
മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ എ.എം.എ.എയിലെ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ജോയിന്റ് സെക്രട്ടറിയായി അൻസിബ ഹസൻ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനുമാണ് മത്സരരംഗത്തുള്ളത്. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിത വരുന്നതിനെ പിന്തുണച്ചുകൊണ്ട് ജഗദീഷ് അടക്കമുള്ളവർ പത്രിക പിൻവലിക്കുകയായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാസർ ലത്തീഫ്, ജയൻ ചേർത്തല ലക്ഷ്മിപ്രിയ എന്നിവരാണ് മത്സരിക്കുന്നത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ മത്സരിക്കുന്നു. അനൂപ് ചന്ദ്രനും ഉണ്ണി ശിവപാലും തമ്മിൽ ട്രഷറർ സ്ഥാനത്തേക്ക് മൽസരം നടക്കും.
അതേസമയം, സംഘടനയിൽ വലിയ പൊട്ടിത്തെറികളാണ് നടന്നുകൊണ്ടിരിക്കുന്നത്. പരസ്പരം ആരോപണങ്ങളും വിമർശനവും ഉന്നയിക്കുകയാണ് പലരും. ലൈംഗിക പീഡനാരോപണങ്ങൾ നേരിടുന്നവർ മത്സരത്തിൽ നിന്നും പിന്മാറണമെന്ന് പലരും പറഞ്ഞപ്പോൾ, ആരോപണത്തിന്റെ പേരിൽ മാത്രം പിന്മാറേണ്ടതില്ല എന്നാണ് മറ്റ് ചിലരുടെ വാദം. ഈ തർക്കം ശക്തമായതിന് പിന്നാലെ നടൻ ബാബുരാജ് ആദ്യം മത്സരരംഗത്ത് നിന്നും പിന്നീട് എ.എം.എം.എയിൽ നിന്നും പൂർണമായും പിന്മാറിയിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനും, പിന്നീട് സംഘടനയിലെ ഭരണസമിതി അംഗങ്ങൾക്കെതിരെ അടക്കം ലൈംഗികപീഡന പരാതികൾ ഉയർന്നതിനും പിന്നാലെയാണ് A.M.M.A
നേതൃത്വം പിരിഞ്ഞുപോകുന്നത്. പുതിയ സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ അഡ്‌ഹോക് കമ്മിറ്റിയാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
Content Highlights: AMMA election final candidates list, Ansiba becomes joint secretart without competition