
ദാദാസാഹേബ് ഫാൽക്കെ പുരസ്‌കാരം കരസ്ഥമാക്കിയ മോഹന്‍ലാലിന് സർക്കാർ ഒരുക്കിയ 'മലയാളം വാനോളം, ലാല്‍സലാം' പരിപാടിയിലെ മോഹൻലാലിന്റെ പ്രസംഗം സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു. തന്റെ സിനിമയാത്രയെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമെല്ലാം മോഹൻലാൽ വാചാലനായി. ഇപ്പോഴിതാ പരിപാടിയിലെ മോഹൻലാലിന്റെ പാട്ടാണ് സോഷ്യൽ മീഡിയ ഭരിക്കുന്നത്.
കണ്ണെഴുതി പൊട്ടും തൊട്ടു എന്ന സിനിമയിൽ മോഹൻലാൽ ആലപിച്ച 'കൈതപ്പൂവിൻ' എന്ന ഗാനമാണ് ലാൽ സലാം വേദിയിൽ അദ്ദേഹം വീണ്ടും ആലപിച്ചത്. ഗായിക ജ്യോത്സനയും മോഹൻലാലിനൊപ്പം പാടുന്നുണ്ട്. വളരെ അനായാസമായി മോഹൻലാൽ പാടുന്നെന്നും ഇനിയും നിറയെ സിനിമകളിൽ അദ്ദേഹം പാടണമെന്നുമാണ് കമന്റുകൾ. തന്റെ നാട്ടില്‍ വെച്ച് തന്നെ ഇത്രയും ഗംഭീരമായ ഒരു പരിപാടി ഒരുക്കിയതില്‍ മുഖ്യമന്ത്രിയോടും സംസ്ഥാന സര്‍ക്കാരിനോടും നന്ദിയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു. ഫാല്‍ക്കെ സിനിമയ്ക്കായി നടത്തിയ സമര്‍പ്പണം ഏവര്‍ക്കും മാതൃകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദാദാ സാഹിബ് ഫാല്‍ക്കെയില്‍ നിന്ന് ഇന്ത്യന്‍ സിനിമ ഏറെ മുന്നോട്ടുപോയി. അപ്പോഴും സിനിമ എന്ന ആകാശത്ത് തിളങ്ങുന്ന നക്ഷത്രം ആയി അദ്ദേഹം നില്‍ക്കുന്നുവെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Lalettan Singing Live in the Event🤩♥️@Mohanlal #Mohanlal #Lalettan pic.twitter.com/0BepVsHzEY
— BEN K MATHEW (@BENKMATHEW) October 4, 2025
ഒപ്പം അഭിനയത്തിലെ അനായാസതയെക്കുറിച്ചും മോഹൻലാൽ പറഞ്ഞു. തനിക്ക് തനിക്ക് അഭിനയം അനായാസമായുള്ള കാര്യമല്ലെന്നാണ് മോഹൻലാൽ പറഞ്ഞത്. പ്രേക്ഷകർക്ക് തന്റെ അഭിനയം അനായാസമാണെന്ന് തോന്നുന്നെങ്കിൽ അത് ഏതോ ശക്തിയുടെ അനുഗ്രഹം കൊണ്ടാണെന്നും മോഹൻലാൽ പറഞ്ഞു. സെപ്തംബര്‍ 23നാണ് മോഹന്‍ലാല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്. ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.
Content Highlights: Mohanlal sings at lal salam event