
ചെന്നൈ: കന്നഡ ഭാഷയുടെ ഉത്ഭവത്തെക്കുറിച്ചുള്ള കമൽ ഹാസന്റെ സമീപകാല പരാമർശങ്ങൾ വലിയ വിവാദമാണ് ഉണ്ടാക്കിയത്. തുടർന്ന് അദ്ദേഹത്തിന്റെ സിനിമയായ തഗ് ലൈഫിന് സംസ്ഥാനത്ത് നിരോധനം ആവശ്യപ്പെട്ട് വിവിധ കന്നഡ അനുകൂല സംഘടനകളിൽ നിന്നുള്ള ആഹ്വാനങ്ങൾക്കും ഭീഷണികളുമുണ്ടായി. ഇപ്പോഴിതാ ഒരു തമിഴന്‍ എന്ന നിലയില്‍ തനിക്ക് പല കാര്യങ്ങളും പറയാനുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് കമൽഹാസൻ. 'തഗ് ലൈഫ്' സിനിമയുമായി ബന്ധപ്പെട്ട വാര്‍ത്താ സമ്മേളനത്തിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
'എനിക്ക് പറയാൻ നിരവധി കാര്യങ്ങളുണ്ട്. അത് തഗ് ലൈഫിനെക്കുറിച്ചുള്ളതല്ല. അത് പിന്നീട് സംസാരിക്കാം. അതിനായുള്ള സമയം കണ്ടത്തേണ്ടത് ഒരു തമിഴൻ എന്ന നിലയിൽ എന്റെ കടമയാണ്. അതുപോലെ എനിക്കൊപ്പം നിന്ന തമിഴ്‌നാടിന് നന്ദി,' എന്ന് കമൽഹാസൻ പറഞ്ഞു.
எனக்கு உறுதுணையாக இருந்த தமிழ்நாட்டிற்கே நன்றி 🙏 - #KamalHaasan#Thuglife #thuglifepressmeet #KamalHaasan #silambarasantr #trisha pic.twitter.com/uxyzVOD4oc
— Cineulagam (@cineulagam) June 4, 2025
തഗ്ഗ് ലൈഫിന്റെ പ്രൊമോഷൻ പരിപാടിക്കിടെ താരം നടത്തിയ പരാമർശമാണ് വിവാദമായത്. വേദിയിൽ ഉണ്ടായിരുന്ന കന്നഡ നടൻ ശിവരാജ് കുമാറിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതിന് പിന്നാലെയായിരുന്നു കമൽ കന്നഡ ഭാഷയെക്കുറിച്ച് പരാമർശിച്ചത്.
'എന്റെ കുടുംബമാണിത്. അതുകൊണ്ടാണ് അദ്ദേഹം (ശിവരാജ് കുമാർ) ഇവിടെ വന്നത്. അതുകൊണ്ടാണ് ഞാൻ എന്റെ പ്രസംഗം ജീവൻ, ബന്ധം, തമിഴ് എന്ന് പറഞ്ഞ് തുടങ്ങിയത്. നിങ്ങളുടെ ഭാഷ (കന്നഡ) തമിഴിൽ നിന്ന് പിറന്നതാണ്. അതുകൊണ്ട് നിങ്ങളും ഇതിൽ ഉൾപ്പെടുന്നു' എന്നായിരുന്നു കമൽ ഹാസൻ പറഞ്ഞത്.
അതേസമയം, കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി രംഗത്തെത്തി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
Content Highlights: Kamal Haasan says that he wants to talk many things later