

മലയാളികളുടെ മനസ്സില്‍ ഇന്നും ഒരു നൊമ്പരമായി നിൽക്കുന്ന മുഖമാണ് നടൻ ജിഷ്ണുവിന്റേത്. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് 2002 ല്‍ കമലിന്റെ നമ്മള്‍ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറി. നിരവധി സിനിമകളിൽ നടനായും വില്ലനായും എല്ലാം നടൻ തിളങ്ങി നിന്ന സമയത്തതാണ് കാൻസർ പിടികൂടുന്നത്. 2016 ല്‍ കാൻസറിനോട് പൊരുതി ജിഷ്ണു വിട വാങ്ങുമ്പോൾ മുപ്പത്തിയഞ്ച് വയസ് മാത്രമായിരുന്നു പ്രായം. ഇക്കാലയളവിൽ ഇരുപത്തി അഞ്ചോളം സിനിമകളാണ് ജിഷ്ണു അഭിനയിച്ചത്.
ഇപ്പോഴിതാ ആദ്യ സിനിമയിൽ ജിഷ്ണുവിനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ചും കാൻസർ ബാധിച്ചപ്പോൾ നടനെ കാണാൻ പോയതിനെക്കുറിച്ചും സംവിധായകൻ കമൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. കാൻസർ കാരണം സംസാരിക്കാൻ സാധിക്കാതിരുന്നപ്പോൾ ജിഷ്ണു എഴുതി തന്ന കടലാസ് നോക്കി താൻ പൊട്ടിക്കരഞ്ഞിരുന്നുവെന്ന് സംവിധായകൻ പറയുന്നു. കടലാസിൽ എഴുതി തന്നത് ഒരിക്കലും മറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"രാവിലെ രാഘവേട്ടന്‍റെ ഒരു ഫോണ്‍ വരികയാണ്. ഒരു പത്രവാര്‍ത്ത കണ്ടിട്ടായിരുന്നു വിളി. എന്‍റെ ഒരു മകനുണ്ട്. ഞാനവന്‍റെ ഫോട്ടോ അയക്കാം. കമലിന് പറ്റുമെങ്കില്‍ ഉപയോഗിക്കെന്ന് പറഞ്ഞ് ഫോട്ടോ അയച്ചു തന്നു. കണ്ട ഉടനെ അവനെ എന്‍റെ അടുത്തേക്ക് അയക്കാനും പറഞ്ഞു. അങ്ങനെയാണ് ജിഷ്ണു നമ്മളിലേക്ക് വരുന്നത്. മനസില്‍ സ്നേഹം മാത്രമുള്ള ചെറുപ്പക്കാരനായിരുന്നു ജിഷ്ണു. അദ്ദേഹത്തിന്‍റെ ഹ്രസ്വമായ ജീവിതം എന്ന് പറയുന്നത് നമുക്ക് മറക്കാന്‍ പറ്റില്ല.
കാന്‍സര്‍ ബാധിച്ചിട്ട് അവന്‍ കടന്നുപോയൊരു കാലമുണ്ട്. അവന് സംസാരിക്കാന്‍ പറ്റാതായൊരു അവസ്ഥയില്‍ എനിക്ക് കാര്യങ്ങള്‍ എഴുതി തന്നിട്ടുണ്ട്. അവനെ കാണാന്‍ പോയപ്പോള്‍ ഓരോ കാര്യങ്ങളും എഴുതി തരും. ആ ഒരു ദിവസം മറക്കാന്‍ പറ്റില്ല. വീട്ടില്‍ നിന്നും ഇറങ്ങിയ ഞാന്‍ കാറില്‍ ഇരുന്ന് ഒരുപാട് നേരം കരഞ്ഞുപോയി. അതായിരുന്നു ജിഷ്ണു; കമൽ പറഞ്ഞു. ഇടപ്പള്ളി ചലച്ചിത്രോത്സവത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Content Highlights: Kamal has spoken about his memories of actor Jishnu Raghavan, recalling the emotional moments during Jishnu’s battle with cancer. The director revealed that in his final days, Jishnu had lost the ability to speak, making their interactions deeply moving and painful. The statement has renewed public remembrance of the late actor and his contributions to Malayalam cinema.