
നവാഗതനായ വീര സംവിധാനം ചെയ്യുന്ന, ഷെയിൻ നിഗം നായകനാകുന്ന സിനിമയാണ് ഹാൽ. ഇപ്പോഴിതാ ചിത്രത്തിൽ നിന്ന് ചില രംഗങ്ങൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുകയാണ് സെൻസർ ബോർഡ്. സെൻസർ ബോർഡിന്റെ ഈ നീക്കത്തിൽ മനസുതുറക്കുകയാണ് സംവിധായകൻ സിബി മലയിൽ.
ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരം ആണെന്ന് അദ്ദേഹം റിപ്പോർട്ടറിനോട് പ്രതികരിച്ചു. 'റീജിയണൽ സെൻസർ ബോർഡിൽ നിന്നും യു എ സർട്ടിഫിക്കറ്റ് കിട്ടിയ സിനിമ ആണ് ഇത്. സിനിമയുടെ സിനോപ്സിസ് മാത്രമേ വായിച്ചിട്ടാണ് ഇത്രയും കട്ടുകൾ വരുന്നത്. ചിത്രം കാണാതെ തന്നെ നടപടിയിലേക്ക് പോകുക എന്ന് പറയുന്നത് അത്ഭുതകരം ആണ്. ജാനകി vs സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിൽ തുടങ്ങിയതാണ് ഇത്. അതിനെതിരെ നമ്മൾ പ്രതികരിച്ചു. സിനിമയിൽ ഇനി എന്തൊക്കെ ഉപയോഗിക്കാം ഏതൊക്കെ വാക്കുകൾ ഉപയോഗിക്കാം എന്നതിനെക്കുറിച്ച് അവരുടെ ഭാഗത്തിന് നിന്ന് ഒരു നിർദേശം ലഭിച്ചാൽ നന്നായിരിക്കും', സിബി മലയിലിന്റെ വാക്കുകൾ.
സംവിധായകൻ ബി ഉണ്ണികൃഷ്ണനും ഈ വിഷയത്തിൽ പ്രതികരിച്ചിരുന്നു. മലയാള സിനിമകൾക്ക് നേരെയാണ് സ്ഥിരമായി ഇത്തരം പ്രവർത്തികൾ നടക്കുന്നതെന്നും അതിൽ കൃത്യമായ രാഷ്ട്രീയം ഒളിഞ്ഞിരിപ്പുണ്ടെന്നും ബി ഉണ്ണികൃഷ്ണൻ റിപ്പോർട്ടറിനോട് പറഞ്ഞു. ബീഫ് ബിരിയാണി രംഗം ഒഴിവാക്കണം എന്നാണ് സിബിഎഫ്‌സി ആവശ്യപ്പെട്ടിരിക്കുന്നത്. ധ്വജ പ്രണാമം, സംഘം കാവലുണ്ട്, രാഖി പരാമര്‍ശങ്ങൾ എന്നിവ നീക്കം ചെയ്യാമെന്നാണ് സെൻസർ ബോർഡിൻറെ നിർദേശം. ഇവയെല്ലാം അടക്കം 15 സീനുകളില്‍ മാറ്റങ്ങള്‍ വേണമെന്ന് സിബിഎഫ്സി അറിയിച്ചു. ഈ മാറ്റങ്ങള്‍ വരുത്തിയാല്‍ സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. സിബിഎഫ്സി നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. ജെ വി ജെ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlights: Sibi Malayil about Haal movie issue