
നടന് ജോജു ജോർജിന്റെ ആരോപണങ്ങളില്‍ മറുപടിയുമായി സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരി. സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചു.
ചുരുളി സിനിമയുടെ തെറി പറയുന്ന വേർഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. സിനിമയില്‍ അഭിനയിച്ചതിന് കാശൊന്നും ലഭിച്ചില്ലെന്നും സിനിമയില്‍ തെറി ഇല്ലാത്ത വേർഷനും ഉണ്ടായിരുന്നെന്നും ജോജു വെളിപ്പെടുത്തിയിരുന്നു.
ഇതിന് മറുപടിയുമായിട്ടാണ് ലിജോ ജോസ് രംഗത്ത് എത്തിയത്. ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം പങ്കുവെച്ച ലിജോ സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഫേസ്ബുക്കിലൂടെ കുറിച്ചു. ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നും ലിജോ കുറിച്ചു.
ലിജോയുടെ പോസ്റ്റിന്റെ പൂർണ രൂപം:
'പ്രിയപ്പെട്ട ജോജുവിന്റെ ശ്രദ്ധയ്ക്ക്,
സുഹൃത്തുക്കളായ നിര്മാതാക്കൾക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണം. എ സർട്ടിഫിക്കറ്റ് ഉള്ള സിനിമ തീയേറ്ററുകളിൽ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കമ്മിറ്റിയെ വെച്ചന്വേഷിച്ച, ഭാഷയെകുറിച്ചുള്ള ഹൈ കോടതി വിധിയുണ്ട്. സിനിമ ചിത്രീകരണ വേളയിൽ ഞങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓർമയില്ല. ഈ ഭാഷയെ കുറിച്ചൊക്കെ നല്ല ധാരണയുള്ളയാളാണ് തങ്കൻ ചേട്ടൻ എന്ന കഥാപാത്രം.
Nb : ഒരവസരമുണ്ടായാൽ ഉറപ്പായും സിനിമ തീയേറ്ററുകളിൽ റിലീസ് ചെയ്യും .
ജോജുവിന് കൊടുത്ത ശമ്പള വിവരം ചുവടെ ചേർക്കുന്നു.
'തെറി പ്രയോഗങ്ങൾ ഉൾപ്പെടുന്ന പതിപ്പാണ് തിയേറ്ററിൽ റീലിസ് ചെയ്യുന്നതെന്ന് പറയേണ്ട മര്യാദയുണ്ടായിരുന്നു. പിന്നെ എനിക്ക് പൈസ ഒന്നും കിട്ടിയിട്ടില്ല അഭിനയിച്ചതിന്. അത് ഞാൻ പ്രകടിപ്പിച്ചിട്ടുണ്ട്. അക്കാര്യം ഞാൻ വിളിച്ച് ചോദിക്കുകയും ചെയ്തിരുന്നു. പിന്നെ അതിന്റെ പേരിൽ കേസ് വന്നു എനിക്ക്. ഇതുമായി ബന്ധപ്പെട്ട് എന്നെ ആരും ഒന്നും വിളിച്ച് ചോദിച്ചിട്ടില്ല, ഒരു മര്യാദയുടെ പേരില്‍ പോലും. പക്ഷെ ഞാൻ ജീവിക്കുന്ന എന്റെ നാട്ടിൽ ഇതൊക്കെ വലിയ പ്രശ്നമായിരുന്നു. ഫുൾ തെറി പറയുന്ന നാടാണ്, പക്ഷെ ഞാൻ പറഞ്ഞപ്പോൾ പ്രശ്നമായി.
തെറി പറഞ്ഞുകൊണ്ടുള്ള ആ വേര്‍ഷന്‍ ഫെസ്റ്റിവലിന് മാത്രമേ പോകൂ എന്ന് പറഞ്ഞിരുന്നു. അന്നത്തെ ചിന്തയിൽ ഇത് അവിടെ മാത്രം നിൽക്കും എന്നായിരുന്നു. പക്ഷെ ഇത് പബ്ലിക് ആയി വരും എന്ന് വിചാരിച്ചില്ല. പറഞ്ഞിട്ട് കാര്യമില്ല. അത് അങ്ങനെ സംഭവിച്ചു പോയി.
ചുരുളിയിൽ തെറി പറയുന്ന വേഷം അവാർഡിന് അയക്കുകയുള്ളൂ എന്ന് പറഞ്ഞത് കൊണ്ട് അഭിനയിച്ചതാണ് ഞാൻ. പക്ഷെ അവർ അത് റിലീസ് ചെയ്തു. ഇപ്പോൾ ഞാൻ ആണ് അത് ചുമന്നു കൊണ്ട് നടക്കുന്നത്. ചുരുളിയുടെ തെറി ഇല്ലാത്ത വേർഷനും ഉണ്ട്,' എന്നായിരുന്നു ജോജു ജോർജ് പറഞ്ഞത്.
Content Highlights: Lijo Jose Pellissery responds to Joju's statement