
ഭാര്യയുടെയും മക്കളുടെയും അഭിപ്രായം കൂടി കണക്കിലെടുത്താണ് ലീല എന്ന സിനിമ ചെയ്തതെന്ന് നടൻ ജഗദീഷ്. മക്കളുമായി നല്ല സൗഹൃദം നിർത്തുന്ന ആളാണെന്നും ലീലയിൽ വ്യത്യസ്തനായ ഒരു അച്ഛന്‍റെ റോൾ ചെയ്യേണ്ടി വന്നപ്പോൾ ആദ്യം വിളിച്ച് ചോദിച്ചത് ഭാര്യയോടും മക്കളോടുമാണെന്ന് നടൻ പറഞ്ഞു. ഇന്ന് തനിക്കൊരു കഥാപാത്രം തിരഞ്ഞെടുക്കുക്കാനുള്ള ചോയ്സ് ഉണ്ടെന്നും എന്നാൽ പണ്ട് അങ്ങനെ ആയിരുന്നില്ലെന്നും ജഗദീഷ് മനസുതുറന്നു.
' ഒരു അച്ഛൻ എന്ന നിലയിൽ അത്യാവശ്യം സക്സസ്ഫുൾ ആണെന്ന് കരുതിയ വ്യക്തിയാണ് ഞാൻ. എനിക്ക് രണ്ട് പെൺകുട്ടികളാണ്. അവരുമായി നല്ല ഫ്രണ്ട്ഷിപ്പ് നിലനിർത്തുന്ന ആളാണ് ഞാൻ. അങ്ങനെ ഒരു പേഴ്സണൽ ലൈഫ് നിലനിർത്തുമ്പോൾ ലോകത്തെ ഏറ്റവും മോശം അച്ഛനായി അഭിനയിക്കേണ്ടി വന്നു, ലീല എന്ന സിനിമയിൽ. ഞാൻ ആ റോൾ ഏറ്റെടുത്തപ്പോൾ ആദ്യം വിളിച്ച് ചോദിച്ചത് എന്റെ വൈഫിനോടും കുട്ടികളോടുമാണ്. അത് ധൈര്യമായി ചെയ്യണം കാരണം റിയൽ ലൈഫ് വേറെ സിനിമ വേറെ എന്നാണ് അവർ പറഞ്ഞത്. അവരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് ആ റോൾ ചെയ്തത്. അന്ന് മുതൽ റോഷാക് തൊട്ട് ഞാൻ ഇതുവരെ ചെയ്ത എല്ലാ വേഷങ്ങളും ഞാൻ ഹൃദയത്തോട് ചേർത്തുവയ്ക്കുന്നു.
ഇന്ന് എനിക്ക് ഇഷ്ടമല്ലാത്ത ഒരു വേഷം ചെയ്യില്ല. ഇന്ന് എനിക്കൊരു കഥാപാത്രം തിരഞ്ഞെടുക്കുക്കാനുള്ള ചോയ്സ് ഉണ്ട്, പണ്ട് അങ്ങനെയായിരുന്നില്ല. പക്ഷെ ഇന്ന് എനിക്ക് തിരഞ്ഞെടുക്കാം. കാശിന് വേണ്ടി മാത്രം ഞാൻ അഭിനയിക്കുന്നു എന്ന് പ്രേക്ഷകർക്ക് തോന്നിപ്പിക്കാൻ എനിക്ക് താല്പര്യമില്ല. ജഗദീഷ് എന്ന ബ്രാൻഡിൽ പ്രേക്ഷകർക്ക് വിശ്വാസം ഉണ്ട്. ആ വിശ്വാസം അനുസരിച്ചാണ് ഞാൻ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്', ജഗദീഷിന്റെ വാക്കുകൾ.
Content Highlights: jagadish talks about his role in leela