
സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് വിശദീകരണവുമായി നടൻ ജോജു. തെറി ഇല്ലാത്ത ഒരു വേർഷൻ ചുരുളിക്ക് ഉണ്ടായിരുന്നു. അതാണ് ഐഎഫ്എഫ്കെയിൽ അടക്കം പ്രദർശിപ്പിച്ചത്. തെറി ഇല്ലാത്ത ഒരു വേർഷൻ ലിജോ തന്നെകൊണ്ട് ഡബ് ചെയ്യിപ്പിച്ചിട്ടുണ്ട്. എന്നാൽ പൈസ കൂടുതൽ കിട്ടിയപ്പോൾ മോശം പദപ്രയോഗങ്ങൾ ഉള്ള വേർഷൻ അവർ സിനിമ ഒടിടിയ്ക്ക് വിറ്റെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു.
പുറത്തുവിട്ട തുണ്ട് കടലാസിനൊപ്പം ലിജോ എഗ്രിമെന്റും പുറത്തുവിടണമെന്നും ജോജു പറഞ്ഞു. താൻ ലിജോയുടെ ശത്രു അല്ലെന്നും പൊറിഞ്ചു മറിയം ജോസ് കഴിഞ്ഞ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കൂടെ അഭിനയിക്കണം എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നു എന്നും ജോജു പറഞ്ഞു.
ചുരുളി എന്ന സിനിമയ്ക്ക് താൻ എതിരല്ല. ലഭിച്ചത് മികച്ച കഥാപാത്രമെന്നും ജോജു പറഞ്ഞു. എന്നാൽ സിനിമയിലെ മോശം പദപ്രയോഗത്തിന്റെ പേരിൽ താൻ ട്രോൾ ചെയ്യപ്പെട്ടു. മക്കൾ സ്കൂളിൽ പോകുമ്പോഴും ട്രോൾ പറഞ്ഞു കളിയാക്കിയെന്നും ജോജു മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്ന് രാവിലെ ലിജോ പോസ്റ്റിട്ടു. അതിന് തൊട്ടു മുന്‍പ് വരെ ഒരാളും തന്നെ വിളിച്ചിട്ടില്ല. തനിക്കുണ്ടായ പ്രശ്നമെന്താണെന്ന് ചോദിച്ചിട്ടില്ല. ഫാമിലിയെ ബാധിച്ചത് കൊണ്ടാണ് ഇന്റർവ്യൂവില്‍ ഇക്കാര്യം പരാമർശിച്ചതെന്നും ജോജു പറഞ്ഞു. തന്‍റെ തെറി വച്ചിട്ടാണ് ചുരുളി മാര്‍ക്കറ്റ് ചെയ്യപ്പെട്ടത്. ചുരുളിയിലെ പോലത്തെ കഥാപാത്രം ഇനി താന്‍ ചെയ്യില്ലെന്നും ജോജു പറഞ്ഞു.
സിനിമ ചിത്രീകരണ വേളയിൽ തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ലന്നും ഒരവസരമുണ്ടായാൽ ഉറപ്പായും ചുരുളി തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നുമാണ് ലിജോ ജോസ് പെല്ലിശ്ശേരി ഫേസ്ബുക്കില്‍ കുറിച്ചത്. ജോജുവിന് നൽകിയ ശമ്പളത്തിന്റെ വിവരങ്ങളടങ്ങുന്ന രേഖകൾ അടക്കം ലിജോ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.
ചുരുളി സിനിമയുടെ തെറി പറയുന്ന വേർഷന്‍ റിലീസ് ചെയ്യുമ്പോള്‍ അറിയിച്ചില്ലെന്നും തെറി പറയുന്ന വേര്‍ഷന്‍ അവാര്‍ഡിനേ അയക്കുകയുള്ളു എന്നായിരുന്നു തന്നോട് പറഞ്ഞിരുന്നതെന്നും ജോജു ജോർജ് വെളിപ്പെടുത്തിയിരുന്നു. ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഈ വെളിപ്പെടുത്തല്‍. സിനിമയില്‍ അഭിനയിച്ചതിന് കാശൊന്നും ലഭിച്ചില്ലെന്നും ജോജു വെളിപ്പെടുത്തിയിരുന്നു.
Content Highlights: Joju George talks about Lijo Jose Pellissery and Churuli