

കൊച്ചി: ജന്തര്‍ മന്തറിലെ സിജെപി പ്രതിഷേധവുമായി ബന്ധപ്പെട്ട അഭിപ്രായം വിവാദമായതോടെ വിശദീകരണവുമായി അവതാരക പേളി മാണി. വിഷയത്തിലെ തന്റെ വാക്കുകള്‍ നിങ്ങളെ വേദനിപ്പിച്ചു. അത് പാടില്ലെന്നതിനാലാണ് വിശദീകരിക്കുന്നതെന്ന് പറഞ്ഞുകൊണ്ട് സോഷ്യല്‍ മീഡിയയിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിഷയത്തില്‍ അഭിപ്രായം പറയാന്‍ തനിക്ക് സമ്മര്‍ദ്ദം ഉണ്ടായിരുന്നു. നിങ്ങള്‍ എല്ലാവരും വീട്ടില്‍ പോ എന്നല്ല താന്‍ പറഞ്ഞത്. അത് പറയാന്‍ താന്‍ ആരുമല്ലെന്നും പേളി മാണി പറയുന്നു. പങ്കുവെച്ച പോസ്റ്റിലെ ഓരോ വാക്കുകളും വിശദീകരിച്ചുകൊണ്ടാണ് പേളി മാണിയുടെ വീഡിയോ.
'പോസ്റ്റിട്ട് കുറച്ചുനേരം ഓക്കെയായിരുന്നു. ഭൂരിഭാഗം പേരും പോസ്റ്റിന്റെ നല്ല വശമായിരുന്നു കണ്ടത്. എന്നാല്‍ പിന്നീട് ഞാന്‍ പോലും ചിന്തിക്കാത്ത വ്യാഖ്യാനങ്ങള്‍ പോസ്റ്റിന് താഴെ വരാന്‍ തുടങ്ങി. നിങ്ങള്‍ സേഫ് ആയിരിക്കണേയെന്ന മൂഡിലാണ് ഞാൻ അത് പറഞ്ഞത്. ഭയത്തില്‍ നിന്നും വേദനയില്‍ നിന്നുമായിരുന്നു വാക്കുകൾ', പേളി പറയുന്നു.
'വല്ലാതെ വിഷമിച്ചു. എഴുതാത്ത കാര്യം എങ്ങനെയാണ് ഇത്രയും മോശമായ രീതിയില്‍ വ്യഖ്യാനിച്ചത്. സ്വാതന്ത്ര്യസമര പേരാളികളുടെ ശവകൂടീരത്തില്‍ ഞാന്‍ തുപ്പുന്നതുപോലെയാണ് വന്നത്. ഭയങ്കരമായി വേദനിച്ചു. സത്യസന്ധമായി എഴുതിയതിനെ ആ തരത്തില്‍ വ്യാഖ്യാനിച്ചത് വേദനിപ്പിച്ചു. വിട്ടു കളഞ്ഞു. എന്നാല്‍ കമന്റ് ബോക്‌സിലും അതേ പോസ്റ്റുവന്നു. വല്ലാതെ ദേഷ്യം വന്നു. അങ്ങനെയാണ് സ്റ്റോറി ഇടുന്നത്. അതിലെ ഒരു കാര്യം വലിയ തെറ്റായിരുന്നു. അതിനാലാണ് 20 മിനിറ്റില്‍ അത് ഡിലീറ്റ് ചെയ്തത്. ഫെയില്‍ഡ് ഫിലിം മേക്കര്‍ എന്നുവിളിച്ചത് വലിയ തെറ്റാണ്. മാപ്പ് ചോദിക്കുകയാണ് ഈ അവസരത്തില്‍. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. ക്ഷമ ചോദിക്കുന്നു. എന്നെ ഒരു പാർട്ടിയുടെ ഭാഗമാക്കി കാണിച്ചുകൊണ്ടും വ്യാഖ്യാനം ഉണ്ടായി. സിബി മലയിൽ സാറുമായി ഈ പോസ്റ്റിനെ എങ്ങനെ ബന്ധിപ്പിച്ചുവെന്ന് അറിയില്ല', പേളി പറഞ്ഞു.
'നിങ്ങളുടെ മുന്നിലാണ് ഞാൻ വളർന്നത്. എല്ലാ കാര്യങ്ങളും നിങ്ങളുമായി പങ്കുവെച്ചിട്ടുണ്ട്. ഒരു മനുഷ്യനാണ് ഞാൻ. എല്ലാ പാർട്ടിയിലും സുഹൃത്തുക്കളുള്ള ആളാണ് ഞാൻ. എല്ലാ പാർട്ടിയും എനിക്ക് ഇഷ്ടമാണ്. അതിലും വ്യക്തത വേണമെന്ന് തോന്നി. ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിക്കും ഉത്തരവാദിത്തം വേണം. നെഗറ്റീവുകളുണ്ട്. ക്ഷണിക്കണം. ഞാൻ തിരുത്താം', എന്നും പേളി മാണി പറയുന്നു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട പ്രതികരണത്തിന് പിന്നാലെ പേളി മാണിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. 5 ലക്ഷത്തോളം പേരായിരുന്നു പേളി മാണിയെ സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്തതത്. പിന്നാലെയാണ് വിശദീകരണം.
'ആര്‍ക്കും പരിക്കേല്‍ക്കരുത്, എല്ലാവരും സുരക്ഷിതരായിരിക്കണം. ജീവന്‍ അപകടത്തിലാകുന്ന സാഹചര്യമുണ്ടെങ്കില്‍ വീട്ടിലേക്ക് മടങ്ങുക. സ്വന്തം ജീവന്‍ നഷ്ടപ്പെടുത്താന്‍ മാത്രം പ്രാധാന്യമുള്ള ഒരു ലക്ഷ്യവുമില്ല', എന്നാണ് പേര്‍ളി നേരത്തെ കുറിച്ചത്. 'കമന്റ് സെക്ഷന്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പ്രതിഫലനമാണ്' എന്ന വരിയോടെ പങ്കുവെച്ച പോസ്റ്റായിരുന്നു വിമർശനങ്ങൾക്ക് വഴിവെച്ചത്. പിന്നാലെ കമന്റ് ബോക്‌സ് ഓഫാക്കുകയും ചെയ്തിരുന്നു.
Content Highlights: Anchor Pearle Maaney has issued a clarification after her comments regarding the Jantar Mantar protest sparked controversy on social media