
ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ കൂലി ഈ വർഷത്തെ ഏറ്റവും ഹൈപ്പിൽ പുറത്തിറങ്ങിയ സിനിമയാണ്. തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന സിനിമയ്ക്ക് സെൻസർ ബോർഡിൽ നിന്ന് എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. സിനിമയ്ക്ക് യു/എ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് നിർമാതാക്കളായ സൺ പിക്‌ചേഴ്‌സ് മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഇപ്പോഴിതാ ഇതിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ (സിബിഎഫ്‌സി).
കൂലിയിൽ അക്രമാസക്തമായ രംഗങ്ങൾ കുത്തിനിറച്ചിട്ടുണ്ടെന്നും അതിനാൽ മുതിർന്നവർ മാത്രമേ കാണാൻ പാടുള്ളൂ എന്ന് സെൻസർ സമിതിയും പിന്നീട് റിവൈസിങ് കമ്മിറ്റിയും വിലയിരുത്തിയതായി സെൻസർ ബോർഡിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എആർഎൽ സുന്ദരേശൻ ജസ്റ്റിസ് ടി വി തമിഴ്‌സെൽവിയുടെ ബെഞ്ചിനു മുൻപാകെ അറിയിച്ചു. കൂലി പുറത്തിറങ്ങിയതിന് പിന്നാലെ എ സർട്ടിഫിക്കറ്റ് നൽകിയതുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നു വരുകയായിരുന്നു.
ലോകേഷിന്റെ മുൻ ചിത്രങ്ങളെ അപേഷിച്ച് കൂലിയിൽ വയലൻസ് വളരെ കുറവാണ് എന്നാണ് ആരാധകർ പറയുന്നത്. എ സർട്ടിഫിക്കറ്റ് നൽകാൻ മാത്രം വയലൻസ് സിനിമയിൽ കാണിക്കുന്നുണ്ടോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. സാധാരണ ഒരു കൊമേഴ്ഷ്യൽ സിനിമയിൽ കാണിക്കുന്ന അത്ര മാത്രം വയലൻസ് മാത്രമാണ് കൂലിയിലും ഉള്ളതെന്നാണ് അഭിപ്രായങ്ങൾ. ഇതിന് പിന്നാലെയാണ് നിർമാതാക്കൾ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്.
ആഗോള ബോക്സ് ഓഫീസിൽ ചിത്രം വമ്പൻ കളക്ഷനിലേക്ക് കുതിക്കുകയാണ്. 500 കോടി ചിത്രം നേടിയെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 235 കോടി നേടിയെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം ചിത്രം ആഗോള മാർക്കറ്റിൽ നിന്ന് 151 കോടിയാണ് നേടിയത്. നിർമാതാക്കളായ സൺ പിക്ചേഴ്സ് തന്നെയാണ് കളക്ഷൻ വിവരം സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടത്. ഒരു തമിഴ് സിനിമ ആഗോള തലത്തിൽ നിന്ന് നേടുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണിത്. രജനികാന്തും ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് കൂലി. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് കൂലിയുടെ നിർമ്മാണം. ഗിരീഷ് ഗംഗാധരൻ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത് ഫിലോമിൻ രാജ് ആണ്.
Content Highlights: Coolie censor certificate issue clarification by cbfc