബൈക്ക് ഓടിച്ച് ധനുഷ്കോടി പോയ മഞ്ജുവിന്റെ സാഹസികയാത്രയുമായി ബന്ധപ്പെട്ടായിരുന്നു ജയചന്ദ്രന്റെ കുറിപ്പ്. വീട്ടിൽ മടിപിടിച്ച് ഒതുങ്ങിക്കൂടി, സംശയരോഗികളായി കഴിയുന്ന ഭാര്യമാർ നമുക്കിടയിൽ ഉണ്ടെങ്കിൽ അത്തരക്കാർക്ക് അപവാദമാണ് മഞ്ജു വാര്യരെന്ന് നടന്‍ കുറിച്ചു.

‘മാസത്തിലെ പതിനഞ്ച് ദിവസം മാസമുറ ആകാത്തതിന്റെ കുറ്റവും, ബാക്കി പതിനഞ്ച് ദിവസം അത് കഴിഞ്ഞതിന്റെ കുറ്റവും ഇടയ്ക്കെങ്ങാനും ഒരു ദിവസം കിട്ടിയാൽ അതിൽ പിസിഓഡിയെയും കൂട്ടുപിടിച്ച് മടിച്ചിരിക്കുന്ന സ്ത്രീകൾ നമ്മുടെ സമൂഹത്തിൽ ഉണ്ടെങ്കിൽ. ജീവിക്കാൻ സാഹസം വേണ്ടി വരുന്നതിനാൽ, യോജിച്ച് പോകാൻ പറ്റാത്ത ബന്ധത്തിൽ കടിച്ച് തൂങ്ങി ഭർത്താവ് കൊണ്ടു വരുന്ന ഭക്ഷണവും കഴിച്ച് അയാളെ സംശയരോഗിയാക്കി; മറ്റുള്ളവരുടെ ഭാര്യമാർക്ക് ആശ്വാസത്തിന്റെ മൊത്തവ്യാപാരവുമായി ദൂരങ്ങളിൽ കാത്തിരിക്കുന്ന കരിങ്കോഴികളുമായി സമാധാനക്കരാറുണ്ടാക്കുന്ന സ്ത്രീകൾ നമുക്കിടയിൽ ഉണ്ടെങ്കിൽ.. (ഉണ്ടോയെന്നറിയില്ല) 'ഉണ്ടെങ്കിൽ' അത്തരക്കാർക്ക് അപവാദമാണ് മഞ്ജുവാര്യർ!…NB: ഉള്ളത് അംഗീകരിക്കണം എന്ന മനോഭാവാർഥം എഴുതുന്നത്!’’– എന്നായിരുന്നു കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ.
Content Highlights: Koottikal jayachandran wife sends theatening voice clip to a lady, voice goes viral