
തന്റെ പുതിയ മമ്മൂട്ടി-മോഹൻലാൽ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത് ഫഹദ് ആണെന്ന് സംവിധായകൻ മഹേഷ് നാരായണൻ. അവരെ മനസ്സിൽ കണ്ടല്ല താൻ ഈ സിനിമ പ്ലാൻ ചെയ്തതെന്നും കഥ കേട്ടപ്പോൾ ഫഹദാണ് മമ്മൂക്കയോട് പറയാൻ നിർദേശിച്ചതെന്നും മഹേഷ് പറഞ്ഞു. മാതൃഭൂമി വാരാന്ത്യപ്പതിപ്പിന് നൽകിയ അഭിമുഖത്തിലാണ് മഹേഷ് നാരായണൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
'ഇപ്പോൾ ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ സിനിമയുടെ പിന്നിൽ നല്ല പ്രോത്സാഹനമുണ്ട്. ഫഹദാണ് ഈ സിനിമ ചെയ്യാൻ പ്രചോദനം നൽകിയത്. മോഹൻലാലിനെയോ മമ്മൂട്ടിയെയോ മനസിൽ കണ്ടല്ല സിനിമ പ്ലാൻ ചെയ്തത്. എന്നാൽ, കഥയറിഞ്ഞപ്പോൾ ഫഹദാണ് മമ്മൂക്കയോട് ഒക്കെ പറയാൻ നിർദേശിച്ചത്. ഓരോ സിനിമയിൽ വർക്ക് ചെയ്യുമ്പോഴും അതിലെ ആളുകളുമായി നല്ലൊരു ബന്ധം സൂക്ഷിക്കാൻ ശ്രമിക്കാറുണ്ട്.', മഹേഷ് നാരായണൻ പറഞ്ഞു.
അതേസമയം, മലയാളികൾ ഏറെ കാത്തിരിക്കുന്ന മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന മൾട്ടി സ്റ്റാർ ചിത്രമാണ് 'പേട്രിയറ്റ്'. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രം വമ്പൻ ബജറ്റിൽ ആക്ഷൻ മൂഡിലാണ് ഒരുങ്ങുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ, നയൻതാര തുടങ്ങിയവരും സിനിമയുടെ ഭാഗമാണ്. ട്രാക്കർമാരുടെ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ 70 ശതമാനത്തോളം പൂർത്തിയായിട്ടുണ്ട്. ലഡാക്ക് ഷെഡ്യൂളിന് ശേഷം സിനിമയുടെ അടുത്ത ഷെഡ്യൂൾ സെപ്റ്റംബറിൽ ആരംഭിക്കും. യുകെയിലും കേരളത്തിലുമായിട്ടാണ് സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങൾ ഇനി ചിത്രീകരിക്കാനുള്ളത്.
80 കോടിയോളം നിര്‍മ്മാണച്ചെലവ് പ്രതീക്ഷിക്കുന്ന ചിത്രത്തിന്റെ രചനയും മഹേഷ് നാരായണൻ തന്നെയാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം ബോളിവുഡിലെ പ്രശസ്ത ഛായാഗ്രാഹകന്‍ മനുഷ് നന്ദന്‍ ആണ്. സാമ്രാട്ട് പൃഥ്വിരാജ്, റോക്കി ഓര്‍ റാണി കി പ്രേം കഹാനി, തഗ്സ് ഓഫ് ഹിന്ദുസ്ഥാന്‍ തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം. ആന്‍റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി ആര്‍ സലിം, സുഭാഷ് ജോര്‍ജ് എന്നിവരാണ് സഹനിര്‍മ്മാണം.
Content Highlights: Mahesh Narayanan Talks about mammootty mohanlal movie