

മകൻ ജെയ്‌സി ചാനെ വളർത്തുന്നതിൽ തനിക്ക് തെറ്റുകൾ പറ്റിയിട്ടുണ്ടെന്നും താനൊരു കർക്കശക്കാരനായ അച്ഛനായിരുന്നു എന്ന് പറയുകയാണ് നടൻ ജാക്കി ചാൻ. പ്രായം കൂടുന്തോറും മാത്രമാണ് താൻ ആ സമീപനത്തിൽ നിന്നും മാറ്റം വരുത്തിയതെന്നും മകനുമായുള്ള ബന്ധം മോശമാകാൻ അത് കാരണമായി എന്നും ജാക്കി ചാൻ മനസ്സുതുറന്നു.
'പണ്ട്, എന്റെ മകനെ കാണുമ്പോഴെല്ലാം ഞാൻ അവനെ ശകാരിച്ചിരുന്നു. ഒരു ദയയുള്ള വാക്ക് പോലും പറഞ്ഞിട്ടില്ല. സത്യത്തിൽ ഞാൻ തെറ്റാണ് ചെയ്തത്. ഞാൻ അവന് കൂടുതൽ സ്വാതന്ത്ര്യം നൽകണമായിരുന്നു. ജെയ്‌സി എന്റെ എല്ലാ പിറന്നാളിനും വിളിച്ച് ആശംസ നേരുമായിരുന്നു. ഒരിക്കൽ അങ്ങനെ വിളിച്ചപ്പോൾ ഞാൻ ശകാരിച്ചു. ഞാൻ ഉദ്ദേശിച്ചത് അവൻ എന്നെ ഇടയ്ക്കിടെ വിളിക്കണമെന്നായിരുന്നു. പക്ഷേ ആ ശകാരം കേട്ടതോടെ അവൻ എന്നെ വിളിക്കുന്നത് പൂർണമായും നിർത്തി. ഒരു വർഷത്തോളം അങ്ങനെ പോയി. പ്രായം കൂടുന്തോറും മാത്രമാണ് ഞാൻ 'കർക്കശക്കാരനായ അച്ഛൻ' എന്ന സമീപനത്തിൽ അയവ് വരുത്താൻ തുടങ്ങിയത്. ഇന്ന് മകനിൽ പ്രതീക്ഷകൾ അടിച്ചേൽപ്പിക്കുന്നില്ല. അവൻ സുരക്ഷിതവും സന്തുഷ്ടവുമായ ജീവിതം നയിച്ചാൽ മാത്രം മതി', ജാക്കി ചാന്റെ വാക്കുകൾ.

ജാക്കിയുടെയും തായ്‌വാൻ നടി ലിൻ ഫെങ്‌ജിയാവോയുടെയും ഏക മകനാണ് ജെയ്‌സി ചാൻ. അച്ഛന്റെ പാത പിന്തുടർന്ന ജെയ്‌സി നിരവധി സിനിമകളിൽ അഭിനയിക്കുകയും മ്യൂസിക് ആൽബങ്ങളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 'ഗുഡ് നൈറ്റ് ബെയ്‌ജിങ്' എന്ന സിനിമയും ജെയ്‌സി ചാൻ സംവിധാനം ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിന് ജെയ്‌സി ചാനെ ഒരിക്കൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജേസിയുടെ ഫ്‌ളാറ്റിൽ നടത്തിയ പരിശോധനയിൽ പോലീസ് കഞ്ചാവ് കണ്ടെടുക്കുകയും ചെയ്തു. കഞ്ചാവ് സപ്ലൈ ചെയ്തുവെന്ന കുറ്റവും ജെയ്‌സിക്കെതിരെ ഉണ്ടായി. ഒരു വർഷത്തോളം ജെയ്‌സി ശിക്ഷയനുഭവിച്ചു.
Content Highlights: Jackie chan about his relationship with son jaycee chan