

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിലെ സൂപ്പർ പേസറും ലോകകപ്പ് ജേതാവുമായ ക്രാന്തി ഗൗഡിന്റെ പിതാവിന് ജോലി തിരികെ നൽകി മധ്യപ്രദേശ് സർക്കാർ. മധ്യപ്രദേശ് പൊലീസിൽ കോൺസ്റ്റബിളായിരുന്ന മുന്ന സിങ്ങിനെ 2012ൽ സർവീസിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. 2012ൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെ മനപ്പൂർവ്വമല്ലാതെ സംഭവിച്ച ഒരു പിഴവിനായിരുന്നു മുന്നയെ മേലുദ്യോഗസ്ഥർ സസ്പെൻഡ് ചെയ്തത്. ഇതുവരെ ആ സസ്പെൻഷൻ പിൻവലിച്ചിരുന്നില്ല. പിന്നീട് കൂലിപ്പണികൾ ചെയ്താണ് മുന്ന മകളെ വളർത്തിയത്.
ക്രാന്തി അംഗമായ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയതിന് പിന്നാലെയാണ് അച്ഛൻ പൊലീസായി റിട്ടയറാവുന്നത് കാണണമെന്ന താരത്തിന്റെ ആവശ്യം സർക്കാർ നിറവേറ്റിക്കൊടുത്തത്. ലോകകപ്പ് വിജയത്തിന് പിന്നാലെ സർക്കാർ നൽകിയ അനുമോദനച്ചടങ്ങിൽ വച്ച് ക്രാന്തി മദ്ധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവിനോട് അച്ഛന്റെ ദീർഘകാലത്തെ സസ്പെൻഷന്റെ കാര്യം പറഞ്ഞു. ഇതിനുപിന്നാലെ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് മുന്നയുടെ സസ്പെൻഷൻ പിൻവലിച്ച് ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ ഉത്തരവിടുകയായിരുന്നു.
2025ൽ ചരിത്രത്തിലാദ്യമായി ലോകകപ്പ് കിരീടം നേടിയ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമംഗമായ 22കാരി ക്രാന്തി ഗൗഡ് വനിതാ പ്രീമിയർ ലീഗിൽ യുപി വാരിയേഴ്സിന്റെ താരമാണ്. രാജീവ് ബിൽത്രേ എന്ന കോച്ചാണ് ക്രാന്തിയുടെ കഴിവ് കണ്ടെത്തി പരിശീലിപ്പിച്ചത്. കഴിഞ്ഞ വർഷം മേയിലാണ് ഇന്ത്യൻ ടീമിൽ അരങ്ങേറിയത്. ലോകകപ്പിൽ ഒൻപത് വിക്കറ്റുകളാണ് ക്രാന്തി വീഴ്ത്തിയത്. പാകിസ്താനെതിരെയായിരുന്നു ഏറ്റവും മികച്ച പ്രകടനം.
Content Highlights: World Champion Kranti Goud’s Father Reinstated as Police Constable After 13 Years