

തമിഴ് സിനിമയെ നശിപ്പിക്കുന്നത് തങ്ങളാണെന്ന വിമർശനങ്ങളോട് പ്രതികരിച്ച് സംവിധായകൻ പാ രഞ്ജിത്. വർഷത്തിൽ മൂന്നൂറിൽ പരം സിനിമകളാണ് തമിഴിൽ പുറത്തിറങ്ങുന്നതെങ്കിലും ഇൻഡസ്ട്രിയെ തകർക്കുന്നത് തങ്ങളുടെ ചില സിനിമകൾ ആണെന്നുള്ള പഴി തങ്ങൾക്ക് കേൾക്കേണ്ടി വരുന്നുണ്ടെന്ന് പാ രഞ്ജിത് പറഞ്ഞു. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം തനിക്കും വെട്രിമാരനും മാരി സെൽവരാജിനും ആണെന്നും ബൈസണിന്റെ സക്സസ് മീറ്റിൽ പാ രഞ്ജിത് പറഞ്ഞു.
'ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ എന്നൊരു പ്രയോഗം എല്ലാവരും ഉപയോഗിക്കുന്നുണ്ട്. മറ്റ് ഭാഷകളില്‍ ഏതെങ്കിലും സിനിമ ഹിറ്റായാല്‍ കുറ്റം ഞങ്ങള്‍ മൂന്ന് പേര്‍ക്കാണ്. എനിക്കത് മനസിലാകുന്നേയില്ല. തമിഴ് സിനിമയില്‍ ഒരു വര്‍ഷം 300 സിനിമ ഇറങ്ങുന്നുണ്ട്. ഞാന്‍ രണ്ട് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. മാരി ഇതുവരെ ചെയ്തത് അഞ്ച് സിനിമയാണ്. വെട്രി സാര്‍ അതുപോലെ മൂന്ന് വര്‍ഷത്തില്‍ ഒരു സിനിമയാണ് ചെയ്യുന്നത്. ഈ രണ്ട് വര്‍ഷത്തിനിടെ ഏതാണ്ട് അറുന്നൂറ് സിനിമ വന്നിട്ടുണ്ടാകും. പക്ഷെ തമിഴ് സിനിമയെ തകര്‍ക്കുന്നത് ഈ മൂന്ന് സംവിധായകരാണെന്നാണ് പറയുക. ഞാന്‍ ആകെ ചെയ്തത് ഏഴ് സിനിമയാണ്. ഈ ഏഴ് സിനിമകള്‍ കാരണം തമിഴ് സിനിമ തകര്‍ന്നുവെന്നാണോ? മറ്റ് സംവിധായകര്‍ എന്താണ് ചെയ്യുന്നത് അപ്പോള്‍, നിങ്ങള്‍ പ്രേക്ഷരെന്താണ് ചെയ്യുന്നത്? മറ്റ് സിനിമകളേയും നിങ്ങള്‍ ഓടിച്ചില്ലല്ലോ', പാ രഞ്ജിത്തിന്റെ വാക്കുകൾ.
നേരത്തെ എല്ലാ മാരി സെൽവരാജ് സിനിമകളിലും ജാതീയ അടിച്ചമർത്തലുകളെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത് എന്ന വിമർശനം ഉയർന്നിരുന്നു. ഇതിനെതിരെ സംവിധായകൻ പ്രതികരണവുമായി രംഗത്തെത്തി. ജീവൻ പണയം വെച്ചാണ് താൻ സിനിമകൾ എടുക്കുന്നതെന്നും ഇത്തരം ചോദ്യങ്ങൾ ആവർത്തിക്കുന്നത് നിർത്തണമെന്നും ബൈസണിന്റെ സക്സസ് മീറ്റിൽ മാരി സെൽവരാജ് പറഞ്ഞു.
ധ്രുവ് വിക്രമിനെ നായകനാക്കി ഒരുക്കിയ ബൈസൺ ആണ് ഏറ്റവും പുതിയതായി പുറത്തുവന്ന മാരി ചിത്രം. ദീപവലി റിലീസ് ആയി തിയേറ്ററുകളിൽ എത്തിയ ബൈസൺ മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ധ്രുവ് വിക്രമിന്റെ ഗംഭീര പ്രകടനമാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് കമന്റുകൾ. സിനിമയുടെ കഥയ്ക്കും പശുപതിയുടെ പ്രകടനത്തിനും കയ്യടി ലഭിക്കുന്നുണ്ട്. സ്ഥിരം പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ട്. പാ രഞ്ജിത്തിന്റെ നീലം സ്റ്റുഡിയോസിനൊപ്പം അപ്ലോസ് എന്റർടൈൻമെൻറ്സും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാകുന്നു. ധ്രുവിനെ കൂടാതെ അനുപമ പരമേശ്വരൻ, ലാൽ, കലൈയരസൻ, രജിഷ വിജയൻ തുടങ്ങിയവരും അണിനിരക്കുന്നു.
Content Highlights: Pa Ranjith about criticism against him