

ഉർവശി- ജയറാം എന്നിവർ കേന്ദ്രപാത്രങ്ങളി എത്തി ഹിറ്റടിച്ച് ചിത്രമാണ് മാളൂട്ടി. ഭരതന്റെ സംവിധാനത്തിൽ എത്തിയ ചിത്രത്തിന് നിരവധി ആരാധകരാണ് ഇപ്പോഴും ഉള്ളത്. സിനിമയിൽ ബേബി ശാമിലി ആയിരുന്നു മാളൂട്ടി എന്ന കഥാപാത്രമായി എത്തിയത്. ഇപ്പോഴിതാ ഈ സിനിമയുടെ ഓർമകൾ പങ്കിടുകയാണ് ഉർവശി. സിനിമയിൽ കുട്ടി കിണറിൽ വീഴുന്ന സീനിൽ നെഞ്ചിടിപ്പുണ്ടായെന്നും ബോധം കേട്ട് വീണത് അഭിനയം ആയിരുന്നില്ലെന്നും ഉർവശി പറഞ്ഞു. കിണറിൽ നിന്ന് കുട്ടിയെ എടുക്കുമ്പോൾ കുഞ്ഞ് മരിച്ചെന്ന് കരുതിയെന്നും അവിടെ ഉണ്ടായിരുന്നവരെ ചീത്ത വിളിച്ചതായും നടി പറഞ്ഞു. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
'മാളൂട്ടി എന്ന സിനിമയിൽ കുട്ടി കുഴൽ കിണറിൽ വീഴുന്ന സീനുണ്ട്. എനിക്കത് കണ്ടിട്ട് ഭയങ്കര പേടിയായ ഒരു സിനിമയാണ്. കാരണം ആ കുട്ടിയെ വെച്ച് സീൻ എടുക്കുകയാണ് നാല് വയസ്സേ ഉള്ളൂ അതിന്. ആ സിനിമ ഷൂട്ട് ചെയ്തു കഴിഞ്ഞാൽ ഉടനെ അതിന്റെ അച്ഛൻ ആ കുട്ടിയെ അഞ്ജലി എന്ന് പറഞ്ഞ പടത്തിന്റെ റിഹേഴ്സൽ കൊടുക്കുകയാണ്. ബുദ്ധിയില്ലാത്ത ഒരു കുഞ്ഞ് ഒന്നാമത്തത് വളരെ കുഞ്ഞാണത്. ആ സീൻ ഷൂട്ട് നടന്ന സമയത്ത് ഓടി വന്ന് കമിഴ്ന്ന് വീഴണമെന്ന് പറഞ്ഞാൽ കുട്ടി ഓടി വന്ന് വീണ് ചെയ്യും. പക്ഷെ മാളൂട്ടിയിൽ എടുത്തിരിക്കുന്നത് ഒരു കുട്ടിക്ക് വീഴാൻ മാത്രം പാകത്തിനുള്ള ഒരു ഇടുങ്ങിയ കുഴിയാണ്. ഇതിൽ എങ്ങനെ ആ കുട്ടി വീഴും അഭിനയിക്കും എന്നൊക്കെ ഞാൻ ചിന്തിച്ചു. ആ ഷോട്ട് എടുക്കുന്നത് കാണുമ്പോൾ എന്റെ നെഞ്ച് ഇടിക്കുകയായിരുന്നു.
കുട്ടി എങ്ങനെ വീഴും, കുഴിക്കുള്ളിൽ വീണാൽ എങ്ങനെ എടുക്കും എന്നൊക്കെയുള്ള ടെൻഷനായിരുന്നു എനിക്ക്. സീനിൽ അഭിനയിക്കുമ്പോൾ പോലും ആ ടെൻഷൻ എന്റെ മുഖത്ത് ഉണ്ടായിരുന്നു. അറിയാതെ ബോധം കെടുന്ന സീനുണ്ട് സിനിമയിൽ. അത് അഭിനയിച്ചതല്ല ഇതെല്ലാം കണ്ട് ബോധം കെടുന്ന അവസ്ഥയിലായിരുന്നു ഞാൻ. കുട്ടി കുഴിയിൽ വീഴുകയാണല്ലോ എന്നോർത്തുള്ള പരവേശവും വെപ്രാളവും ആയിരുന്നു എനിക്ക്. കുഴൽ കിണറിൽ വീഴുന്ന സീൻ എടുക്കാനായി ഒരു കുഴി ആദ്യം കുത്തി കരിയില എല്ലാം ഇട്ട് മൂടി വെച്ചിരുന്നു. ആ കുഴി എവിടെയാണെന്ന് കുട്ടി കണ്ടിരുന്നു.
അതുകൊണ്ട് തന്നെ ഷോട്ട് എടുക്കുന്ന സമയത്ത് ഓടി വന്നാലും കുഴിയുടെ അടുത്ത് എത്തുമ്പോൾ കുട്ടി കോൺഷ്യസാകും. വീഴുകയില്ല.അങ്ങനെ ഒരുപാട് ടേക്ക് ആയപ്പോൾ കുട്ടിയെ അറിയിക്കാതെ മറ്റൊരു കുഴിയെടുത്ത് അവിടെ വെച്ച് ഷൂട്ട് ചെയ്തു. കുഞ്ഞിന്റെ അച്ഛനേയും കൂടി ഉൾപ്പെടുത്തിയാണ് അവർ ഇതെല്ലം പ്ലാൻ ചെയ്തത്. അങ്ങനെ കുട്ടി കുഴിയിലേക്ക് വീണു. ആ രംഗം കണ്ടതും ഞാൻ പിറകിൽ ഇരുന്ന് നിലവിളിയായിരുന്നു. തലയൊക്കെ കറങ്ങുന്നത് പോലെ തോന്നി. ആ കുഞ്ഞിന്റെ അച്ഛന് ഒരു സ്വർണ്ണ കപ്പ് എടുത്ത് കയ്യിൽ കൊടുക്കണം.
ആ സിനിമ നന്നാവാൻ വേണ്ടി ആ മനുഷ്യൻ ചെയ്ത ത്യാഗം അത്രത്തോളമാണ്. കുഴിയിലേക്ക് വീണശേഷം കുഞ്ഞ് കുറച്ച് സമയത്തേക്ക് അനങ്ങിയില്ല. കുഞ്ഞിനെ പുറത്തെടുത്തു. ജഡം വരുന്നത് പോലെയായിരുന്നു അപ്പോൾ കുഞ്ഞ്. കണ്ണ് തുറിപ്പിച്ച് ഇരിക്കുകയാണ് ഒരു അനക്കവുമില്ല. കുഞ്ഞ് മരിച്ചെന്ന് ഞാൻ കരുതി. പ്രാർത്ഥിക്കുകയായിരുന്നു. ഞാൻ അയാളെ ചീത്ത വിളിച്ചു, കണ്ണിൽ ചോര ഇല്ലാത്ത മഹാപാപികൾ എന്ന് വരെ പറഞ്ഞു. കുഞ്ഞിനെ കൊണ്ടുവന്ന് ശരീരത്തിലൊക്കെ തടവി വെള്ളം തളിച്ച് പത്ത് മിനിറ്റ് കഴിഞ്ഞശേഷമാണ് അതൊന്ന് കരഞ്ഞത്. ഇപ്പോൾ പറയുമ്പോഴും എനിക്ക് നെഞ്ച് ഇടിക്കും,' ഉർവശി പറഞ്ഞു.
Content Highlights: Actress Urvashi shares nostalgic memories from the film Malootty. She reveals that while filming an intense scene, she momentarily believed Shamili’s character had died. The emotional depth of the sequence left a lasting impact on the cast.